ജാലകം

Monday, 16 December 2013

കാന്തളൂർ വലിയശാല

ഉത്തരേൻഡ്യയിൽ നളന്ദ, തക്ഷശില തുടങ്ങിയ പാഠശാലകൾ പോലെ പ്രാചീന കേരളത്തിൽ ഉണ്ടായിരുന്ന പഠന കളരികളായിരുന്നു മൂഴിക്കുളം, തലക്കുളം, കരകണ്ടീശ്വരം, കാന്തളൂർ, പാർത്ഥിവപുരം തുടങ്ങിയ പാഠ ശാലകൾ. ദക്ഷിണ കേരളത്തിൽ ഏറ്റവും പ്രസിദ്ധമായ ശാലയായിരുന്നു എങ്കിലും എന്തോ അസൂയയാൽ എന്ന വണ്ണം ചോള, പാണ്ഡ്യ രാജ്യങ്ങൾ നിരന്തരമായ ആക്രമണം നടത്തി കാന്തളൂർ ശാല (ചാലൈ) നശിപ്പിച്ചു.

കാന്തളൂർ ശാലയുടെ കൃത്യമായ സ്ഥാനം എവിടെയായിരുന്നു എന്നതിനെ കുറിച്ച് വിവിധാഭിപ്രായങ്ങളുണ്ട്. തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻ കരയിൽ നിന്നും ഏഴ് മൈൽ അകലെ വിഴിഞ്ഞത്തിന് അടുത്ത് കാന്തളൂർ എന്ന ഗ്രാമത്തിൽ ആയിരുന്നിരിയ്ക്കാനാണ് കൂടുതൽ സാദ്ധ്യത. യഥാർത്ഥ കാന്തളൂർ ശാല എറണാകുളം ജില്ലയിൽ ചേന്ദമംഗലം പാലിയം കുന്നിൽ ആയിരുന്നിരിയ്ക്കാം എന്ന് ചിലർ വാദിക്കുന്നു. ചേന്ദമംഗലം മൂഴിക്കുളത്തിന് അടുത്തു തന്നെ ആയതു കൊണ്ട് തൊട്ടു അടുത്തു തന്നെ രണ്ട് ശാലകൾ ഉണ്ടായിരിക്കാൻ സാധ്യത കുറവാണ്. എന്നാൽ മൂഴിക്കുളം ശാലയുടെ ഒരു ക്യാമ്പസായി ചേന്ദമംഗലത്ത് തുടങ്ങുകയും ആ ക്യാമ്പസ്‌ വിഴിഞ്ഞത്തേയ്ക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തിരിക്കാൻ സാദ്ധ്യതകൾ ഏറെ.

ആയ്, ചേര രാജാക്കന്മാർ കേരളത്തിൽ നിരവധി ക്ഷേത്രങ്ങളും ശാലകളും സ്ഥപിക്കുകയുണ്ടായി, അവ തമ്മിൽ അന്യോന്യം ബന്ധം ഉണ്ടായിരിക്കുക സ്വാഭാവികം മാത്രം. ക്രിസ്തു വർഷം ഒമ്പതും പത്തും നൂറ്റാണ്ടുകളിൽ ആയ് രാജാക്കന്മാർ രൂപം കൊടുത്ത പഠന ശാലകളിൽ പ്രധാനമായതാണ് കാന്തളൂർ ശാല എന്നും ഈ ശാലയുടെ ആദ്യ ആസ്ഥാനമായ വിഴിഞ്ഞം ചോള ആക്രമണത്തെ തുടർന്ന് നശിച്ചു പോയപ്പോഴാണ് തിരുവനന്തപുരം വലിയശാലയിലേയ്ക്ക് മാറ്റപ്പെട്ടതെന്നും കരുതുകയാണ് ഉചിതം. അന്നത്തെ കളരി ഭര ദേവതാ ക്ഷേത്രമാണ് വലിയ ശാല (ചാല) ശിവ ക്ഷേത്രം.

കാന്തളൂർ ശാലയുടെ പ്രവർത്തനം ഏതു രീതിയിൽ ആയിരുന്നെന്നോ ചിട്ടകൾ എന്തൊക്കെയായിരുന്നെന്നോ നേരിട്ട് വിവരിക്കുന്ന ചെപ്പേടുകളും ശാസനങ്ങളും ഇതുവരെ ലഭ്യമല്ല. ആയ്‌ വംശ രാജാവായ കരുനന്തടക്കൻ (കൃസ്താബ്ദം 857 - 885) സ്ഥാപിച്ച പാർത്ഥിവപുരം ശാലയെ സംബന്ധിച്ച ചെപ്പേടിലാണ് കാന്തളൂർ ശാലയെ കുറിച്ച് ആദ്യ പരാമർശം കാണുന്നത്.  കരുനന്തടക്കൻ ഭരണത്തിന്റെ ഒമ്പതാം വർഷം മുടാല നാട്ടിലെ പശുങ്കുളം (പച്ചുങ്കുളം) ഗ്രാമത്തിലെ ഉഴക്കുടി വിള എന്ന ഭൂഭാഗവും ക്ഷേത്രവും മുഞ്ചിറൈ സഭക്കാരിൽ നിന്ന് വാങ്ങി, അവിടെ സ്ഥാപിച്ച പാർത്ഥിവപുരം ശാലയിലും കാന്തളൂരിലെ മരിയാദ (നിയമം) തന്നെ പിന്തുടരുമെന്നാണ് ശാസനം. പാർത്ഥിവപുരം ശാലയിൽ മീമാംസ, ത്രൈരാജ്യ വ്യവഹാരം (മൂന്ന് രാജ്യങ്ങളിലെ നിയമങ്ങൾ), പൗരോഹിത്യം എന്നീ വിഷയങ്ങളിൽ പ്രവേശന പരീക്ഷ ഉണ്ടായിരുന്നു എന്നും ചെപ്പേടിലുണ്ട്.

ശാലകളിലെ അദ്ധ്യാപകർ ഭട്ടൻമാർ (പട്ടൻ) എന്നും വിദ്യാർത്ഥികൾ ചട്ടർ (ചാത്തിരൻ) എന്നും അറിയപ്പെട്ടു. ശാലകളിൽ അദ്ധ്യയന വിഷയങ്ങൾ വ്യാകരണം, തത്ത്വചിന്ത, നിയമം, വിവിധ ശാസ്ത്രശാഖകൾ തുടങ്ങിയവ ആയിരുന്നു. ശാലയിൽ ഭക്ഷണവും വസ്ത്രവും താമസവും സൗജന്യമായി നൽകിയിരുന്നു. ചില ശാലകളിൽ ആയുധ പരിശീലനവും നൽകിയിരുന്നു എന്നാൽ അതിനു ശാസനങ്ങളിൽ നിന്ന് നേരിട്ടുള്ള രേഖാ തെളിവുകൾ ലഭ്യം അല്ല. തൃക്കൊടിത്താനം പോലെയുള്ള ആയുധ അഭ്യാസ കളരികൾ ശാല എന്നല്ല ഘടികം (കടികം) എന്നാണ് അറിയപ്പെട്ടിരുന്നത്.

മേൽ പറഞ്ഞ ശാസനത്തിൽ നിന്ന് കരുനന്തടക്കൻ തന്നെയാണ് കാന്തളൂർ ശാലയുടെ സ്ഥാപകൻ എന്നും കാന്തളൂർ ശാലയിലെ പഠന ക്രമങ്ങൾ മേൽ വിവരിച്ചത് തന്നെയെന്നും അനുമാനിക്കാം. വിദ്യാഭ്യാസ സ്ഥാപനമായാണ് ഉദയം ചെയ്തത് എങ്കിലും ശാസനങ്ങളിലെ കാന്തളൂ പരാമർശം ഏതാണ്ടെല്ലാം തന്നെ കലം അറുപ്പിനു ഇരയാകുന്ന സ്ഥലം എന്നാണ്. കലമറുപ്പ് സൈനിക നടപടിയാണെന്നും ഇങ്ങനെ തുടരെയുള്ള ആക്രമണങ്ങൾക്ക് വിധേയമാകാൻ കാരണം അവിടം ഒരു സൈനിക പരിശീലന കേന്ദ്രം കൂടി പ്രവർത്തിച്ചിരുന്നത് കൊണ്ട് ആയിരുന്നിരിക്കാം. രാജരാജൻ മുതൽ കുലോത്തുംഗൻ വരെയുള്ള ചോള രാജാക്കന്മാരും പരാന്തക പാണ്ഡ്യനും കാന്തളൂർ കലം അറുത്തതായി ശാസനങ്ങളിൽ പറയുന്നത്. കരുനന്തടക്കന്റെ കാലത്ത് പഠന ശാലയെന്ന നിലയിൽ പ്രസിദ്ധിയാർജ്ജിച്ച കാന്തളൂർ പത്താം ശതകത്തോടെ ആയ്‌ രാജ വാഴ്ച അവസാനിക്കുമ്പോൾ ചേര സാമ്രാജ്യത്തിന്റെ സാമന്തരായ വേണാട് രാജ്യ ഭരണത്തിനു കീഴിലായിട്ടുണ്ടാകണം. ചേരരുമായി നിതാന്ത ശത്രുതയിൽ ആയിരുന്ന ചോളരെ പ്രതിരോധിക്കാൻ കാന്തളൂരും തലക്കുളവുമടക്കമുള്ള ചാലകൾ സൈനിക കേന്ദ്രങ്ങളായി പരിണമിക്കുകയും ചെയ്തിരിക്കാം.

ആയ്, വേണാട് രാജ്യങ്ങൾക്ക് നേരേ നടന്ന ആക്രമണങ്ങളെക്കുറിച്ചുള്ള ചോള ലിഖിതങ്ങളിൽ കാന്തളൂർ ശാലയെക്കുറിച്ച് നിരവധി പരാമർശമുണ്ട്. രാജ രാജ ചോളൻ ഒന്നാമൻ തന്റെ ഭരണത്തിന്റെ നാലാം വർഷത്തിൽ (കൃസ്താബ്ദം 988) കാന്തളൂർശാലൈ കലമറുത്തരുളി എന്ന് തിരുവലങ്ങാട് ശാസനത്തിലും മറ്റ് പല ചോള പ്രശസ്തി ലേഖനങ്ങളിലും കാണുന്നുണ്ട്. കലമറുത്തു എന്നതിനു നിരവധി അർത്ഥങ്ങൾ പറയുന്നുണ്ട്. പാർത്ഥിവ പുരം ചെപ്പേട് സൂചകമായി എടുത്താൽ ഒരു വിദ്യാർത്ഥിക്ക് ഒരു ദിവസം വരുന്ന ചെലവിനെ ഇത്ര നാഴി നെല്ല് എന്ന കണക്കിൽ പറയുന്നതാണ് കലം. അത് പ്രകാരം കലം അറുക്കുക എന്നാൽ ഭക്ഷണ സാധനങ്ങൾ കൊണ്ട് വരുന്നത് തടഞ്ഞതാകാം. കലമെന്നതിനു പാചകം ചെയ്യുന്ന പാത്രം എന്നാണെങ്കിൽ ഭക്ഷണം മുട്ടിച്ച് ശാല പ്രവർത്തനരഹിതം ആക്കിയതാകാം. ഉണ്ണുന്ന പാത്രമെന്നാണെങ്കിൽ കലമറുപ്പിനു ഭക്ഷണ പാത്രം അഥവാ വിദ്യാഭ്യാസ സൗകര്യം ഇല്ലാതാക്കി എന്ന് വ്യാഖ്യാനിക്കാം. പണ്ഡിതരെ തർക്കത്തിൽ തോൽപ്പിച്ചു എന്നതാണ് കലമറുക്കുക എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും അനുമാനങ്ങൾ ഉണ്ട്. കലമറുത്തരുളി എന്നതിൽ അരുളി എന്നു ചേർത്തിരിക്കുന്നതിനാൽ ശുഭ കാര്യം നടന്ന സൂചന ആകും എന്ന് കരുതി വിദ്യാർത്ഥികൾക്കുള്ള ഭക്ഷണ സമ്പ്രദായം ക്രമീകരിച്ചു എന്നാണ് അർത്ഥം എന്ന് ചില തമിഴ് പക്ഷക്കാരും പറയുന്നു.

മേൽ പറഞ്ഞവയിൽ നിന്നെല്ലാം വിത്യസ്തവും വിശ്വസനീയവുമായ വാദം കലമറുക്കുക എന്നാൽ കപ്പലുകൾ നശിപ്പിക്കുക എന്നാണ്. കന്യാകുമാരി മുതൽ തിരുവല്ലം വരെയുള്ള ഭൂവിഭാഗങ്ങൾ ഒമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധവും പത്താം നൂറ്റാണ്ടിന്റെ പൂർവാർദ്ധവും ഭരിച്ചിരുന്നത് ആയ് രാജവംശമായിരുന്നു. അവരുടെ തലസ്ഥാനമായ വിഴിഞ്ഞം അന്ന് തന്നെ പ്രസിദ്ധമായ തുറമുഖമായി ഉയർന്നു. ആയ് രാജ വംശത്തിനു ശേഷം ചേര സാമ്രാജ്യത്തിന് കീഴിൽ മുസരിസ് കഴിഞ്ഞാൽ പ്രമുഖ തുറമുഖമായി വിഴിഞ്ഞം. ധാരാളം പാശ്ചാത്യ കപ്പലുകൾ വ്യാപാര ആവിശ്യത്തിന് വേണ്ടി വിഴിഞ്ഞത്തും നങ്കൂരമിട്ടു കാണും. അതിൽ അസൂയ പൂണ്ട ചോളർ സമുദ്ര മാർഗം വിഴിഞ്ഞത്ത് വന്നു കപ്പലുകളും, വിഴിഞ്ഞം പട്ടണവും, കാന്തളൂർ ശാലയും നശിപ്പിച്ചിട്ടുണ്ടാകാം. കടൽ യുദ്ധത്തിൽ പ്രാവീണ്യമുള്ള തമിഴ് നാടിന്റെ വടക്ക് ഭാഗത്തുള്ള ചോളർക്ക് കര മാർഗം വിഴിഞ്ഞത്ത് വരുന്നതിലും എളുപ്പമാണല്ലോ കടൽ മാർഗം വന്ന് യുദ്ധം ചെയ്യുന്നത്.  വിഴിഞ്ഞം മാത്രമല്ല ചേര സാമ്രാജ്യ തലസ്ഥാനമായ കൊടുങ്ങലൂരിന് അടുത്തുള്ള മുസരിസ് എന്ന മുസരി പട്ടണം എന്ന മാകോതയെന്ന മഹോദയപുരവും സമുദ്രയുദ്ധത്തിലൂടെ ചോളർ മുച്ചൂടും നശിപ്പിച്ചു.  രാജേന്ദ്ര ചോളൻ ഒന്നാമൻ കൃസ്താബ്ദം 1019ൽ വിഴിഞ്ഞവും കാന്തളൂർ ശാലയും കീഴടക്കുകയും വിഴിഞ്ഞത്തിനു രാജേന്ദ്രചോഴപ്പട്ടണമെന്ന് നാമകരണം നടത്തുകയും ചെയ്തു. കൃസ്താബ്ദം 1046ലെ മണിമംഗല ശാസനമനുസരിച്ച് രാജാധിരാജ ചോളൻ വേണാട് രാജാവിനെ വധിച്ച് കാന്തളൂർ കീഴടക്കി. കുലോത്തുംഗ ചോളനും കാന്തളൂർ ആക്രമിച്ചിട്ടുണ്ട്.

മുപ്പതോളം രേഖകളിൽ കാന്തളൂർശാല പരാമർശിക്കപ്പെട്ടിട്ടുണ്ട്. ശുചീന്ദ്രം, കന്യാകുമാരി, തിരുനന്തിക്കര, ഇരണിയൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് രാജരാജ ചോളൻ ഒന്നാമന്റെ നിരവധി ശാസനങ്ങൾ കണ്ടെത്തി. ഇവയിൽ പത്താം ഭരണ വർഷ കാലത്ത് എഴുതപ്പെട്ടവയിൽ കാന്തളൂർ ശാല കലമറുത്തതായി പരാമർശമുണ്ട്. തിരുവലങ്ങാട്ട് ലിഖിതത്തിന്റെ ആദ്യ ഭാഗത്ത് രാജരാജ ചോളൻ ഒന്നാമൻ കാന്തളൂർ ശാലൈ കലമറുത്തു എന്ന് കാണുന്നു. ചോളന്മാർ വിഴിഞ്ഞം തുറമുഖം കീഴടക്കിയതുമായി ബന്ധപ്പെട്ടാണ് ചോള ശാസനങ്ങളിൽ കാന്തളൂർ ചാല ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്നത്. വിഴിഞ്ഞത്തിനടുത്ത് കാന്തളൂർ എന്നൊരു സ്ഥലം ഉണ്ടെങ്കിലും ഒരു പട്ടണമായിയിരുന്നതിന്റെ സൂചനകളവിടെ കാണാത്തതു കൊണ്ട് അതു തന്നെയാണോ പ്രസിദ്ധി കേട്ട കാന്തളൂരെന്ന് സംശയിക്കുന്ന പണ്ഡിതരുണ്ട്, പക്ഷെ പ്രസിദ്ധ പഠനശാലകൾ എല്ലാം നഗര തിരക്കിൽ നിന്ന് ഒഴിഞ്ഞാണ് എന്നത് അവർ മറക്കുന്നു.

ശാസനങ്ങളിൽ എപ്പോഴും വിഴിഞ്ഞത്തിനൊപ്പമാണ്‌ കാന്തളൂർ ശാലയും ആക്രമിക്കപ്പെടുന്നതായി സൂചിപ്പിക്കുന്നത്. തിരുവനന്തപുരത്തിനോട് ചേർത്ത് കാന്തളൂർ ശാലയും പരാമർശിക്കാത്തത് ശ്രദ്ധേയമാണ്. ചേര സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് ശേഷം വേണാട് സ്വതന്ത്ര രാജ്യം ആകുകയും തിരുവനന്തപുരം അഭ്യുന്നതി പ്രാപിക്കുകയും ചെയ്ത ശേഷവും ആയിരിക്കും കോട്ടയ്ക്ക് സമീപം ശാല പുനസ്ഥാപിച്ചതും വലിയശാല എന്ന് അറിയപ്പെട്ടു തുടങ്ങിയതും. ഈ സംഭവ ഗതികൾ പത്താം നൂറ്റാണ്ടിന്റെ അവസാനം ആയിരിക്കും നടന്നത്, എന്നാൽ എട്ടാം നൂറ്റാണ്ടിൽ പത്മനാഭ സ്വാമി ക്ഷേത്രം ഒരു ജൈന ആരാധനാലയം ആയിരുന്നു. ജൈനർ ക്ഷേത്രത്തിന് സമീപം നളന്ത മാതൃകയിൽ ഒരു പാഠശാല നടത്തിയിട്ടുണ്ടാകും, ജൈന മതം കേരളത്തിൽ നിന്ന് തുടച്ചു മാറ്റപ്പെട്ടപ്പോൾ ശാലയും വിസ്മൃതമായി കാണും. ആ ജൈന ശാല ഉണ്ടായിരുന്ന സ്ഥാനത്തയിരിക്കണം കാന്തളൂർ ശാല പുനസ്ഥാപിച്ചത്. ഇതിന് ഉപോത്ബലമായ രേഖയാണ് ജൈന സന്യാസി ഉദ്യോതന സൂരിയുടെ (കൃസ്താബ്ദം 728-778) രചിച്ച കുവലയ മാല എന്ന ചമ്പു പ്രബന്ധം. കുവലയമാലയിലെ നായകൻ വിജയപുരം എന്ന നഗരത്തിലെ സർവ ചട്ടാന മഠം എന്ന സർവകലാശാലയിൽ എത്തിയെന്നും പള്ളിപ്പതിയുടെ അതിഥിയായി എന്നും പറയുന്നു. അവിടെ വേദം, തർക്കം, വ്യാകരണം, ആയോധന വിദ്യകൾ മുതലായവ അഭ്യസിക്കുന്നുണ്ടെന്നും പരാമർശമുണ്ട്. വിജയപുരം എന്നത് അനന്തപുരം തന്നെ ആയിരിക്കാനാണ്‌ സാധ്യത. മതിലകം ഗ്രന്ഥവരിയിൽ കീഴ്പേരൂർ ചിരീ വീരമാർത്താണ്ട വർമ്മർ മൂത്തതിരുവടിയിരുന്നരുളിയേടം തെക്കിൻ കോപുരത്തിങ്കൽ കൊളത്തൂർ വീട്ടിൽ കോയിക്കലായി എഴുന്നരുളി ഇരുന്നരുളു ചിരീ താമോതരാമിറുത പിഴാര തിരുവടി ഇരുന്നരുളിയേടം കാന്തളൂർചാലൈയിൽ എഴുന്നരുളി ഇരുന്നരുളിയേടത്ത് എന്നു കാണുന്നു. പതിന്നാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടത് എന്ന് കരുതുന്ന അനന്തപുരി വർണ്ണനത്തിൽ തിരുവനന്തപുരം അങ്ങാടിയുടെ കിഴക്കേ അറ്റത്ത് കാന്തിയും ചെൽ‌വവും മിക്ക കാന്തളൂർചാല കാണലാംമൂന്റു കോയിലും എൻ മുന്നിൽ തോന്റും തത്രമഠങ്ങളും എന്ന് പരാമർശിക്കുന്നുണ്ട്. ഇതിൽ നിന്ന് മനസ്സിലാകുന്നത്‌ തിരുവനന്തപുരം അങ്ങാടിക്കും ആര്യശാല, ചെന്തിട്ട, വലിയശാല എന്നീ ക്ഷേത്രങ്ങൾക്കും ഇടയിലാണ്‌ കാന്തളൂർശാല. വലിയ ശാലയിലെ ശിവനെ കാന്തളൂർ ചാലൈ മഹാദേവൻ എന്ന് ഒമ്പതാം ശതകം മുതലുള്ള രേഖകൾ പരാമർശിക്കുന്നുണ്ട്.

പാർത്ഥിവപുരം ചെപ്പേടിന്റെ ഒന്നാം ഏട് - ഇന്നാളാൽ മുടാലനാട്ടുപ്പചുങ്കുളത്തുപ്പടു നിലത്തിൽ മുഞ്ചിറൈച്ച വൈയാരുടൈയ ഉഴക്കുടിവിളൈ എന്നു നിലം ഇവകളുക്ക് അടിക്കടി നിലം കുടുത്ത് മാറിക്കൊണ്ട് ഇന്നിലം പിടിച്ചൂഴ്ന്ത് ശ്രീകോയിൽ എടുത്തു വിഷ്ണുഭട്ടാരകരൈ പ്രതിഷ്ഠൈ ചെയ്തു പാർത്ഥിവശേഖരപുരം എന്റു പേർ‌ ഇട്ടു കാന്തളൂർ മരിയാദിയാൽ തൊണ്ണൂറ്റു ഐവർചട്ടർക്കു ചാലൈയുഞ്ചെയ്താൻ ശ്രീ കോക്കരുനന്തടക്കൻ. 

പാർത്ഥിവപുരം ചെപ്പേട് (അഥവാ പാർത്ഥിവപുരം പട്ടയം) എന്ന പേരിൽ പുനഃപ്രസിദ്ധീകരിച്ച ഹജൂർ ശാസനങ്ങളിലെ ഒന്നാം ഏടിന്റെ വിശദീകരണം അടിക്കുറിപ്പായി നൽകിയിരിക്കുന്നതിൽ നിന്ന് - മുടാലനാട്ടു (മുടാല നാട്), പചുങ്കുളം (പൈങ്കുളം) ചവൈയാർ (സഭക്കാർ, ക്ഷേത്ര ഊരാളരെയാവണം ഉദ്ദേശിക്കുന്നത്, അങ്ങനെയെങ്കിൽ ക്ഷേത്രം ചാല സ്ഥാപിക്കും മുമ്പേയുണ്ടായിരുന്നിരിക്കണം), പിടിച്ചൂഴ്ന്ത് (പിടിയാനയെ വസ്തുവിന്റെ അതിർത്തിയിലൂടെ നടത്തി ഭൂമിയുടെ അതിരുതിരിക്കുന്ന പഴയ ആചാരം), കാന്തളൂർമരിയാദിയാൽ (കാന്തളൂരിലെ നിയമ പ്രകാരം) തൊണ്ണൂറ്റുഐവർ ചട്ടർ (95 വിദ്യാർത്ഥികൾ).

ചട്ടർ ബ്രാഹ്മണവിദ്യാർഥികൾ മാത്രമാണെന്ന് പല രേഖകളിലും കാണുന്നു അത് സത്യ വിരുദ്ധമാണ്. ജൈനപാഠശാല ആയിരുന്നപ്പോൾ ബ്രാഹ്മണർ ഉണ്ടായിരിക്കാൻ സാധ്യതയില്ല. ജാതിയിൽ താഴ്ന്ന ആയ് രാജാക്കന്മാർ സ്ഥാപിച്ച ശാലയിലും ബ്രാഹ്മണ വിദ്യാർഥികൾ ചേരാൻ സാധ്യതയില്ല. മാത്രമല്ല പൂർവാശ്രമത്തിൽ ചട്ടരുടെ അംബി (വിദ്യാർഥി നേതാവ്) ആയിരുന്ന ചട്ടമ്പി സ്വാമികളും ശുദ്ര ജാതിയിലാണ് ജനിച്ചത്‌.

തത്വമസി

അഹം ബ്രഹ്മസ്മി, അനന്തം അജ്ഞാതം എന്നീ ബ്ലോഗകളിൽ വിഷ്ണു ശിവൻ എന്നീ ഹൈന്ദവ ദേവതകളെ കുറിച്ചും അവതാരങ്ങളെ കുറിച്ചും എന്റെ നിഗമനങ്ങൾ ചില എഴുതിയിരുന്നല്ലോ. ഇത്തവണ  ശാസ്താവ് എന്ന ദൈവത്തെ കുറിച്ചും പരശു രാമൻ എന്ന അവതാരത്തെ കുറിച്ചും എന്റെ ചില നിഗമനങ്ങൾ എഴുതുന്നു. കൂടെ നായർ, ഈഴവർ, പുലയർ എന്ന ജാതികളുടെ ഉത്ഭവത്തെ കുറിച്ചും. എന്റെ നിഗമനങ്ങൾ ശരിയായി കൊള്ളണമെന്നില്ല, എങ്കിലും ഈ ബ്ലോഗ്‌ വായിച്ചു കഴിയുമ്പോൾ ചരിത്രങ്ങൾക്കിടയിൽ ഒളിഞ്ഞു കിടക്കുന്ന ചില വസ്തുതകൾ അറിയാൻ കഴിയും.

ആദിമ ഗോത്ര വർഗങ്ങൾ ഹിമാലയ പ്രന്തങ്ങളിലൂടെ ഭാരതത്തിൽ എത്തിയത് ഉപജീവനത്തിന് വേണ്ടിയായിരുന്നു. കായ്കനികൾ ഭക്ഷിച്ചും, അത്യാവിശത്തിന് വേട്ടയാടിയും അവർ ദക്ഷിണേന്ത്യ വരെ എത്തി. പ്രകൃത്യാലുള്ള ഭക്ഷണം തികയാതെയാപ്പോൾ അവർ കൃഷി ചെയ്യാനും കന്ന് കാലികളെ വളർത്താനും തുടങ്ങി. സമൂഹമായി ജീവിച്ചു തുടങ്ങിയ അവർക്ക് ഗോത്ര നാഥന്മാർ ഉണ്ടായി. ഗോത്രം വലുതായപ്പോൾ ഗോത്ര നാഥന്മാർ രാജാക്കന്മാരും ആരാധ്യരുമായി.  രാജാവിനെ ചാത്തൻ എന്നാണ് അവർ വിളിച്ചിരുന്നത്‌. അയ്യൻ എന്നത് ശ്രേഷ്ഠനെയും. അങ്ങിനെ ആദിമ ഗോത്രങ്ങൾക്ക് ദൈവത്തെ കിട്ടി അയ്യനായ ചാത്തൻ. ക്രമേണ സഹ്യന്റെ പടിഞ്ഞാറു ഭാഗത്തേയ്ക്ക് കുടിയേറി അവർ സമൂഹങ്ങളും രാജ്യങ്ങളും ഉണ്ടാക്കി. മണ്‍ മറഞ്ഞ ചാത്തന്മാർക്ക് അവർ സ്മൃതി മണ്ഡപങ്ങൾ നിർമ്മിച്ചു. ആ സ്മൃതി മണ്ഡപങ്ങളാണ് ഇന്ന് സഹ്യാദ്രി നിരകളിൽ കാണുന്ന ശാസ്താ ക്ഷേത്രങ്ങൾ.

നൂറ്റാണ്ടുകൾക്ക് ശേഷം ഭാരതത്തിലേയ്ക്ക് താരതമ്യേന പരിഷ്കൃതരായ ദ്രാവിഡ ഗോത്രങ്ങളുടെ വരവായി. ആദ്യം അവർ ഉത്തര പൂർവ്വ ഭാരതത്തിൽ ജനപഥങ്ങൾ നിർമ്മിച്ച്‌ ജീവിച്ചിരുന്നെങ്കിലും താമസിയാതെ ഭാരതത്തിലേയ്ക്ക് വന്ന യുദ്ധ നിപുണരായ ആര്യ ഗോത്രങ്ങളുടെ മുമ്പിൽ പിടിച്ചു നിൽക്കാൻ ആകാതെ ദക്ഷിണ ഭാരതത്തിലേയ്ക്ക് പലായനം ചെയ്തു. അവരിൽ ഒരു ഭാഗം കടൽ കടന്ന് ഇന്ന് ശ്രീലങ്ക എന്നറിയപ്പെടുന്ന ദ്വീപിലേയ്ക്കും പോയി. ദക്ഷിണ ഭാരതത്തിൽ സ്ഥിര താമസമാക്കിയ ദ്രാവിഡർ ആദിമ ഗോത്രങ്ങളോട് കലഹിക്കാതെ ഇട കലർന്നു. 6000 വർഷങ്ങൾക്ക് മുമ്പ് ഇന്ന് നാഗാലാൻഡ് എന്ന് വിളിക്കുന്ന പൂർവേൻഡ്യൻ ഭൂവിഭാഗത്തിൽ നിന്ന് മഴു ആയുധമായ ഒരു പറ്റം ദ്രാവിഡർ, രാമൻ എന്ന യുദ്ധ വീരന്റെ നേതൃത്വത്തിൽ ദക്ഷിണ ഭാരതത്തിലേയ്ക്ക് വന്നു. പലവട്ടം ആര്യന്മാരോട് ഏറ്റുമുട്ടിയ രാമൻ ശേഷം കാലം സമാധാനമായി ജീവിക്കാൻ ആര്യന്മാർക്ക് എളുപ്പത്തിൽ കണ്ടുപിടിക്കാൻ ആകാത്ത ഒരു ദേശം സൃഷ്ടിച്ചു. മഴു എറിഞ്ഞ് ഒരു നിമിഷം കൊണ്ട് കേരളം സൃഷ്ടിച്ചു എന്നതിനേക്കാൾ ഏറെ വിശ്വസനീയം രാമനും അനുയായികളായ നാഗന്മാരും ആദിമ ഗോത്രങ്ങളും അവരുടെ പിൻ തുടർച്ചക്കാരും നൂറ്റാണ്ടുകൾ കൊണ്ട് കേരളം ഇന്നത്തെ നിലയിൽ നിർമ്മിച്ച് എടുത്തു എന്നതാണ്. ആ ഭൂമി ചതിയിലൂടെ ആര്യന്മാർ സ്വന്തമാക്കിയ കഥയാണ്‌ മഹാബലി വാമനൻ ഐതീഹ്യം. കടലിൽ നിന്ന് കേരളം കുത്തിയെടുത്ത (മറൈൻ ഡ്രൈവ്) ദ്രാവിഡനായ പരശു രാമനെ പൂണുലിടീപ്പിച്ചത് കൃസ്തബ്ദം ആറാം നൂറ്റാണ്ടിന് ശേഷം നിലവിൽ വന്ന ബ്രാഹ്മണ മേധാവിത്വമാണ്.

മല ആഴം (അതോ മല അളമോ) ക്രമേണ സസ്യ ശ്യാമള കോമളമായി. ദ്വീപിലേയ്ക്ക് പോയ ദ്രാവിഡരിൽ കുറച്ചു പേർ കേര വൃഷവുമായി മലയാളത്തിലേയ്ക്ക് വന്നു. രാമനും അനുയായികളും അവരെ സ്വീകരിച്ചു, അവർ കൊണ്ടു വന്ന കേരം മലയാളമാകെ നിറഞ്ഞു, മലയാളം കേരളമായി.  ദ്വീപിൽ നിന്ന് വന്നവർ ദ്വീപർ, തീയർ ആയി (ദ്വീപിന്റെ മറ്റൊരു പേരായ ഇഴത്തിൽ നീന്ന് വന്നവർ എന്ന അർത്ഥത്തിൽ ഈഴവർ എന്നും പേര് വന്നു). ആദിമ ഗോത്രങ്ങളിലെ പ്രബല വിഭാഗം കൃഷിയിലേയ്ക്ക് തിരിഞ്ഞു, പുലം എന്നാൽ കൃഷി സ്ഥലം, പുലത്തിന്റെ ഉടമകളായ അവർ പുലയന്മാർ എന്ന് അറിയപ്പെട്ടു തുടങ്ങി. പരശു രാമൻ കൊണ്ടു വന്ന നാഗങ്ങളെ ആരാധിക്കുന്ന നാഗർ എന്ന വിഭാഗമാണ് നായർ ആയത്.  സർപ്പ (നാഗ) ആരാധന നാഗന്മാർ കൊണ്ട് വന്നതാണ്, ശാക്തേയ (കാളി ദേവി) പൂജയും  ആണ്ടവ പൂജയും ഈഴവരും. അങ്ങിനെ നാഗാരാധനയും, ചാത്തൻ സേവയും (ശാസ്താ പൂജ), ശാക്തേയ പൂജയും കേരളീയരുടെ ആചാരങ്ങളായി തീർന്നു.

ബീ സീ മൂന്നാം നൂറ്റാണ്ടോടെ കേരളത്തിൽ ഏകീകൃത ഭരണ സംവിധാനമായി. മഹോദയപുരം തലസ്ഥാനമാക്കി ഒന്നാം ചേര സാമ്രാജ്യം നിലവിൽ വന്നു. പക്ഷെ അധികം താമസിയാതെ ജൈന ബുദ്ധ മതങ്ങൾ കേരളത്തിൽ പ്രചുര പ്രചാരം നേടി. വിശ്വാസങ്ങളിൽ സമാന സ്വഭാവം ഉണ്ടായിരുന്ന നാഗർ ജൈന മതത്തിൽ ചേർന്നു. സമാനമായി തന്നെ ഈഴവരും പുലയരും ബുദ്ധമത അനുയായികളായി. നെടും ചേരലാതൻ, ചേരൻ ചെങ്കുട്ടുവൻ എന്നിവർക്ക് ശേഷം കഴിവുള്ള ഭരണാധികാരികളുടെ അഭാവവും ഏതു വിധവും ദ്രാവിഡ സംസ്ക്കാരം തകർക്കാനുള്ള ആര്യന്മാരുടെ ശ്രമവും നിമിത്തം ഒന്നാം ചേര സാമ്രാജ്യം നാമാവശേഷമായി. ആര്യന്മാർ ബുദ്ധ ജൈന സന്യാസിമാരുടെ വേഷത്തിൽ കേരളത്തിൽ എത്തുകയും മത സ്പർദ്ധ വളർത്തി ഈഴവ, പുലയ, നാഗ ഗോത്രങ്ങളെ അടുക്കുവാൻ ആകാത്ത വിധം അകറ്റുകയും ചെയ്തു. മണ്ണ് പരുവമാക്കി ആര്യന്മാർ ചാതുർവർണ്യത്തെയും ശൈവ വൈഷ്ണവ മതങ്ങളെയും കേരളത്തിലേയ്ക്ക് കൊണ്ടു വന്നു. അങ്ങിനെ കേരളം ഒന്നര സഹസ്രബ്ദത്തോളം ബ്രാഹ്മണ മേധാവിത്വത്തിൽ ഞെരിഞ്ഞമർന്നു. കുശാഗ്ര ബുദ്ധികളായ ആര്യർ എണ്ണത്തിൽ ഏറെയുള്ള നാഗരെ പാട്ടിലാക്കി അവരെ ചാതുർ വർണ്യത്തിൽ സേവകരായ ശുദ്രരാക്കി. മണ്ണിന്റെ മക്കളായ ഈഴവരും പുലയരും ചാതുർ വർണ്യത്തിൽ നിന്ന് തന്നെ പുറത്ത്, ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളവർ. നാഗരെയും വെറുതെ വിട്ടില്ല അവരുടെ ആചരാനുഷ്ടാനങ്ങൾ സമൂലം മാറ്റി, മരുമക്കത്തായം കൊണ്ടു വന്നു. നാഗരെന്ന നായന്മാർ തങ്ങൾക്ക് എതിരെ തിരിയാത്തെയിരിക്കാൻ നായർ സ്ത്രീകൾക്ക് മക്കളെ ഉണ്ടാക്കി കൊടുക്കുന്ന ചുമതല ബ്രാഹ്മണർ ഏറ്റടുത്തു. ഉണ്ടാകുന്ന മക്കൾ ഒരിയ്ക്കലും അച്ഛന് എതിരെ തിരിയില്ലല്ലോ, അപാര ബുദ്ധി തന്നെ. സ്വത്ത് എല്ലാം മനകളുടെയും ഇല്ലങ്ങളുടെയും ദേവസ്വങ്ങളുടെയും വകയാക്കി (നക്കാ പിച്ച ഭൂമി മാത്രം നായന്മാർക്ക്), മണ്ണിന്റെ മക്കൾ വെറും കുടി കിടപ്പുകാർ. കേരളത്തിൽ നിലവിലുണ്ടായിരുന്ന ക്ഷേത്രങ്ങൾ ബ്രാഹ്മണർ ഏറ്റെടുത്തു, അവിടങ്ങളിലെ ദൈവങ്ങളെ സവർണ്ണരാക്കി. ചാത്തൻ ശാസ്താവായി, കാളി ഭദ്രയായി, ആണ്ടവൻ സുബ്രമണ്യനായി. കേരളത്തെ 64 ബ്രാഹ്മണ ഗ്രാമങ്ങളാക്കി, നായർ തുടങ്ങി കീഴ് ജാതിക്കാർ ഗ്രാമങ്ങൾക്ക് പുറത്തും.

ബ്രാഹ്മണ ഗ്രാമങ്ങളിൽ ഏകദേശം നടുക്കുള്ള പെരുവനത്തിന്റെ പുറത്തുള്ള ഭാഗങ്ങളായിരുന്നു പുറം നാട്ടു കരയും പെരിങ്ങോട്ടു കരയും. അവിടെങ്ങളിൽ താമസിച്ചിരുന്ന അവർണ്ണർ തങ്ങളുടെ തനത് ദൈവമായ ചാത്തനെ ബുദ്ധ മതത്തിലെ ഒരു പൂജാ സമ്പ്രദായമായ കൗളാചാര പ്രകാരം ആരാധിച്ചു പോന്നു. മേൽ പറഞ്ഞ സ്ഥലങ്ങളിലെ പെരിങ്ങോട്ടുകര ദേവ സ്ഥാനം, ആവണങ്ങാട്ടു വിഷ്ണുമായ ക്ഷേത്രം, കാനാടി മഠം തുടങ്ങിയ ക്ഷേത്രങ്ങളിൽ ഇന്നും ചാത്തൻ സേവ നടക്കുന്നു. പ്രാചീന കേരളത്തില്‍ കൗളാചാര പ്രകാരമുള്ള പൂജകൾ അനുഷ്ഠിച്ചിരുന്ന ചാത്തന്‍ കാവുകളാണ്‌ ശാസ്താ ക്ഷേത്രങ്ങളായത് എന്ന് ആദ്യം തന്നെ സൂചിപ്പിച്ചിരുന്നല്ലോ. ശബരി മലയില്‍ മകര സംക്രമം കഴിഞ്ഞ് പത്താം ഉദയത്തിനു മുമ്പ് നടത്തുന്ന ഗുരുതി പൂജയും ഗോത്ര വര്‍ഗ്ഗ പൂജാ സമ്പ്രദായമാണ്.

പരമശിവന്‌ വിഷ്ണു ഭഗവാനില്‍ പിറന്ന ശാസ്താവിന്റെ അവതാരമായി ഭക്തര്‍ വിശ്വസിക്കുന്ന അയ്യപ്പന്റെ പ്രധാന ക്ഷേത്രങ്ങളെല്ലാം വനത്തിനുള്ളിലാണ്‌. കുളത്തുപ്പുഴ, ആര്യങ്കാവ്‌, അച്ചന്‍ കോവില്‍, അയ്യപ്പന്‍ കോവില്‍, ശബരി മല. ശാസ്താവിനേയും ചാത്തനേയും അയ്യപ്പനേയും ഒന്നായി കണ്ടിരുന്നുവെന്നതിന്‌ തെളിവാണ്‌ കന്യാകുമാരി ഗുഹാ ക്ഷേത്രത്തില്‍ കാണുന്ന രാജ രാജ ചോഴന്റെ എഡി 1167 ലെ ശിലാ ശാസനം. അയ്യപ്പന്‍ വേദിയ ചാത്തന്‍ കോവിലന്നാണ്‌ ശാസനത്തില്‍ പറഞ്ഞിരിക്കുന്നത്‌.