ജാലകം

Sunday, 30 November 2014

ദൈവത്താർ

ഇന്നത്തെ ഇന്ത്യ ഉപ ഭൂഖണ്ഡം ഒരു കാലത്ത് ആഫ്രിക്ക വൻ കരയുടെ ഭാഗം ആയിരുന്നു. ഭൂപാളികളുടെ ചലനം നിമിത്തം ഇന്ത്യ ഉപ ഭൂഖണ്ഡം ആഫ്രിക്ക വൻ കരയിൽ നിന്ന് തെന്നി മാറി ഏഷ്യ വൻ കരയിൽ ഇടിച്ചപ്പോഴാണത്രേ ഹിമാലയം ഉണ്ടായത്. ആഫ്രിക്കയിലെ റിഫ്റ്റ്‌ താഴ്‌വരയിലാണ് മനുഷ്യ ഉൽപ്പത്തി നടന്നത്. സ്വാഭാവികമായും കറുത്ത നിറമുള്ളവരായിരുന്നു ആദിമ മനുഷ്യർ. ഇവരിലൊരു വിഭാഗം സമ ശീതോഷ്ണ മേഖലയായ ഏഷ്യയിലേക്ക് കുടിയേറിയപ്പോൾ അവർ ഇരു നിറക്കാരായി, അവരാണ് ദ്രാവിഡർ. മറ്റൊരു വിഭാഗം തണുപ്പുള്ള യൂറോപ്പിലേയ്ക്ക് കുടിയേറിയപ്പോൾ വെളുപ്പ്  നിറക്കാരായി അവരാണ് ആര്യന്മാർ. നിന്ന് തെന്നി മാറി ഏഷ്യയിലേയ്ക്ക് ചേർന്ന ഇന്ത്യയിലെ ആദിമ മനുഷ്യർ കറുത്ത വർഗക്കാർ തന്നെ ആയിരുന്നിരിയ്ക്കാം.

ആദിയിൽ കേരളം സഹ്യ നിരകളിൽ നിന്ന് കടലിലേക്ക് തള്ളി നിൽക്കുന്ന കുറച്ചു മുനമ്പുകൾ മാത്രമായിരുന്നു. ഈ മുനമ്പുകളിലേയ്ക്ക് തമിഴ് ദേശത്ത് നിന്ന് കുടിയേറിയ ഗോത്രങ്ങളുടെ തലവന്മാരെ അയ്യനെന്നും, ചാത്തനെന്നും വിളിച്ചിരുന്നു. രണ്ട് പദങ്ങളുടെയും മൂലം ശ്രേഷ്ഠനെന്ന് അർത്ഥമുള്ള അജ്ജ എന്ന വാക്കാണ്‌. അയ്യന് അച്ഛൻ സ്ഥാനം കൊടുത്തപ്പോൾ അയ്യപ്പനുമായി. മണ്‍മറഞ്ഞ അയ്യപ്പന്മാരായി അവരുടെ ആദ്യ ദൈവം, ആരാധനാലയങ്ങൾ കാവുകളും. ദൈവത്താർ എന്ന പേരിലും ഈ ദൈവം അറിയപ്പെട്ടു.


സഹസ്രാബ്ദങ്ങൾ കൊണ്ട് ഏഷ്യ വൻകരയിൽ എല്ലായിടത്തും ആധിപത്യം ഉറപ്പിച്ച ദ്രാവിഡരിൽ ഒരു വിഭാഗം ഇന്ത്യയിലും വാസമുറപ്പിച്ചു. ദ്രാവിഡർക്ക് ശേഷം ആര്യന്മാരിലൊരു ഭാഗവും ഇന്ത്യയിലെത്തി. വക്ര ബുദ്ധിക്കാരും യുദ്ധ പ്രിയരും ആയിരുന്ന ആര്യന്മാർ താരതമ്യേന സമാധാന പ്രിയരായ ദ്രാവിഡരെ ഉത്തരേന്ത്യയിൽ നിന്ന് ആട്ടി പായിച്ചു. ആര്യാധിനിവേശത്തെ തുടർന്ന് വടക്കേ ഇന്ത്യയിൽ നിന്ന് പലായനം ചെയ്ത ദ്രാവിഡരിൽ ഒരു ഗോത്ര നായകനായിരുന്നു രാമൻ. ഇദ്ദേഹവും കൂടെ വന്നവരുമാണ് മുനമ്പുകൾക്ക് ഇടയിലുള്ള ഭൂമി കടലിൽ നിന്ന് കുത്തിയെടുത്തത്. രാമന്റെ ഒപ്പം വടക്ക് കിഴക്കൻ ഇന്ത്യയിൽ നിന്ന് വന്ന നാഗന്മാരാണ് സർപ്പ ആരാധന കൊണ്ടു വന്നത്. നാലായിരത്തോളം വർഷങ്ങൾ കഴിഞ്ഞ് ജൈന, ബുദ്ധ മതങ്ങൾ കേരളത്തിൽ വേരോടി. നാഗന്മാരാണ് ജൈന മതത്തിലേയ്ക്ക് ആകൃഷ്ടരായത്. നാഗന്മാർ ജൈന മതക്കാരാവുകയും ശേഷം നായന്മാരെന്ന സമുദായമാകുകയും ചെയ്തു. ഉത്തരേന്ത്യയിൽ നിന്ന് പലായനം ചെയ്ത ദ്രാവിഡ ഗോത്രങ്ങളിൽ ഒരു കൂട്ടർ തമിഴ് നാടിന്റെ കിഴക്കേ തീരം വഴി ലങ്കയിലും, അവിടെ നിന്ന് പടിഞ്ഞാറേ തീരം വഴി കേരളത്തിലെത്തുകയും ചെയ്തു. ദ്വീപിൽ നിന്ന് വന്ന ദ്വീപർ, തീയ്യരെന്ന സമുദായമായി (ദ്വീപിന്റെ തമിഴ് പദമായ ഈഴത്തിൽ നിന്ന് വന്നവരെന്ന രീതിയിൽ ഈഴവർ എന്നും വിളിയ്ക്കും). ഇതിൽ നിന്ന് നായർ, ഈഴവർ എന്ന സമുദയക്കരെക്കാളും മുമ്പേ കേരളത്തിലുണ്ടായിരുന്ന ഗോത്ര വർഗങ്ങളാണ് പുലയർ, പറയർ, വണ്ണാൻ തുടങ്ങിയ വിഭാഗങ്ങളെന്ന് മനസ്സിലാക്കാം.


അന്നത്തെ ഗോത്രങ്ങളുടെ സവിശേഷമായ ആരാധനാ രീതികൾ ഇന്നും തുടർന്ന് വരുന്ന ക്ഷേത്രങ്ങൾ കണ്ണൂർ, കാസർഗോഡ്‌ ജില്ലകളിൽ കാണാം. ദ്രാവിഡ ആര്യ സംസ്ക്കാരങ്ങളും, വൈഷ്ണവ ശൈവ ബുദ്ധ ജൈന മതങ്ങളും കാവുകൾ തങ്ങളുടെതാക്കിയപ്പോൾ അവർ ആരാധിച്ചിരുന്ന മൂർത്തികളായി കാവുകളിലെ ദൈവങ്ങൾ. എങ്കിലും ഉത്തര കേരളത്തിലെ കുറെ കാവുകളിൽ പ്രധാന മൂർത്തികളെ ദൈവത്താരെന്ന് തന്നെയാണ് ഇപ്പോഴും വിളിയ്ക്കുന്നത്.  ചാത്തനെ ആര്യന്മാർ പുണൂല് ഇട്ട് ശാസ്താവെന്ന അവരുടെ ദൈവമാക്കി. കാല ക്രമത്തിൽ ദ്രാവിഡ ആര്യ സങ്കലനമുണ്ടായപ്പോൾ ഒരു ദൈവത്തിന്റെ രണ്ടു പേരുകളായി അയ്യപ്പനും, ശാസ്താവും. ശൈവ സ്വാധീനമാണ് വേട്ടയ്ക്ക് ഒരു മകൻ എന്ന പേരും ഈ ദൈവത്തിന് കിട്ടുവാൻ കാരണം. വേട്ടയ്ക്ക് ഒരു മകനെ ശിവനായും അയ്യപ്പനായും ആരാധിക്കുന്നു. പിന്നീട് പുണൂലിട്ട് പരശു രാമനെയും ആര്യന്മാർ അവരുടെ ദൈവമാക്കി. കാലാന്തരത്തിൽ ഗോത്ര വർഗങ്ങളുടെ കാവുകൾ നായന്മാരും ഈഴവരും തങ്ങളുടെതാക്കി. നായന്മാർ കാവുകളെ സർപ്പ കാവുകളാക്കി. ഉത്തര കേരളത്തിലെ തിയ്യ തറവാടുകളുടെ ഉടമസ്ഥതയിലും, ഊരാണ്മയിലും ഉണ്ടായിരുന്ന കാവുകൾ കുറെയൊക്കെ തനത് സംസ്ക്കാരം കാത്തു സൂക്ഷിച്ചിരുന്നു. ഈ കാവുകളുടെ ഉത്സവങ്ങൾക്ക് പുലയർ, പറയർ, വണ്ണാൻ തുടങ്ങിയ വിഭാഗങ്ങളേയും പങ്കെടുപ്പിച്ചിരുന്നു. ഇതിനുള്ള തെളിവാണ് തെയ്യം. പിന്നീട് ബ്രാഹ്മണാധിപത്യ നാളുകളിലാണ് കാവുകളിലെ ദൈവത്താറുകൾക്ക് സവർണ ദൈവങ്ങളുടെ രൂപം കിട്ടിയത്. ഇതിന്റെ ഭാഗമായി ഉത്സവത്തിന് മുമ്പ് സവർണ ക്ഷേത്രങ്ങളിൽ നിന്നും തീര്‍ത്ഥം എഴുന്നള്ളിച്ച് കൊണ്ടു വരൽ (ശുദ്ധീകരിക്കാന്‍), ഗണപതി ഹോമം, തിരുവാഭരണ എഴുന്നള്ളത്ത്, ചിറക്കൽ കോവിലകം തമ്പുരാനുമായി കൂടി കാഴ്ച, തിടമ്പെഴുന്നള്ളത്ത് തുടങ്ങിയ ചടങ്ങുകൾ ഉണ്ടായത്. ഇതിന് പുറമെ ശ്രീകോവിൽ ചെമ്പ് പതിക്കൽ, താഴികക്കുടം പ്രതിഷ്ഠ എന്നിങ്ങനെയുള്ള ബ്രാഹ്മണ തന്ത്രാധിപത്യം ഉറപ്പിക്കാനുള്ള ചടങ്ങുകളും നടപ്പാക്കി. അച്ഛൻ ദൈവങ്ങൾക്ക് ഒപ്പം തന്നെ അമ്മ ദൈവങ്ങളെയും ആദിമ കാലം തൊട്ട് ആരാധിച്ചിരുന്നു. വൈഷ്ണവ, ശൈവ മതങ്ങൾക്ക് മുമ്പ് കേരളത്തിൽ വന്ന ശാക്തേയ മതമാണ്‌ കാളി എന്ന രൂപം അമ്മ ദൈവത്തിന് നൽകിയത്. ക്രമാനുഗതമായ ഈ പരിവർത്തനങ്ങൾ കാവുകളുടെ ആരാധനാ രീതികളെ മാറ്റി മറിച്ചെങ്കിലും തെയ്യവും, തിറയാട്ടവും, കളിയാട്ടവും കാവുകളിലെ ആഘോഷങ്ങളിൽ ഇന്നും തുടരുന്നു. മാത്രമല്ല ഈ പരിവർത്തനങ്ങളെ തുടർന്ന് രസകരമായ ധാരാളം ഐതീഹ്യങ്ങളും, തോറ്റം പാട്ടുകളും ഉണ്ടായി.

ഊർ പഴച്ചി കാവ്
-----------------------
കണ്ണൂർ ജില്ലയിലെ എടക്കാടിന് അടുത്താണ് ഊർ പഴച്ചി കാവ്. കണ്ണൂരിൽ നിന്ന് ദേശീയ പാത 17 വഴി തെക്കോട്ട്‌ 11 കിലോ മീറ്റർ സഞ്ചരിച്ചാൽ ഈ ക്ഷേത്രത്തിലെത്താം. ഊരിലെ പഴയ കാവ് ലോപിച്ചായിരിയ്ക്കാം ഊർ പഴച്ചി കാവ് എന്നായത്. ഇവിടുത്തെ മൂല പ്രതിഷ്ഠ ദേവിയാണ്. പരാശക്തിയുടെ കാവ് എന്ന അർത്ഥത്തിൽ ഊർ പര അച്ചി കാവ്‌ ലോപിച്ചുമാകാം ഊർ പഴച്ചി കാവ് ആയത്. ഏച്ചിൻ മരം ധാരാളമുള്ള ദേശത്തെ ഏറ്റവും പഴയ കാവായത് കൊണ്ട് ഊരിലെ പഴകിയ ഏച്ചിൻ കാവാണ് ഊർ പഴച്ചി കാവായത് എന്നും പറയാം. ചുറ്റമ്പലത്തിനകത്ത് മൂന്ന് ശ്രീകോവിലുകളാണ്. പടിഞ്ഞാറ് ദർശനമായി ദൈവത്താറും, കിഴക്ക് ദർശനമായി വേട്ടക്കൊരു മകനും, വടക്ക് ദർശനമായി ഭഗവതിയും. ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത കിഴക്ക് ദർശനമായി മേലേ കൊട്ടവും തൊട്ട് അടുത്ത് തന്നെ തൊണ്ടച്ചന്റെ ഓര് പ്രതിഷ്ഠയും ഏച്ചിൻ തറയുമുണ്ട്. മൂല പ്രതിഷ്ഠയായ ദേവിയെ പരശു രാമൻ പ്രതിഷ്ഠിച്ചന്നാണ് ഐതീഹ്യം. വേട്ടക്കൊരു മകന്റെയും ദൈവത്താറിന്റെയും പ്രതിഷ്ഠകൾ പിന്നീടാണ് ഉണ്ടായതത്രേ. ഇവരുടെ ആഗമനത്തെ കുറിച്ചുള്ള കഥയിങ്ങിനെയാണ്. ബാലുശ്ശേരി കോട്ടയിലെ വേട്ടക്കൊരു മകന്റെ ഭക്തകളായ രണ്ട്സ്ത്രീകളെ ഈ ദേശത്തേയ്ക്ക് വിവാഹം കഴിച്ച് കൊണ്ടു വന്നു. ആ സ്ത്രീകൾ താളി പറിക്കാൻ പോയപ്പോൾ ഒരു ചെടിയുടെ ചുവട്ടിൽ നിന്ന് രക്തവും മറ്റൊന്നിൽ നിന്ന് പാലും വരുന്നത് കണ്ടു. പ്രശ്നം നോക്കിയപ്പോൾ വേട്ടക്കൊരു മകനും ദൈവത്താറും ഇവരുടെ കൂടെ വന്നതായി മനസ്സിലായി. അങ്ങിനെ ദൈവത്താറിന്നും വേട്ടക്കൊരു മകനും പ്രതിഷ്ഠകൾ നടത്തി. ഇവർ ഇവിടെ ചങ്ങാതിമാരായിട്ടാണ് എന്നും, അച്ഛനും മകനുമായിട്ടാണ് എന്നും, വിഷ്ണുവും ശിവനുമായിട്ടാണ് എന്നും പല രീതിയിൽ പറഞ്ഞു കേൾക്കുന്നു.

തോറ്റം പാട്ടുകളിൽ ഉദയമാനം ഊര്‍ പഴശ്ശിയും അസ്തമാനം മേലുർ കോട്ടയും എന്ന് ചൊല്ലിയുള്ള കേള്‍പ്പിക്കൽ കാവുമായി മേലൂർ കോട്ടയ്ക്കുള്ള ബന്ധം കാണിക്കുന്നു. മറ്റ് ക്ഷേത്രങ്ങളിൽ കെട്ടിയാടാറുള്ള ഊർപഴശ്ശി തെയ്യത്തിന്റെ (ഊർ പഴച്ചി ദൈവം) ഐതീഹ്യം കുറച്ചു വിത്യസ്തമാണ്, അതിങ്ങനെയാണ്. മേലൂരേയും കീഴൂരേയും ദേവന്മാരും വിഷ്ണുവും കൂടി ചൂത് കളിക്കുമ്പോൾ മേലൂർ ഇളം കന്വാവ് എന്ന കന്യക അവിടെ ചെന്ന് കളിയിൽ തന്നെയും കൂട്ടാൻ അപേക്ഷിച്ചു. കളികളിൽ തോൽവി സംഭവിച്ച വിഷ്ണുവിനോട് രാജ്യം വാഴാൻ തക്ക ഒരു പൊൻ മകനെ നൽകണമെന്ന് ആ പെൺകുട്ടി അപേക്ഷിച്ചു. ഏഴാം നാൾ മേലൂരിളം കന്വാവ് ഗംഗാ രൂപം ധരിച്ച് ഗംഗയിലെത്തി, മായാ രൂപം ധരിച്ച് വിഷ്ണുവും എത്തി. വയറ്റകത്ത് പ്രസാദം ലഭിച്ച കന്യക മേലൂർ കോട്ടയിലേക്ക് പോന്നു. അങ്ങിനെ പിറന്ന മകനാണ് മേലൂർ ദയരപ്പനെന്ന ഊർ പഴശ്ശി ദൈവം. 36 വയസ്സിൽ 64 അങ്കം ജയിച്ച് വീരനായി. ശേഷം ബാലുശ്ശേരി കോട്ടയിലെത്തി സ്നേഹിതൻ വേട്ടക്കൊരു മകനെ കാണുന്നു.

കാപ്പാട് കാവ്
----------------
കണ്ണൂർ ജില്ലയിലാണ് കാപ്പാട് കാവ്. കണ്ണൂരിൽ നിന്ന് എട്ട് കിലോ മീറ്റർ കിഴക്ക് ഭാഗത്തുള്ള ഈ ക്ഷേത്രത്തിലെത്താൻ ദേശീയ പാത പതിനേഴിലെ താഴെ ചൊവ്വയിൽ നിന്ന് നാല് കിലോ മീറ്റർ വടക്ക് കിഴക്കോട്ട് പോയാൽ മതി. കണ്ണൂരിനടുത്തുള്ള നാല് ദൈവത്താർ കാവുകളെ കുറിച്ച് വിചിത്രമായ ഒരു ഐതീഹ്യമുണ്ട്. ഈ ദൈവത്താർ കാവുകൾ കാപ്പാട്, പടുവിലായി, മാവിലായി, അണ്ടല്ലൂർ എന്നിവയാണ്. നാല് ദൈവത്താർമാരും കൂടി കാഴ്ച കാണാനായി വടക്ക് നിന്നും തെക്കോട്ട് നീങ്ങി മാവിലായിക്കടുത്തപ്പോൾ ദാഹിച്ച കാപ്പാട് ദൈവത്താർ കീഴ് ജാതിക്കാരനിൽ നിന്നും വെള്ളം വാങ്ങി കുടിച്ചു. തുടർന്നു നടന്ന വഴക്കിന് ഒടുവിൽ കാപ്പാട് ദൈവത്താർ ചേട്ടൻ മാവിലായി ദൈവത്താറുടെ നാക്ക് പിഴുതെടുത്തു. അങ്ങിനെ നാക്കില്ലാതായ ദൈവത്താർ മാവിലായിൽ തന്നെ കുടിയിരിക്കുകയും, മറ്റ് ദൈവത്താറുകളും പല വഴിയ്ക്ക് പോവുകയും ചെയ്തു. കാപ്പാട് ദൈവത്താർ എടവലത്ത്, ചങ്ങാട്ട്, കുന്നുമ്മൽ എന്നീ വീടുകൾ സന്ദർശിച്ച ശേഷം തന്റെ പ്രഭാവം ഒരു മാരാർ സ്ത്രീക്ക് കാണിച്ചു കൊടുത്തു. ഒരു ചെമ്പക മരത്തിന് മുകളിൽ പ്രഭാ വലയം പല തവണ കണ്ട അവർ മറ്റുള്ളവരോട് വിവരം പറഞ്ഞു. പ്രശ്നം വച്ച് ചൈതന്യം സത്യമെന്ന് ഉറപ്പാക്കി മാരാർ കുടുംബം മറ്റ് മൂന്നു കുടുംബങ്ങളുടെ സഹായത്തോടെ ക്ഷേത്രം പണിത് പ്രതിഷ്ഠ നടത്തി. ക്ഷേത്ര ഘടന ഗോപുരം ചുറ്റമ്പലം നടപ്പന്തൽ ഭജനപ്പുര ശ്രീകോവിൽ പാട്ടൂട്ട് അഗ്രശാല തുടങ്ങിയവയുള്ളതാണ്. മുഖ്യ വഴിപാടുകൾ ഗണപതി ഹോമം, പുഷ്പാഞ്ജലി, കതിന വെടി (കേൾവിക്ക്‌), പായസം എന്നിവയാണ്. മേടം ഒന്ന് മുതൽ നാല് വരെ വിഷു ഉത്സവമാണ് പ്രധാന ആഘോഷം, കണി കാണലും തെയ്യാട്ടവും ഉണ്ടാകും. മേലെ കൊട്ടത്തിലെ തിറയാട്ടമാണ് പ്രധാനം. ദർശന സമയം രാവിലെ ആറ് മുതൽ പതിനൊന്ന് വരെ, വൈകിട്ട് അഞ്ച് മുതൽ ഏഴ് വരെ.
പടുവിലായി കാവ്
-----------------------
കണ്ണൂർ ജില്ലയിലാണ് പടുവിലായി കാവ് ദൈവത്താർ ക്ഷേത്രം. കാപ്പാട് കാവ് ദൈവത്താർ ക്ഷേത്രത്തിന് 12 കിലോ മീറ്റർ കിഴക്ക് ഭാഗത്താണ് ഈ ക്ഷേത്രം. മാവിലായിയിൽ വച്ച് വഴക്കിട്ട് പിണങ്ങി പിരിഞ്ഞ ദൈവത്താർ സോദരങ്ങളിൽ ഒരാൾ മാവിലായിയിൽ തന്നെയും, രണ്ടാമൻ തെക്കോട്ട്‌ പോയി ആണ്ടല്ലൂർ കാവിലും, മൂന്നാമൻ വടക്ക് പടിഞ്ഞാട്ട് പോയി കാപ്പാട് കാവിലും, നാലാമൻ വടക്ക് കിഴക്കോട്ട് പോയി പടുവിലായി കാവിലും കുടി ഇരുന്നു എന്നാണ് ഐതീഹ്യം. ഗണപതി മാത്രമാണ് ഇവിടെ ഉപ ദേവൻ. ഗോപുരം, ചുറ്റമ്പലം, പാട്ടുപുര, കല്യാണ മണ്ഡപം, ശ്രീകോവിൽ, ഊട്ടു പുര, അഗ്ര ശാല, തന്ത്രി മഠം, അറപ്പുര തുടങ്ങിയവയുള്ളതാണ് ക്ഷേത്ര ഘടന. വ്യാളി മുഖത്തോടെയുള്ള സോപാനം. ശ്രീകോവിലിന്റെ തുടര്‍ച്ചയായി കൊച്ചു ഗണപതി ക്ഷേത്രം. നമസ്കാര മണ്ഡപത്തിന്റെ സ്ഥാനത്ത് പാട്ടൂട്ട്‌. തന്ത്രി മഠം ചുറ്റമ്പലത്തിനകത്താണ്, അറപ്പുര ചുറ്റമ്പലത്തിന് പുറത്തും. പ്രധാന വഴിപാടുകൾ പുഷ്പാഞ്ജലി, ഒറ്റ നിവേദ്യം, ശര്‍ക്കര പായസം, ചുറ്റു വിളക്ക്. എന്നിവയാണ്. ദർശന സമയം രാവിലെ അഞ്ചര മുതൽ പത്ത് വരെയും വൈകിട്ട് അഞ്ച് മുതൽ എട്ട് വരെയുമാണ്‌. വൃശ്ചികം ഒന്ന് മുതൽ ഏഴു വരെയുള്ള പാട്ടുത്സവമാണ് പ്രധാന ആഘോഷം.

ഉല്‍സവത്തിന്റെ അവസാന ദിവസം വൈകിട്ട് നടക്കുന്ന തേങ്ങ പിടുത്തം വിശേഷമായ ചടങ്ങാണ്. ജന്മാശാരി കടഞ്ഞെടുത്ത് തേങ്ങകൾ വൃശ്ചികം ഒന്നിന് ക്ഷേത്രത്തിൽ എള്ളെണ്ണയിൽ ഇട്ടുവെക്കും. ഇതാണ് ഏഴാം നാൾ തേങ്ങ പിടിക്ക് ഉപയോഗിക്കുന്നത്. തിടമ്പ് നൃത്തത്തിന് ശേഷമാണ് തേങ്ങ പിടുത്തം. സന്ധ്യയാവുമ്പോൾ ക്ഷേത്ര സ്ഥാനികൾ പിടിക്കാനായി ഒരുങ്ങി നിൽക്കുന്ന യുവാക്കളുടെ ഇടയിലേക്ക് തേങ്ങകൾ ഓരോന്നായി എറിഞ്ഞു കൊടുക്കും. നാളികേരം കൈക്കലാക്കി കിഴക്കെ മതിലിലുടക്കാൻ വാല്യക്കാർ തമ്മിൽ കടുത്ത മത്സരം നടക്കും. 2013ൽ നടന്ന തേങ്ങ പിടുത്തത്തിൽ 15 മിനുട്ട് നേരം നീണ്ട മല്‍പ്പിടുത്തത്തിനൊടുവിൽ വാണിദാസാണ് കിഴക്കേ മതിലിൽ ആദ്യ നാളികേരമുടച്ചത്. രണ്ടാമത്തെ നാളികേരത്തിന് കൂടുതൽ സമയം വേണ്ടി വന്നു, വിപിൻ വിജയനാണ് വിജയിച്ചത്.

മാവില കാവ്‌
----------------
മാവില കാവ്‌ ദൈവത്താർ ക്ഷേത്രം കണ്ണൂർ ജില്ലയിലാണ്‌. കണ്ണൂരിൽ നിന്ന് ദേശീയ പാത പതിനേഴ്‌ വഴി ആറ് കിലോ മീറ്റർ തെക്കോട്ട്‌ സഞ്ചരിച്ചാൽ തോട്ടടയിൽ എത്തും, അവിടെ നിന്ന് ആറ് കിലോ മീറ്റർ തെക്ക് കിഴക്കാണ് (കൂത്തുപറമ്പിന് പോകുന്ന വഴി) ഈ ക്ഷേത്രം. കൂത്തുപറമ്പിന് ഇവിടെ നിന്ന് 12 കിലോ മീറ്ററാണ് ദൂരം. മാവില കാവിൽ നാവില്ലാത്ത ദൈവത്താറാണ്‌ എന്നാണ് ഐതീഹ്യം, കോലം കെട്ടി മുടി അഴിക്കുന്നത് വരെ ദൈവത്താർ ഉത്സവത്തിന്‌ സംസാരിക്കാറില്ല. പ്രകടമായിട്ടില്ലെങ്കിലും ശാസ്താവ് എന്നും അറിയപ്പെടുന്ന അയ്യപ്പനാണ് മാവില കാവ്‌ ദൈവത്താർ എന്ന് കരുതാം. ഗണപതിയും ഭഗവതിയും വേട്ടക്കൊരു മകനുമാണ് ഉപ ദേവകൾ.

മേടം ഒന്ന് മുതൽ ആറു വരെയാണ്‌ മാവില കാവിൽ ഉത്സവം. ആദ്യ അഞ്ച്‌ ദിവസം ദൈവത്താറുടെ കോലം കെട്ടിയാടും. കേരളത്തിൽ അപൂർവമായി കണ്ടു വരുന്ന അടിയാണ്‌ ഇവിടുത്തെ ഉത്സവത്തിന്റെ പ്രധാന പ്രത്യേകത. ദേഹമാസകലം എണ്ണ പുരട്ടി മറ്റൊരാളുടെ തോളത്ത് ഇരുന്ന് രണ്ട് പേർ തമ്മിൽ കൈ കൊണ്ട് അടിയ്ക്കുന്നതാണ് ചടങ്ങ്. നൂറു കണക്കിന് ഭക്തർ ഈ ചടങ്ങിൽ പങ്കെടുക്കും, രണ്ട് ഐതീഹ്യങ്ങൾ ഈ ചടങ്ങിനെ കുറിച്ചുണ്ട്. മാവില കാവിൽ നിന്ന് നാല് കിലോ മീറ്റർ തെക്ക് പടിഞ്ഞാറുള്ള കടമ്പൂർ അംശത്തിലെ ഒരികര ദേശം കച്ചേരി ഇല്ലത്തെ തമ്പുരാൻ വിഷു പുലരിയിൽ ഈഴവ പ്രമാണിയായ വണ്ണാത്തി കണ്ടി തണ്ടയാന് അവിൽ പൊതി കൊടുത്തു. തണ്ടയാന്റെ കൂടെ വന്ന രണ്ടു മക്കളും തമ്മിൽ അവിൽ പൊതിയ്ക്ക് ഉന്തും തള്ളും അടിയുമായി. കളി കാര്യമായത് കണ്ട് തമ്പുരാൻ ദൈവത്താറെ ധ്യാനിച്ചു. ദൈവത്താർ പ്രത്യക്ഷപ്പെട്ടെങ്കിലും കുട്ടികളുടെ അടി കണ്ടു രസം പിടിച്ച് കുറച്ച് നേരം നിന്നു. തുടര്‍ന്ന് അടി അവസാനിപ്പിക്കാനും തനിക്ക് വേണ്ടി എല്ലാ വര്‍ഷവും അടിയുത്സവം നടത്താനും പറഞ്ഞ് അത്യക്ഷനായി. രണ്ടാമത്തെ ഐതീഹ്യം ഇങ്ങിനെ, മാവില കാവിലെ ദൈവത്താർ തന്റെ ഉപ ക്ഷേത്രമായ കച്ചേരി കാവിലും അതിനടുത്തുള്ള ഇല്ലത്തും സന്ദർശകൻ ആയിരുന്നു. ഒരു നാൾ ഇല്ലത്തെ നമ്പൂതിരിക്ക് കാഴ്ചയായി ഈഴവ പ്രമാണി ഒരു അവിൽ പൊതി വെച്ചു. അടുത്തുള്ള രണ്ട് നമ്പ്യാർ സഹോദരങ്ങള്‍ക്ക് നമ്പൂതിരി അത് എറിഞ്ഞ് കൊടുത്തു. പൊതിക്കായി ഇരുവരും ഉന്തും തള്ളും അടിയുമായി. കണ്ടുനിന്ന ദൈവത്താർ ഇരുവരെയും പ്രോത്സാഹിപ്പിച്ചു. അടി കാര്യമായതോടെ അവസാനിപ്പിക്കാനും തനിക്ക് വേണ്ടി എല്ലാ വര്‍ഷവും അടിയുത്സവം നടത്താനും ദൈവത്താർ ആവശ്യപ്പെട്ടു. മേട മാസം രണ്ടിന്‌ കച്ചേരി കാവിലും നാലിന്‌ മാവില കാവിനടുത്ത്‌ മൂന്നാം പാലം നാലാം ചിറ വയലിലുമാണ്‌ അടിയുടെ പൂരം അരങ്ങേറുന്നത്. അടി നടത്തുന്നവരെ അടി കൈക്കോളന്മാരെന്നാണ് വിളിയ്ക്കുന്നത്, ഇവർ ഒരു മാസം വ്രതം നോക്കുന്നു. മുടിയും നഖവും വെട്ടി അരയിൽ കറുത്ത തോർത്ത് കെട്ടി ദേഹത്ത്‌ കരിയും എണ്ണയും തേച്ച് കൊണ്ടാണ്‌ അടിയിൽ പങ്കെടുക്കുക. അടി തുടങ്ങുന്നതിന്‌ മുമ്പ്‌ പ്രത്യേകം തയ്യാറാക്കിയ വെള്ളം കൊടുക്കും.


കച്ചേരി കാവിൽ മാത്രമേ പ്രോത്സാഹിപ്പിക്കുവാനായി ദൈവത്താർ കോലം എഴുന്നുള്ളുകയോള്ളൂ.  ഇതിനെ കുറിച്ചുള്ള ഐതീഹ്യം ഇതാണ്, ദൈവത്താർ പറഞ്ഞത് കൊണ്ട് കച്ചേരി കാവിൽ അടിനിർത്തി എങ്കിലും സോദരങ്ങളുടെ ദേഷ്യം അടങ്ങിയിരുന്നില്ല. രണ്ട് ദിവസം കഴിഞ്ഞ് അവർ നാലാം ചിറ വയലിൽ വച്ച് വീണ്ടും ഏറ്റുമുട്ടിയത്രേ. കച്ചേരി കാവിൽ ഇല്ലത്തെ തിരുമേനി ഈഴവ പ്രമാണിയിൽ നിന്നു അവിൽ പൊതി വാങ്ങി പുരുഷാരത്തിന് നടുവിലേക്ക് എറിഞ്ഞു കൊടുക്കുന്നു. പിന്നെ അടി തുടങ്ങുന്നു, മൂത്ത കുര്‍വ്വാട്, ഇളയ കുര്‍വ്വാട് എന്നീ എന്നിങ്ങനെ രണ്ടായി തിരിഞ്ഞാണ് അടി. ശേഷം കാവിലെ നിലവിളക്കിൽ നിന്ന്‌ എണ്ണ എടുത്ത്‌ ദേഹത്ത്‌ പുരട്ടി കുളിക്കും.നാലാം ദിവസം വയലിൽ വച്ചുള്ള അടി കഴിഞ്ഞ് അഞ്ചാം ദിവസം മഞ്ഞൾ കുറ്റി ഏറ്റ് നടക്കും. വലിയ മുടിയഴിച്ച ശേഷം ദൈവത്താർ കോലം വേറെ വേഷം ധരിച്ച്‌ കയ്യിൽ അരച്ച മഞ്ഞളുമായി അടിക്കോളന്മാരുടെ നേരേ ചെല്ലുന്നു. അവരാകട്ടെ മഞ്ഞൾ കുറി ശരീരത്തിൽ പറ്റാതിരിക്കാൻ ഒഴിഞ്ഞു മാറും. കുറി ദേഹത്ത്‌ വീഴുന്നത്‌ ദോഷമാണെന്നാണ് വിശ്വാസം. ആറാം ദിവസം വെളുപ്പിന്‌ മൂന്ന്‌ മണിക്ക്‌ ക്ഷേത്രത്തിൽ നിന്നും കൈക്കോളന്മാരുടെ അകമ്പടിയോടെ ദൈവത്താർ കരുമാരത്തില്ലത്തെ ആറാട്ടു തറയിലെത്തുന്നു. അവിടെ നടക്കുന്ന ചടങ്ങുകള്‍ക്കു ശേഷം ഉത്സവം സമാപിക്കും.

അണ്ടലൂർ കാവ്
-------------------
കണ്ണൂർ ജില്ലയിൽ തലശ്ശേരിയ്ക്കടുത്ത് ധർമ്മടം പഞ്ചായത്തിലാണ് അണ്ടലൂർ കാവ്. തലശ്ശേരിയിൽ നിന്ന് ദേശീയ പാത 17 വഴി കണ്ണൂരിന് പോകുമ്പോൾ അഞ്ച് കിലോ മീറ്റർ കഴിഞ്ഞാൽ ധർമ്മടം എത്തും, അവിടെ നിന്ന് മൂന്ന് കിലോ മീറ്റർ വടക്ക് കിഴക്കോട്ട് പോയാൽ ക്ഷേത്രത്തിലെത്താം. പടിഞ്ഞാറ് അറബി കടലും മറ്റ് മൂന്ന് വശങ്ങളിൽ പരസ്പര ബന്ധിതമായ അഞ്ചര കണ്ടി പുഴയും, കുയിലി പുഴയും ചേർന്ന് ദ്വീപ്‌ സമാനമായ ദേശമാണ്‌ ധർമ്മടം (തൊട്ടടുത്ത് അറബി കടലിൽ ധർമ്മടം എന്നൊരു ദ്വീപുമുണ്ട്). തെക്കേ അറ്റത്തെ ധർമ്മടം താരതമ്യേന ഉയർന്ന ഭൂവിഭാഗമാണ്. താണ നിലങ്ങൾ ഏറിയകൂറും പാലയാടും അണ്ടലൂരിലുമാണ്. മേലൂരിന്റെ ഏതാനും ഭാഗങ്ങളും താഴ്ന്ന നിലങ്ങൾ തന്നെ. വയലേലകൾ നിറഞ്ഞ കാർഷിക പ്രാധാന്യമുള്ള ഈ താഴ്ന്ന നിലങ്ങളുടെ നടുക്കായാണ് അണ്ടല്ലൂർ കാവ്.

കാവെന്ന പദത്തിന് കൂട്ടമെന്ന അർത്ഥവുമുണ്ട്. തരുവല്ലികളുടെ കൂട്ടത്തിൽ ആയിരിയ്ക്കും പ്രതിഷ്ഠകൾ. കൂവളം, ആൽ, എരിഞ്ഞി, ചെമ്പകം കാഞ്ഞിരം തുടങ്ങിയ മരങ്ങൾ നിറഞ്ഞ വിശാലമായ അണ്ടലൂർ കാവും അത്തരത്തിൽ ഒന്നാണ്. സാധാരണയായി കാവുകളിലെ പ്രതിഷ്ഠകൾ കാളിയും, ശാസ്താവും, നാഗങ്ങളും ആയിരിയ്ക്കും. ഉത്തര കേരളത്തിലെ കാവുകളിൽ വേട്ടക്കാരനേയും ആരാധിക്കുന്നുണ്ട്. വേട്ടയ്ക്ക് ഒരു മകൻ എന്നും പേരുള്ള ഈ മൂർത്തിയെ ചില കാവുകളിൽ ശിവനായും മറ്റ് ചിലയിടത്ത്‌ അയ്യപ്പനായും കരുതുന്നു. വടക്കേ അതിർത്തി ജില്ലകളായ കണ്ണൂരിലേയും കാസർഗോഡിലേയും കാവുകളിലെ മറ്റൊരു ആരാധന മൂർത്തിയാണ് ദൈവത്താർ. ദൈവമെന്ന് അർത്ഥമുള്ള ദൈവത്താറിന് നിയതമായ സങ്കൽപ്പം ഒന്നുമില്ലെങ്കിലും ബ്രാഹ്മണാധിപത്യ നാളുകളിൽ സവർണ ദൈവങ്ങളുടെ രൂപം നൽകി. ദൈവത്താർ ചില കാവുകളിൽ ശിവനോ, ശിവ പുത്രന്മാരോ ആയിരിയ്ക്കും. മറ്റ് ചില കാവുകളിൽ വിഷ്ണുവോ, വിഷ്ണുവിന്റെ അവതാരങ്ങളോ ആയിരിയ്ക്കും.


മഹാ വിഷ്ണുവിന്റെ അവതാരമായ ശ്രീരാമനും പരിവാരങ്ങളുമാണ് അണ്ടലൂർ കാവിൽ ഇപ്പോൾ പ്രതിഷ്ഠാ സങ്കൽപ്പങ്ങൾ. ദൈവത്താർ അണ്ടലൂരീശ്വരൻ എന്ന പേരിലാണ് ശ്രീരാമനെ ഇവിടെ ആരാധിക്കപ്പെടുന്നത്. മേലെ കാവും, താഴെ കാവും എന്നീ രണ്ട് ഭാഗങ്ങളായാണ് അണ്ടല്ലൂർ കാവ്. മരത്തിന്റെ പീഠമാണ് മേലെ കാവിൽ പ്രതിഷ്ഠ. ലക്ഷ്മണന് അങ്കക്കാരനെന്ന പേരിലും ഹനുമാന് ബപ്പൂരാനെന്ന പേരിലും മേലെ കാവിൽ സങ്കൽപ്പങ്ങളുണ്ട്. താഴെ കാവിൽ മൂർത്തി സങ്കൽപ്പം അതിരാളനാണ്, പേര് കേട്ടാൽ രാവണനാണ് എന്ന് തോന്നുമെങ്കിലും ആരാധന സീത ദേവിയായാണ്. ലങ്കയിൽ സീതയെ പാർപ്പിച്ചിരുന്ന അശോകവനി എന്ന് സങ്കൽപ്പമുള്ള താഴെ കാവിൽ ധാരാളം അപൂർവ്വ സസ്യ വർഗ്ഗങ്ങളുണ്ട്. ഇവിടുത്തെ ദർശന സങ്കൽപ്പം ശ്രീരാമന്‍ കിഴക്കോട്ടും ഹനുമാന്‍ പടിഞ്ഞാട്ടുമായാണ്. അങ്കക്കാരൻ ശിവനാണെന്നും വാദമുണ്ട്. മുഖ്യ പ്രതിഷ്ഠയായ മരത്തിന്റെ പീഠം ഒരു വണ്ണാത്തിക്ക് പുഴയിൽ നിന്ന് കിട്ടിയതാണെന്നും പനോളി തറവാട്ടിൽ വെച്ച് അത് പൂജിച്ചു എന്ന് കേൾക്കുന്നു. പാണ്ഡ്യ രാജാക്കന്മാരുടെ കൈവശമായിരുന്ന കാവ് പിന്നീട് പനോളി, ചന്ദ്രമ്പത്ത്, തട്ടാലിയത്ത് വീട്ടുകാരുടെതായെന്നാണ് പഴമൊഴി.


തിയ്യ തറവാട്ട് കാവായിരുന്ന അണ്ടല്ലൂർ കാവ് ഇപ്പോൾ ഒരു ട്രസ്റ്റിന്റെ മേൽ നോട്ടത്തിലാണ്. പുരോഹിതരും സ്ഥാനികരും തിയ്യരാണ്. സ്ഥാനികനായ ഊരാളൻ പാനോളി അച്ഛൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. ആദ്യ കാലങ്ങളിൽ ഇവിടുത്തെ നേദ്യം വേവിക്കാത്ത അരിയും പഴവും ഇളനീരും ആയിരുന്നു, പൂജ നടത്തിയിരുന്നത് തീയ്യന്മാർ മാത്രമായിരുന്നു. ഇപ്പോൾ കുംഭ മാസം രണ്ടാം തീയതി മലയാള ബ്രാഹ്മണരും, മറ്റ് ദിവസങ്ങളിൽ എബ്രാൻ എന്നറിയപ്പെടുന്ന തീയ്യനുമാണ് പൂജ നടത്തുന്നത്. കേരളത്തിൽ ഇഴവ സമുദായക്കാർ തീയ്യരെന്നും, ചോവൻ എന്നും, ചേകവനെന്നും പ്രാദേശികമായ പേരുകളിൽ അറിയപ്പെടുന്നു. ഉത്തര കേരളത്തിലെ തീയ്യ പൂജാരികളെ എബ്രാനെന്ന് വിളിക്കുമ്പോൾ, മറ്റിടങ്ങളിലെ തീയ്യ പൂജാരികൾ ശാന്തിമാരെന്ന് അറിയപ്പെടുന്നു. ദക്ഷിണ, മദ്ധ്യ കേരളത്തിലെ ക്ഷേത്രങ്ങളിൽ പൂജ നടത്തുന്ന എബ്രാന്മാർ കന്നഡ ബ്രാഹ്മണരാണ്. എബ്രാൻ, നമ്പൂതിരി എന്നിവ ചേർന്നുള്ള എബ്രാന്തിരി എന്നും ഇവർക്ക് പേരുണ്ട്. ഇവരേക്കാൾ ഉയർന്നവരായാണ് മലയാള ബ്രാഹ്മണരായ നമ്പൂതിരികൾ കരുതുന്നത്.


കുംഭ മാസം രണ്ടാം തിയ്യതി കാവിൽ കയറൽ, ചക്ക കൊത്തൽ എന്നീ ചടങ്ങുകളോടെ അണ്ടലൂർ കാവിൽ തിറ ഉത്സവത്തിന് തുടക്കമാകുന്നു. മൂന്നാം തിയ്യതി കുട വരവ് എന്ന ചടങ്ങുണ്ട്. നാലാം തിയ്യതി മുതലാണ് പ്രധാന തെയ്യങ്ങൾ കെട്ടിയാടുന്നത്. പുലർച്ചെ അതിരാള തെയ്യവും മക്കളും (സീതയും ലവനും കുശനും) കെട്ടിയാടുന്നു. അതിനു ശേഷം ചെറിയ ബപ്പൂരൻ, വേട്ടക്കൊരു മകൻ, പൊൻ മകൻ, പുതു ചേകവൻ, തൂവക്കാരി, മലക്കാരി, നാപ്പോതി (നാഗ ഭഗവതി), നാക്കണ്ഠൻ (നാഗ കണ്ഠൻ) എന്നീ തെയ്യങ്ങൾ കെട്ടിയാടുന്നു. ഉച്ചക്ക് ഇളങ്കരുവനും പൂതാടിയും (ബാലിയും സുഗ്രീവനുമെന്ന് സങ്കൽപ്പം) തമ്മിൽ യുദ്ധ പ്രതീതി ഉയർത്തുന്ന തെയ്യാട്ടമാണ്. സന്ധ്യയോടെ പ്രധാന മൂർത്തിയായ ദൈവത്താർ എഴുന്നള്ളുന്നു. അനന്തരം ദൈവത്താർ പൊന്മുടി ചാർത്തി അങ്കക്കാരൻ, ബപ്പൂരൻ തെയ്യങ്ങളോടും കൂടി കുളുത്താറ്റിയ വില്ലുകാരുടെ അകമ്പടിയോടെ ക്ഷേത്രത്തെ വലം വെക്കുന്നു.


ജാതി, മത, വലിപ്പ, ചെറുപ്പ ഭേദമന്യേ ഒരു നാടു മുഴുവൻ നിറഞ്ഞാടുകയും അണിഞ്ഞൊരുങ്ങുകയും ചെയ്യുന്നതാണ് അണ്ടല്ലൂർ കാവ് ഉത്സവം. കാവിൽ ചക്ക വെട്ട് നടന്നതിന് ശേഷം മാത്രമേ നാട്ടുകാർ സ്വന്തം പ്ലാവിൽ നിന്ന് ചക്ക ഇടുകയോള്ളു. അതു പോലെ ഉത്സവം തീര്‍ന്ന് അവകാശാധികാരങ്ങൾ ഉള്ള മുക്കുവ സ്ത്രീ അണ്ടല്ലൂർ കാരണവര്‍ക്ക് മത്സ്യം കാഴ്ച വക്കുന്നത് വരെ ഉത്സവ കാലത്ത് നാട്ടിലാരും മത്സ്യം ഉപയോഗിക്കില്ല. ഉത്സവ കാലത്ത് അണ്ടല്ലൂരിൽ എത്തുന്നവര്‍ക്ക് ഏതു വീട്ടിൽ നിന്നും അവിൽ പഴം തുടങ്ങിയ വിഭവങ്ങളടങ്ങിയ അണ്ടല്ലൂർ കാവിലെ ദൈവത്താർ പ്രസാദമായിരിയ്ക്കും ആദ്യം ലഭിക്കുക.  കേരളത്തിൽ നില നിന്നിരുന്ന തറവാട് കേന്ദ്രീകൃതമായ ഭരണ ക്രമത്തിന്റെ അവശേഷിക്കുന്ന തെളിവു കൂടിയാണ് അണ്ടല്ലൂർ കാവും ഈ ജന സമൂഹവും. കാവു തിയ്യൻ, വണ്ണാൻ, തച്ചൻ, തട്ടാൻ, കൊല്ലൻ, പുലയൻ, മുക്കുവൻ, മലയൻ, കുശവൻ, മുകയൻ, നായർ, മുസ്ലീം, കണിയാൻ, വാണിയൻ, ബ്രാഹ്മണന്‍ തുടങ്ങി എല്ലാവർക്കും ഉത്സവ ചടങ്ങുകളിൽ തങ്ങളുടേതായ ചുമതലകളും ഉത്തരവാദിത്വങ്ങളും അവകാശങ്ങളും ഉണ്ട്. തിക്കൽ എന്നൊരു ആയോധന പ്രാധാന്യമുള്ള ചടങ്ങുണ്ട്, ബനിയൻ പോലുള്ള പ്രത്യേക വേഷം ധരിച്ചാണ് തിക്കിത്തിരക്കാനുള്ള യുവാക്കൾ എത്തുക. തിക്കൽ കാണാൻ സ്ത്രീകള്‍ക്ക് മാത്രമിരിക്കാവുന്ന ഗ്യാലറി പോലുള്ള പന്തലുണ്ടാവും. ഇവിടുത്തെ മൂന്ന് അമൂല്യ വൃഷങ്ങളുടെ (മേലെ കാവിൽ ഒന്നും, താഴെ കാവിൽ രണ്ടും) ഇനം ഏതാണെന്ന് ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല. അണ്ടല്ലൂർ ദൈവത്താർ പാലോട്ട് ദൈവത്തിന്റെ അതേ സങ്കല്‍പ്പമാണ് എന്നും അഭിപ്രായം ഉണ്ട്.

അഴീക്കോട് പാലോട്ട്‌ കാവ്‌
--------------------------------
കണ്ണൂർ ജില്ലയിലാണ് അഴീക്കോട് പാലോട്ട്‌ കാവ്‌ ദൈവത്താർ ക്ഷേത്രം. ദേശീയ പാത 17 വഴി അഞ്ച് കിലോ മീറ്റർ വടക്കോട്ട്‌ പോയാൽ അഴീക്കോട് പുതിയ തെരു കവല, അവിടെ നിന്ന് മൂന്ന് കിലോ മീറ്റർ വടക്ക് പടിഞ്ഞാട്ട് പോയാൽ വളപട്ടണം റെയിൽവേ സ്റ്റേഷൻ, അവിടെ നിന്ന് രണ്ട് കിലോ മീറ്റർ തെക്ക് പടിഞ്ഞാട്ട് പോയാൽ ഈ ക്ഷേത്രത്തിലെത്താം. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ശൃംഗല ക്ഷേത്രങ്ങളായ കാളിയാർ ക്ഷേത്രങ്ങൾ, മുത്തപ്പൻ മട പുരകൾ, മുച്ചിലോട്ട് കാവുകൾ, പൂമാല കാവുകൾ, സോമേശ്വരി ക്ഷേത്രങ്ങളെന്ന പോലെ പാലോട്ട് കാവുകളിൽ ഒന്നുമാണിത്. ഒരുപാട് ഐതീഹ്യങ്ങൾ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ട്. വേദങ്ങൾ വീണ്ടെടുക്കാൻ മത്സ്യമായവതരിച്ച മഹാവിഷ്ണു ഹയഗ്രീവനെ വധിച്ചതിന് ശേഷം ഉത്തര ദേശം നോക്കി പോകുമ്പോൾ പുകൾ പെറ്റ കോലത്ത്‌ നാട്‌ കണ്ട്, നാടിന്റെ കന്നി രാശിയിൽ വന്നിറങ്ങി. അപ്പോഴാണ്‌ പ്രസിദ്ധമായ കുച്ചൻ തറവാടിന്റെ കാരണവരും ചാക്കാട്ടിൽ കുറുപ്പും നഗരത്തിലെ തട്ടാനും കൂടി അഴീക്കൽ കടപ്പുറത്ത്‌ വല വീശാൻ പോയത്‌. കുച്ചൻ തറവാട്ടിലെ കാരണവരെ കണ്ടപ്പോൾ ഇയാൾ വഴി തനിക്ക് കോലത്ത് നാട്ടിൽ കുടി കൊള്ളാമെന്നു കരുതി കാരണവർ എറിഞ്ഞ വലയിൽ ഒരു പൊൻമീനായി കയറി. കാരണവർ തനിക്ക്‌ കിട്ടിയ സ്വര്‍ണ്ണ മത്സ്യത്തെ തലയിലെടുത്ത് വരുന്ന വഴി അഴീക്കോട്‌ ഓല നടക്കൽ എത്തിയപ്പോൾ ക്ഷീണം കൊണ്ട് മത്സ്യം താഴെ വെച്ചു. അശുദ്ധിയായി എന്നപ്പോൾ അശരീരി കേട്ട് സംഭ്രമ ചിത്തനായ കാരണവർ കൂര്‍ത്തേടത്ത് കാരണവരുടെ സഹായേത്താടെ പുണ്യാഹാദികൾ നടത്തി. മത്സ്യമപ്പോൾ അപ്രത്യക്ഷമായി തൽസ്ഥാനത്ത്‌ ഒരു ശിലാ രൂപം കാണപ്പെട്ടു. കാരണവർ ശില നളിയിൽ തറവാട്ടുകാർ സമര്‍പ്പിച്ച മാറ്റിൽ (വെള്ള തുണിയിൽ) പൊതിഞ്ഞ് തന്റെ തറവാട്ടിൽ കൊണ്ടു പോയി പാറക്കാട്ട്‌ മുരിക്കഞ്ചേരി ഇല്ലത്ത് അകമ്പടി കര്‍ത്താവായ കാരണവരുടെ സഹായേത്താടെ ക്ഷേത്രം നിർമ്മിച്ച്‌ പൂജ തുടങ്ങി.

പാലാഴിക്കോട്ട് ദൈവം എന്നതാണ് പാലോട്ട് ദൈവമായതെന്ന്‍ മറ്റൊരു ഐതീഹ്യം. പാലാഴിയിൽ അനന്തശയനത്തിലുള്ള മഹാവിഷ്ണുവിന്റെ പൊൻ കിരീടം മഹാദേവന്റെ സമ്മതത്തോടെ ഗംഗ ഇളക്കി മാറ്റി. പാലാഴിയിൽ കൂടി അത് തിരകളിൽ സൂര്യനുദിച്ച പോലെ ഒഴുകി നീങ്ങി. ഏഴി മുടി മന്നന്‍ നഗരി കാണാൻ നൂറ്റെട്ടഴിയും കടന്നു അത് അഴീക്കോട് എന്ന അഴീക്കരയിൽ വന്നടുത്തു. മീൻ പിടിക്കാൻ വലയുമായി അഴീക്കര ചെന്ന ചങ്ങാതിമാരായ ചാക്കോട്ടു തീയനും പെരും തട്ടാനും വല വീശിയപ്പോൾ അതിലെന്തോ തടഞ്ഞതായി തോന്നി. ഇറങ്ങി നോക്കിയപ്പോൾ മുടി മുത്ത് കിരീടമാണത്രെ കണ്ടത്. മുരിക്കാഞ്ചേരി നായരുടെ അരികിൽ അവർ അത് സമര്‍പ്പിച്ചു. എല്ലാവരും ഇത് കണ്ടു അമ്പരന്നു, ശീതി കണ്ടൻ തീയ്യനും പെരും തട്ടാനും നിയോഗം വന്നു ഉറഞ്ഞു തുള്ളൻ തുടങ്ങി. കണിശനെ വരുത്തി രാശി വെച്ച് നോക്കിയപ്പോൾ ദൈവ കരുവാണ് കിരീടം എന്നും പാലാഴിക്കോട്ട് ദൈവം എന്ന പേരിൽ അതിനെ പൂജിക്കണം എന്നും കണ്ടു. മറ്റൊന്ന് ഇങ്ങിനെ അഴീക്കോട് കടപ്പുറത്ത് മീൻ പിടിക്കാൻ പോയ മൂവര്‍ക്ക് (നായർ, തീയൻ, കാതിയൻ) കൈവന്ന കൂറ്റൻ മത്സ്യം തോർത്തിലാക്കി ഓലാടൻ കുന്നുമ്മേൽ വെച്ച് അവർ ഓഹരി വെക്കവേ മീൻ അപ്രത്യക്ഷമായി. ജ്യോത്സൻ വന്നു മത്സ്യാവതാരം പൂണ്ട മഹാ വിഷ്ണുവാണെന്ന് തിരിച്ചറിഞ്ഞു.


മറ്റൊരു ഐതീഹ്യം ഇങ്ങിനെ, ഇന്ന്‌ ക്ഷേത്രം നില്‍ക്കുന്ന സ്ഥലം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കോലത്തിരി രാജാവിന്റെ കൊട്ടാരം കാര്യസ്ഥനായ കേളപ്പൻ നമ്പ്യാരുടെ പാറക്കാട്ട്‌ മുരിക്കഞ്ചേരി തറവാടായിരുന്നു. ആ വീട്ടിൽ ഒരിയ്ക്കൽ ഒരു സ്‌ത്രീയും കുട്ടിയും മാത്രം ഉണ്ടായിരുന്നപ്പോൾ ആരോ വന്ന് മുറ്റത്ത് നിന്ന് പാറക്കാട്ട്‌ മുരിക്കഞ്ചേരി എന്ന്‌ പലവട്ടം വിളിച്ചു. ഗാര്‍ഹിക ജോലിയിൽ വ്യാപൃതയായ സ്‌ത്രീ പുറത്തിറങ്ങാതെ തന്നെ അതിഥിയെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. നേരം കഴിഞ്ഞിട്ടും അതിഥിയെ കാണാത്തതിനാൽ സ്‌ത്രീ പുറത്തു വന്നു നോക്കിയപ്പോൾ ആരേയും കണ്ടില്ല. എന്നാൽ അതു വരെ കളിച്ചു നടന്നിരുന്ന കുട്ടി ചലനമറ്റ് കിടക്കുന്നത് കണ്ടു. വിവരം ഉടൻ കോവിലകത്തുള്ള കാരണവരെ അറിയിച്ചു. വിദ്വാനായ കാരണവർ പ്രശ്‌നം വച്ച്‌ നോക്കിയപ്പോൾ അമിത ബലവാനായ പാലോട്ട്‌ ദൈവത്താറിശ്വനും പരിവാരങ്ങളും തറവാട്ടിൽ കുടിയിരിക്കുന്നതായി കണ്ടു. ഉടൻ തന്നെ വിവരം രാജാവിനെ അറിയിച്ചു. എന്നാൽ അടയാളം കാണിക്കട്ടെ എന്നായി രാജാവ്. ആ സമയത്ത് എന്തിനോ വേണ്ടി കുനിഞ്ഞ രാജാവിന് നിവര്‍ന്ന്‍ നില്‍ക്കാൻ കഴിയാതെ വരികയും സമസ്താപരാധങ്ങളും ക്ഷമിക്കാൻ പ്രാര്‍ഥിക്കുകയും ഉടൻ രോഗ വിമുക്തനാകുകയും ചെയ്തു. രാജാവ് അപ്പോൾ തന്നെ ക്ഷേത്രം നിര്‍മ്മിക്കുവാനും ക്ഷേത്ര ഭരണത്തിനും വേണ്ട ഏര്‍പ്പാടുകൾ ചെയ്തു.


ജ്ഞാനിയായ പാറക്കാട്ട് മുരിക്കഞ്ചേരി കാരണവർ തറവാടും അതിനോട് ചേര്‍ന്ന സ്വത്തുക്കളും ക്ഷേത്രത്തിലേക്ക് വിട്ട് കൊടുത്തു. അദ്ദേഹത്തിന്റെ കുടുംബം ക്ഷേത്രത്തിലെ മേലായി സ്ഥാനം പരമ്പരാഗതമായി തുടര്‍ന്നു വരുന്നു. രാജാവ് ക്ഷേത്ര പൂജാദികള്‍ക്ക് കുച്ചൻ തറവാട്ടിലെ കാരണവര്‍ക്ക് എബ്രാൻ സ്ഥാനവും തളിയിൽ തറവാട്ടുകാര്‍ക്ക് കളിയാട്ടത്തിന് ജന്മരി സ്ഥാനവും കല്‍പ്പിച്ചു കൊടുത്തു. ഈ ക്ഷേത്രത്തിന്‌ അഴീക്കോട്‌ തറയിലെ രാജകഴകം സ്ഥാനമാണ്‌ കല്‍പ്പിച്ചരുളിയിട്ടുള്ളത്‌. അഴീക്കോട് തറയിലെ മറ്റു കാവുകളിൽ അതാത് ക്ഷേത്രാചാര പ്രകാരം സ്ഥാനങ്ങൾ ഏറ്റെടുക്കുമ്പോൾ രാജ കഴകമായ പാലോട്ട്‌ ദൈവത്താരീശ്വരന്റെ അനുഗ്രഹാശിസ്സുകൾ വാങ്ങി സ്ഥാനമേല്‍ക്കണമെന്നുമുണ്ട്. മല്ലിയോട്ട്, അതിയടം, തെക്കുമ്പാട്, കീച്ചേരി എന്നീ പാലോട്ട്‌ കാവുകളുടെ ആരൂഢ സ്ഥാനം കൂടിയാണ്‌ അഴീക്കോട്‌ പാലോട്ട്‌ കാവ്‌. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം ലോക ക്ഷേമത്തിനായി ഉഗ്ര തപസികളായ ഋഷീശ്വരന്‍മാരുടെ യാഗങ്ങളുടെയും പ്രാര്‍ഥനകളുടെയും ഫലമുൾക്കൊള്ളുന്നതാണ്. കാനന സുന്ദരവുമായ ഇവിടുത്തെ ശ്രീകോവിലിൽ ആദി പരാശക്തിയുടെ മൂര്‍ത്തി ഭാവമായ ലക്ഷ്മിയുടെ പതിയും വൈകുണ്ഡ നാഥനും, ക്ഷീര സാഗര അനന്ത ശയനുമായ വിഷ്ണു ഭഗവാൻ ഭക്തരുടെ അഭിഷ്ട സിദ്ധിക്കായി ആദ്യ അവതാരമായ മത്സ്യാവതാര ചൈതന്യത്തോടെ പാലോട്ട് ദൈവത്താർ എന്ന അപര നാമത്തോടെയും ഉപവിഷ്‌ഠനായിരിയ്ക്കുന്നു.


കേരളത്തിൽ ഏറ്റവും കൂടുതൽ ദിവസം കളിയാട്ടം നടക്കുന്ന അഴീക്കോട്‌ പാലോട്ട്‌ കാവിൽ എല്ലാ വര്‍ഷവും മേടം ഒന്ന് മുതൽ എട്ട് വരെയാണ് ഉത്സവം. ഒന്നാം വിളക്ക്‌ നാടുവാഴി തമ്പുരാനും, രണ്ടാം വിളക്ക്‌ നാടു നീളെ തേങ്ങ താഴ്‌ത്തി രണ്ടാം മുറ തമ്പുരാന്റെ പേരിലും, മൂന്നാം വിളക്ക്‌ കുച്ചന്താ കുടക്കാരനും, നാലാം വിളക്ക്‌ പുത്തൂർ നാലാം പടിയും, അഞ്ചാം വിളക്ക്‌ കോട്ട വാതുക്കൽ തമ്പുരാനും, ആറാം വിളക്ക്‌ ചാക്കാട്ടിൽ കുറുപ്പും, ഏഴാം വിളക്ക്‌ മടിശ്ശീലക്കാരനും, എട്ടാം വിളക്കും ആറാട്ടും ക്ഷേത്രം വകയിലുമാണ് നടത്തുന്നത്. ആറാം ദിവസത്തെ ഉത്സവത്തിന്‌ ഇന്നും രാജ വംശത്തിലെ തമ്പുരാനും ദൈവത്താറീശ്വരനും തമ്മിൽ കൂടി കാഴ്ച നടത്തുന്ന ചടങ്ങുണ്ട്. ക്ഷേത്ര ഭരണം നടത്തുന്നത്‌ ജനറൽ ബോഡി യോഗം തിരഞ്ഞെടുക്കുന്ന കമ്മിറ്റിയാണ്‌. ക്ഷേത്ര ഭരണ സമിതിയുടെ സുഗമമായ പ്രവര്‍ത്തനത്തിന്‌ പാലോട്ട്‌ കാവ്‌ മാതൃ സമിതിയും, യുവാക്കളുടെ കൂട്ടായ്മ്മയായ സിറ്റിസണ്‍ ടീമും, ബാല വിഭാഗത്തിന്റെ ജൂനിയർ സിറ്റിസണ്‍ ടീമും രൂപീകരിച്ചിട്ടുണ്ട്.


മത്സ്യത്തിന്റെ കോലമാണ് പാലോട്ട് തെയ്യം, ദൈവത്താറീശ്വരൻ എന്നും പേരുള്ള ഈ തെയ്യം കെട്ടിയാടുന്നത്‌ പെരുവണ്ണാനാണ്. കൂടെയുള്ളോർ, അങ്കക്കാരൻ, കരിവില്ല്, ഇളവില്ല്, നെല്ലുകുത്തിപ്പോതി, കുണ്ടാടി ചാമുണ്ടി, കുറത്തിയമ്മ എന്നീ കോലങ്ങളാണ് കൂടെ കെട്ടിയാടുന്നത്‌. പാലോട്ട് ദൈവം കുഞ്ഞിമംഗലത്ത് മല്ലിയോട്ട്, അതിയിടത്ത്, കീച്ചേരി, മേച്ചേരി കാവുകളിലും എഴുന്നെള്ളിയത്രെ. കൂടാതെ കമ്മാള വിഭാഗം നടത്തുന്ന പാലോട്ട് കാവാണ്‌ നീലേശ്വരം തട്ടാഞ്ചേരി. ഈ കാവുകളിലൊക്കെ ആരാധിക്കപ്പെടുന്നത് വൈഷ്ണവ സങ്കല്‍പ്പത്തിലുള്ള ദൈവം തന്നെയാണ്. പാലോട്ട് കഴകങ്ങൾ എന്നറിയപ്പെടുന്ന ഈ കാവുകളിൽ വിഷു തൊട്ട് ഏഴു നാളുകളിലായാണ് ഉത്സവം. പാലോട്ട് തെയ്യത്തിന്റെ കൂടെയുള്ള കോലമാണ്‌ കൂടെയുള്ളോർ. കഴകങ്ങളിൽ ഈ തെയ്യം ദൈവത്താറീശ്വരന് ഒപ്പം കെട്ടിയാടുന്നു. അന്തിയ്ക്ക് വിളക്ക് കത്തിക്കാനും (അന്തിത്തിരിയന്‍), പൂജാ കര്‍മ്മങ്ങൾ ചെയ്യാനുമുള്ള (എമ്പ്രാൻ) അവകാശം ഇപ്പോഴും കുച്ചൻ തറവാട്ടുകാർക്ക് തന്നെയാണ്. നമ്പൂതിരിമാരുടെ തിടമ്പ് നൃത്തത്തിന് സമാനമായി തീയ്യ പൂജാരി തിടമ്പ് നൃത്തമാടുന്ന കാവ് എന്ന പ്രസിദ്ധിയും ഈ കാവിനുണ്ട്.

കീച്ചേരി പാലോട്ട്‌ കാവ്‌
--------------------------------
കണ്ണൂർ ജില്ലയിലാണ് കീച്ചേരി പാലോട്ട്‌ കാവ്‌. കണ്ണൂരിൽ നിന്ന് ദേശീയ പാത 17 വഴി വടക്കോട്ട്‌ പോകുമ്പോൾ 11 കിലോ മീറ്റർ കഴിഞ്ഞാൽ ഈ ക്ഷേത്രത്തിൽ എത്താം. ഇവിടെ നിന്ന് രണ്ട് കിലോ മീറ്റർ കൂടി പോയാൽ കല്യാശേരിയിലെത്തും. ആരൂഡമായ അഴീക്കോട് പാലോട്ട് കാവിൽ നിന്ന് ഏഴ് കിലോമീറ്റർ വടക്കാണ്‌ ഈ ക്ഷേത്രം. വിശാലമായ വയൽ കരയിലുള്ള ഈ കാവിൽ പാലോട്ട്‌ ദൈവത്താർ, അങ്കക്കാരൻ, പഞ്ചുരുളി, കുണ്ഡോറ ചാമുണ്ടി തുടങ്ങിയ നിരവധി തെയ്യങ്ങൾ കെട്ടിയാടിക്കുന്നു. കാന മഠത്തിൽ, കപ്പച്ചേരി, നമ്പിടി, തച്ചോളി എന്നീ നാലു തിയ്യ തറവാട്ടുകാരുടേതായിരുന്ന പാലോട്ട്‌ കാവ് ഇപ്പോൾ ക്ഷേത്ര കമ്മിറ്റിയുടെ ഭരണത്തിലാണ്. മറ്റ് പാലോട്ട്‌ കാവുകളെ പോലെ തന്നെ മേടം ഒന്ന് മുതൽ ഏഴ് വരെയാണ് ഇവിടെയും ഉത്സവം. വെടിക്കെട്ടാ‍ണ് ഇവിടുത്തെ ഉത്സവത്തിന്റെ മറ്റൊരു ആകർഷക പരിപാടി. അന്തിത്തിരിയന്‍ തിയ്യനാണ് ഇവിടെ ശാന്തിക്കാരൻ.
കൂടാളി കാമേത്ത് കാവ്
---------------------------
കണ്ണൂർ ജില്ലയിലെ കൂടാളിയ്ക്ക് അടുത്താണ് കാമേത്ത് കാവ് ദൈവത്താർ ക്ഷേത്രം. കണ്ണൂർ ചൊവ്വ ശിവ ക്ഷേത്രത്തിൽ നിന്ന് വട്ട പോയിൽ, കുടിക്കി മൊട്ട വഴി പന്ത്രണ്ട് കിലോ മീറ്റർ വടക്ക് കിഴക്കോട്ട് പോയാൽ കൂടാളി പോസ്റ്റ്‌ ഓഫീസിന് അടുത്തുള്ള ഈ ക്ഷേത്രത്തിൽ എത്താം. ആദി കാലത്ത് കൂടാളി ഗണപതി ക്ഷേത്ര പരിപാലകരിൽ ഒരാൾ ദൂരയാത്ര കഴിഞ്ഞ് മടങ്ങി വരുമ്പോൾ പിന്നോക്ക ജാതിക്കാർ ആരാധിച്ചിരുന്ന ഒരു ദേവ സ്ഥാനത്ത് ചെല്ലുകയും അവിടുത്തെ ദൈവത്താരെ ആവാഹിച്ച് കൊണ്ട് വന്ന് ഇവിടെ ക്ഷേത്രം നിർമ്മിച്ച്‌ പ്രതിഷ്ഠിച്ചു എന്നാണ് ഐതീഹ്യം. പണ്ട്‌ ഉത്സവം വളരെ കേമമായി നടന്നിരുന്നു ദേശ നാഥനായ ഗണപതി ഭഗവാന് ഇതു പിടിച്ചില്ല. ശിവ പുത്രനായ തന്നെക്കാളധികം ആരാധകർ ശിവ ഭൂതമായ വീര ഭദ്രനോ, നിന്നെ കാണാനാരും വരാതെയാകട്ടെ എന്ന് ഗണപതി ശപിച്ചു. ഇപ്പോൾ ഇവിടെ വരുന്നവർ കുളിച്ചിട്ടു മാത്രമേ ഗണപതിയെ ദര്‍ശിക്കാവൂ എന്നാണ് ചിട്ട, ഇല്ലെങ്കിൽ ഗണപതി കോപിക്കുമത്രേ. പിന്നോക്ക ജാതിക്കാരുടെ ക്ഷേത്രത്തിന്റെ പ്രശസ്തിയിൽ അസൂയ പൂണ്ട മേൽ ജാതിക്കാർ ഉണ്ടാക്കിയ നുണ കഥയായിരിയ്ക്കാം ഈ വിശ്വാസം. ഈ കോട്ടത്തിന്റെ പിന്നിലായി ഒരു വട വൃക്ഷവും, സര്‍പ്പ വാസവുമുണ്ട്. അവിടെ നാഗത്തറ കെട്ടി കൊല്ലത്തിൽ ഒരിക്കൽ നാഗത്തിന് പാലും നീരും കൊടുത്തു വരുന്നു. ദക്ഷയാഗ വേളയിൽ സതിയുടെ പ്രാണഹൂതിയെ തുടർന്ന് ശിവൻ ജട പറിച്ച് നിലത്തടിച്ചപ്പോൾ ആയിരം തലകളും ആയിരം കാലുകളും, ആയിരം കൈകളുമായി അവതരിച്ച വീരഭദ്രൻ ദക്ഷനെ വധിച്ചു എന്നാണ് പുരാണങ്ങളിൽ.
ഇരിവേരി പുലി ദൈവ ക്ഷേത്രം
--------------------------------------
ദൈവത്താർ എന്ന ദേവതാ സങ്കൽപ്പത്തെ പോലെ തന്നെ കേരളത്തിലെ മറ്റ് ദേശങ്ങളിലുള്ളവർക്ക് ഉൾകൊള്ളാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് പുലി ദൈവങ്ങളും. ഗണപതിയുടെ ഉൽപ്പത്തി കഥകളിൽ ഒന്നാണ് ശിവ പാർവ്വതിമാർ ആനകളുടെ രൂപമെടുത്തപ്പോൾ ഉണ്ടായതാണ് എന്ന്. ഉത്തര മലബാറിൽ പ്രസിദ്ധമായ പുലി ദൈവങ്ങളുടെ കഥയും ഏതാണ്ട് ഇതിന് സമാനമാണ്. കണ്ണൂർ ജില്ലയിൽ പാനേരിച്ചാലിനടുത്താണ് ഇരിവേരി പുലി ദൈവ ക്ഷേത്രം. കണ്ണൂരിൽ നിന്ന് എച്ചക്കരക്കല്ല്, വെള്ളച്ചാൽ വഴി പതിനാറ് കിലോ മീറ്റർ കിഴക്കോട്ട് പോയാൽ ഈ ക്ഷേത്രത്തിലെത്താം. പുലി ദൈവ പ്രതിഷ്ഠയുള്ള ഈ ക്ഷേത്രം ഇരിവേരിക്കുന്ന് കൈലാസം എന്ന പേരിലും അറിയപ്പെടുന്നു. പണ്ട് ശിവ പാർവ്വതിമാർ കാട്ടിലൂടെ നടന്ന കാലത്ത് രണ്ട് ഇണ പുലികൾ രതി ക്രീഡകളിൽ ഏര്‍പ്പെടുന്നത് കാണാനിടയായി. ശിവ പാര്‍വ്വതിമാർ അപ്പോൾ സ്വയം പുലി രൂപം ധരിച്ചു, ഈ രൂപങ്ങളാണ് പുലി കണ്ടനും പുള്ളി കരിങ്കാളിയും. ഇവരുടെ ആണ്‍മക്കളാണ് കണ്ട പുലി, മാര പുലി, കാള പുലി, പുലി മാരുതൻ, പുലിയൂർ കണ്ണന്‍. ഇളയവൾ പുലിയൂർ കാളിയും. ഇതിൽ ആണ്‍മക്കളെ ഐവർ പുലി മക്കൾ എന്ന് വിളിയ്ക്കും. ഈ ആറ് പുലി മക്കളും ഓടിക്കളിച്ചിരുന്ന സ്ഥലമാണത്രെ ഇരിവേരി. പുള്ളി കരിങ്കാളി ഗര്‍ഭിണി ആയിരുന്നപ്പോള്‍ മാംസം കൊടുക്കാന്‍ വേണ്ടി പുലി കണ്ടന്‍ കുറുബ്രാതിരി വാണോരുടെ ആല തകർത്ത് പശുക്കളെ കൊന്നു. പുലികളുടെ വിദ്യയാണെന്ന് മനസ്സിലാക്കിയ വാണോര്‍ പുലികളെ കൊല്ലാന്‍ കരിന്തിരി നായരെ ഏല്‍പ്പിച്ചു, നായരെ പുലി കണ്ടന്‍    കൊന്നു. പുലികളുടെ രഹസ്യം മനസ്സിലാക്കിയ വാണോര്‍ പുലി ദൈവങ്ങള്‍ക്ക് സ്ഥാനം നല്‍കി ആദരിച്ചു.  അഞ്ച് ഏക്കർ വിസ്തൃതിയുള്ള കാട്ടിനകത്താണ് ക്ഷേത്രം. മകരം 28 മുതൽ കുംഭം ഒന്ന് വരെയാണ് ഉത്സവം. ഗണപതിയാര്‍, കാള പുലിയന്‍, പുലിയൂർ കാളി, പുലിയൂർ കണ്ണന്‍, പുലി കണ്ണന്‍, കരിന്തിരി കണ്ണനും അപ്പ കള്ളനും തുടങ്ങിയ തെയ്യങ്ങള്‍ കെട്ടിയാടും.

Monday, 16 December 2013

കാന്തളൂർ വലിയശാല

ഉത്തരേൻഡ്യയിൽ നളന്ദ, തക്ഷശില തുടങ്ങിയ പാഠശാലകൾ പോലെ പ്രാചീന കേരളത്തിൽ ഉണ്ടായിരുന്ന പഠന കളരികളായിരുന്നു മൂഴിക്കുളം, തലക്കുളം, കരകണ്ടീശ്വരം, കാന്തളൂർ, പാർത്ഥിവപുരം തുടങ്ങിയ പാഠ ശാലകൾ. ദക്ഷിണ കേരളത്തിൽ ഏറ്റവും പ്രസിദ്ധമായ ശാലയായിരുന്നു എങ്കിലും എന്തോ അസൂയയാൽ എന്ന വണ്ണം ചോള, പാണ്ഡ്യ രാജ്യങ്ങൾ നിരന്തരമായ ആക്രമണം നടത്തി കാന്തളൂർ ശാല (ചാലൈ) നശിപ്പിച്ചു.

കാന്തളൂർ ശാലയുടെ കൃത്യമായ സ്ഥാനം എവിടെയായിരുന്നു എന്നതിനെ കുറിച്ച് വിവിധാഭിപ്രായങ്ങളുണ്ട്. തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻ കരയിൽ നിന്നും ഏഴ് മൈൽ അകലെ വിഴിഞ്ഞത്തിന് അടുത്ത് കാന്തളൂർ എന്ന ഗ്രാമത്തിൽ ആയിരുന്നിരിയ്ക്കാനാണ് കൂടുതൽ സാദ്ധ്യത. യഥാർത്ഥ കാന്തളൂർ ശാല എറണാകുളം ജില്ലയിൽ ചേന്ദമംഗലം പാലിയം കുന്നിൽ ആയിരുന്നിരിയ്ക്കാം എന്ന് ചിലർ വാദിക്കുന്നു. ചേന്ദമംഗലം മൂഴിക്കുളത്തിന് അടുത്തു തന്നെ ആയതു കൊണ്ട് തൊട്ടു അടുത്തു തന്നെ രണ്ട് ശാലകൾ ഉണ്ടായിരിക്കാൻ സാധ്യത കുറവാണ്. എന്നാൽ മൂഴിക്കുളം ശാലയുടെ ഒരു ക്യാമ്പസായി ചേന്ദമംഗലത്ത് തുടങ്ങുകയും ആ ക്യാമ്പസ്‌ വിഴിഞ്ഞത്തേയ്ക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തിരിക്കാൻ സാദ്ധ്യതകൾ ഏറെ.

ആയ്, ചേര രാജാക്കന്മാർ കേരളത്തിൽ നിരവധി ക്ഷേത്രങ്ങളും ശാലകളും സ്ഥപിക്കുകയുണ്ടായി, അവ തമ്മിൽ അന്യോന്യം ബന്ധം ഉണ്ടായിരിക്കുക സ്വാഭാവികം മാത്രം. ക്രിസ്തു വർഷം ഒമ്പതും പത്തും നൂറ്റാണ്ടുകളിൽ ആയ് രാജാക്കന്മാർ രൂപം കൊടുത്ത പഠന ശാലകളിൽ പ്രധാനമായതാണ് കാന്തളൂർ ശാല എന്നും ഈ ശാലയുടെ ആദ്യ ആസ്ഥാനമായ വിഴിഞ്ഞം ചോള ആക്രമണത്തെ തുടർന്ന് നശിച്ചു പോയപ്പോഴാണ് തിരുവനന്തപുരം വലിയശാലയിലേയ്ക്ക് മാറ്റപ്പെട്ടതെന്നും കരുതുകയാണ് ഉചിതം. അന്നത്തെ കളരി ഭര ദേവതാ ക്ഷേത്രമാണ് വലിയ ശാല (ചാല) ശിവ ക്ഷേത്രം.

കാന്തളൂർ ശാലയുടെ പ്രവർത്തനം ഏതു രീതിയിൽ ആയിരുന്നെന്നോ ചിട്ടകൾ എന്തൊക്കെയായിരുന്നെന്നോ നേരിട്ട് വിവരിക്കുന്ന ചെപ്പേടുകളും ശാസനങ്ങളും ഇതുവരെ ലഭ്യമല്ല. ആയ്‌ വംശ രാജാവായ കരുനന്തടക്കൻ (കൃസ്താബ്ദം 857 - 885) സ്ഥാപിച്ച പാർത്ഥിവപുരം ശാലയെ സംബന്ധിച്ച ചെപ്പേടിലാണ് കാന്തളൂർ ശാലയെ കുറിച്ച് ആദ്യ പരാമർശം കാണുന്നത്.  കരുനന്തടക്കൻ ഭരണത്തിന്റെ ഒമ്പതാം വർഷം മുടാല നാട്ടിലെ പശുങ്കുളം (പച്ചുങ്കുളം) ഗ്രാമത്തിലെ ഉഴക്കുടി വിള എന്ന ഭൂഭാഗവും ക്ഷേത്രവും മുഞ്ചിറൈ സഭക്കാരിൽ നിന്ന് വാങ്ങി, അവിടെ സ്ഥാപിച്ച പാർത്ഥിവപുരം ശാലയിലും കാന്തളൂരിലെ മരിയാദ (നിയമം) തന്നെ പിന്തുടരുമെന്നാണ് ശാസനം. പാർത്ഥിവപുരം ശാലയിൽ മീമാംസ, ത്രൈരാജ്യ വ്യവഹാരം (മൂന്ന് രാജ്യങ്ങളിലെ നിയമങ്ങൾ), പൗരോഹിത്യം എന്നീ വിഷയങ്ങളിൽ പ്രവേശന പരീക്ഷ ഉണ്ടായിരുന്നു എന്നും ചെപ്പേടിലുണ്ട്.

ശാലകളിലെ അദ്ധ്യാപകർ ഭട്ടൻമാർ (പട്ടൻ) എന്നും വിദ്യാർത്ഥികൾ ചട്ടർ (ചാത്തിരൻ) എന്നും അറിയപ്പെട്ടു. ശാലകളിൽ അദ്ധ്യയന വിഷയങ്ങൾ വ്യാകരണം, തത്ത്വചിന്ത, നിയമം, വിവിധ ശാസ്ത്രശാഖകൾ തുടങ്ങിയവ ആയിരുന്നു. ശാലയിൽ ഭക്ഷണവും വസ്ത്രവും താമസവും സൗജന്യമായി നൽകിയിരുന്നു. ചില ശാലകളിൽ ആയുധ പരിശീലനവും നൽകിയിരുന്നു എന്നാൽ അതിനു ശാസനങ്ങളിൽ നിന്ന് നേരിട്ടുള്ള രേഖാ തെളിവുകൾ ലഭ്യം അല്ല. തൃക്കൊടിത്താനം പോലെയുള്ള ആയുധ അഭ്യാസ കളരികൾ ശാല എന്നല്ല ഘടികം (കടികം) എന്നാണ് അറിയപ്പെട്ടിരുന്നത്.

മേൽ പറഞ്ഞ ശാസനത്തിൽ നിന്ന് കരുനന്തടക്കൻ തന്നെയാണ് കാന്തളൂർ ശാലയുടെ സ്ഥാപകൻ എന്നും കാന്തളൂർ ശാലയിലെ പഠന ക്രമങ്ങൾ മേൽ വിവരിച്ചത് തന്നെയെന്നും അനുമാനിക്കാം. വിദ്യാഭ്യാസ സ്ഥാപനമായാണ് ഉദയം ചെയ്തത് എങ്കിലും ശാസനങ്ങളിലെ കാന്തളൂ പരാമർശം ഏതാണ്ടെല്ലാം തന്നെ കലം അറുപ്പിനു ഇരയാകുന്ന സ്ഥലം എന്നാണ്. കലമറുപ്പ് സൈനിക നടപടിയാണെന്നും ഇങ്ങനെ തുടരെയുള്ള ആക്രമണങ്ങൾക്ക് വിധേയമാകാൻ കാരണം അവിടം ഒരു സൈനിക പരിശീലന കേന്ദ്രം കൂടി പ്രവർത്തിച്ചിരുന്നത് കൊണ്ട് ആയിരുന്നിരിക്കാം. രാജരാജൻ മുതൽ കുലോത്തുംഗൻ വരെയുള്ള ചോള രാജാക്കന്മാരും പരാന്തക പാണ്ഡ്യനും കാന്തളൂർ കലം അറുത്തതായി ശാസനങ്ങളിൽ പറയുന്നത്. കരുനന്തടക്കന്റെ കാലത്ത് പഠന ശാലയെന്ന നിലയിൽ പ്രസിദ്ധിയാർജ്ജിച്ച കാന്തളൂർ പത്താം ശതകത്തോടെ ആയ്‌ രാജ വാഴ്ച അവസാനിക്കുമ്പോൾ ചേര സാമ്രാജ്യത്തിന്റെ സാമന്തരായ വേണാട് രാജ്യ ഭരണത്തിനു കീഴിലായിട്ടുണ്ടാകണം. ചേരരുമായി നിതാന്ത ശത്രുതയിൽ ആയിരുന്ന ചോളരെ പ്രതിരോധിക്കാൻ കാന്തളൂരും തലക്കുളവുമടക്കമുള്ള ചാലകൾ സൈനിക കേന്ദ്രങ്ങളായി പരിണമിക്കുകയും ചെയ്തിരിക്കാം.

ആയ്, വേണാട് രാജ്യങ്ങൾക്ക് നേരേ നടന്ന ആക്രമണങ്ങളെക്കുറിച്ചുള്ള ചോള ലിഖിതങ്ങളിൽ കാന്തളൂർ ശാലയെക്കുറിച്ച് നിരവധി പരാമർശമുണ്ട്. രാജ രാജ ചോളൻ ഒന്നാമൻ തന്റെ ഭരണത്തിന്റെ നാലാം വർഷത്തിൽ (കൃസ്താബ്ദം 988) കാന്തളൂർശാലൈ കലമറുത്തരുളി എന്ന് തിരുവലങ്ങാട് ശാസനത്തിലും മറ്റ് പല ചോള പ്രശസ്തി ലേഖനങ്ങളിലും കാണുന്നുണ്ട്. കലമറുത്തു എന്നതിനു നിരവധി അർത്ഥങ്ങൾ പറയുന്നുണ്ട്. പാർത്ഥിവ പുരം ചെപ്പേട് സൂചകമായി എടുത്താൽ ഒരു വിദ്യാർത്ഥിക്ക് ഒരു ദിവസം വരുന്ന ചെലവിനെ ഇത്ര നാഴി നെല്ല് എന്ന കണക്കിൽ പറയുന്നതാണ് കലം. അത് പ്രകാരം കലം അറുക്കുക എന്നാൽ ഭക്ഷണ സാധനങ്ങൾ കൊണ്ട് വരുന്നത് തടഞ്ഞതാകാം. കലമെന്നതിനു പാചകം ചെയ്യുന്ന പാത്രം എന്നാണെങ്കിൽ ഭക്ഷണം മുട്ടിച്ച് ശാല പ്രവർത്തനരഹിതം ആക്കിയതാകാം. ഉണ്ണുന്ന പാത്രമെന്നാണെങ്കിൽ കലമറുപ്പിനു ഭക്ഷണ പാത്രം അഥവാ വിദ്യാഭ്യാസ സൗകര്യം ഇല്ലാതാക്കി എന്ന് വ്യാഖ്യാനിക്കാം. പണ്ഡിതരെ തർക്കത്തിൽ തോൽപ്പിച്ചു എന്നതാണ് കലമറുക്കുക എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും അനുമാനങ്ങൾ ഉണ്ട്. കലമറുത്തരുളി എന്നതിൽ അരുളി എന്നു ചേർത്തിരിക്കുന്നതിനാൽ ശുഭ കാര്യം നടന്ന സൂചന ആകും എന്ന് കരുതി വിദ്യാർത്ഥികൾക്കുള്ള ഭക്ഷണ സമ്പ്രദായം ക്രമീകരിച്ചു എന്നാണ് അർത്ഥം എന്ന് ചില തമിഴ് പക്ഷക്കാരും പറയുന്നു.

മേൽ പറഞ്ഞവയിൽ നിന്നെല്ലാം വിത്യസ്തവും വിശ്വസനീയവുമായ വാദം കലമറുക്കുക എന്നാൽ കപ്പലുകൾ നശിപ്പിക്കുക എന്നാണ്. കന്യാകുമാരി മുതൽ തിരുവല്ലം വരെയുള്ള ഭൂവിഭാഗങ്ങൾ ഒമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധവും പത്താം നൂറ്റാണ്ടിന്റെ പൂർവാർദ്ധവും ഭരിച്ചിരുന്നത് ആയ് രാജവംശമായിരുന്നു. അവരുടെ തലസ്ഥാനമായ വിഴിഞ്ഞം അന്ന് തന്നെ പ്രസിദ്ധമായ തുറമുഖമായി ഉയർന്നു. ആയ് രാജ വംശത്തിനു ശേഷം ചേര സാമ്രാജ്യത്തിന് കീഴിൽ മുസരിസ് കഴിഞ്ഞാൽ പ്രമുഖ തുറമുഖമായി വിഴിഞ്ഞം. ധാരാളം പാശ്ചാത്യ കപ്പലുകൾ വ്യാപാര ആവിശ്യത്തിന് വേണ്ടി വിഴിഞ്ഞത്തും നങ്കൂരമിട്ടു കാണും. അതിൽ അസൂയ പൂണ്ട ചോളർ സമുദ്ര മാർഗം വിഴിഞ്ഞത്ത് വന്നു കപ്പലുകളും, വിഴിഞ്ഞം പട്ടണവും, കാന്തളൂർ ശാലയും നശിപ്പിച്ചിട്ടുണ്ടാകാം. കടൽ യുദ്ധത്തിൽ പ്രാവീണ്യമുള്ള തമിഴ് നാടിന്റെ വടക്ക് ഭാഗത്തുള്ള ചോളർക്ക് കര മാർഗം വിഴിഞ്ഞത്ത് വരുന്നതിലും എളുപ്പമാണല്ലോ കടൽ മാർഗം വന്ന് യുദ്ധം ചെയ്യുന്നത്.  വിഴിഞ്ഞം മാത്രമല്ല ചേര സാമ്രാജ്യ തലസ്ഥാനമായ കൊടുങ്ങലൂരിന് അടുത്തുള്ള മുസരിസ് എന്ന മുസരി പട്ടണം എന്ന മാകോതയെന്ന മഹോദയപുരവും സമുദ്രയുദ്ധത്തിലൂടെ ചോളർ മുച്ചൂടും നശിപ്പിച്ചു.  രാജേന്ദ്ര ചോളൻ ഒന്നാമൻ കൃസ്താബ്ദം 1019ൽ വിഴിഞ്ഞവും കാന്തളൂർ ശാലയും കീഴടക്കുകയും വിഴിഞ്ഞത്തിനു രാജേന്ദ്രചോഴപ്പട്ടണമെന്ന് നാമകരണം നടത്തുകയും ചെയ്തു. കൃസ്താബ്ദം 1046ലെ മണിമംഗല ശാസനമനുസരിച്ച് രാജാധിരാജ ചോളൻ വേണാട് രാജാവിനെ വധിച്ച് കാന്തളൂർ കീഴടക്കി. കുലോത്തുംഗ ചോളനും കാന്തളൂർ ആക്രമിച്ചിട്ടുണ്ട്.

മുപ്പതോളം രേഖകളിൽ കാന്തളൂർശാല പരാമർശിക്കപ്പെട്ടിട്ടുണ്ട്. ശുചീന്ദ്രം, കന്യാകുമാരി, തിരുനന്തിക്കര, ഇരണിയൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് രാജരാജ ചോളൻ ഒന്നാമന്റെ നിരവധി ശാസനങ്ങൾ കണ്ടെത്തി. ഇവയിൽ പത്താം ഭരണ വർഷ കാലത്ത് എഴുതപ്പെട്ടവയിൽ കാന്തളൂർ ശാല കലമറുത്തതായി പരാമർശമുണ്ട്. തിരുവലങ്ങാട്ട് ലിഖിതത്തിന്റെ ആദ്യ ഭാഗത്ത് രാജരാജ ചോളൻ ഒന്നാമൻ കാന്തളൂർ ശാലൈ കലമറുത്തു എന്ന് കാണുന്നു. ചോളന്മാർ വിഴിഞ്ഞം തുറമുഖം കീഴടക്കിയതുമായി ബന്ധപ്പെട്ടാണ് ചോള ശാസനങ്ങളിൽ കാന്തളൂർ ചാല ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്നത്. വിഴിഞ്ഞത്തിനടുത്ത് കാന്തളൂർ എന്നൊരു സ്ഥലം ഉണ്ടെങ്കിലും ഒരു പട്ടണമായിയിരുന്നതിന്റെ സൂചനകളവിടെ കാണാത്തതു കൊണ്ട് അതു തന്നെയാണോ പ്രസിദ്ധി കേട്ട കാന്തളൂരെന്ന് സംശയിക്കുന്ന പണ്ഡിതരുണ്ട്, പക്ഷെ പ്രസിദ്ധ പഠനശാലകൾ എല്ലാം നഗര തിരക്കിൽ നിന്ന് ഒഴിഞ്ഞാണ് എന്നത് അവർ മറക്കുന്നു.

ശാസനങ്ങളിൽ എപ്പോഴും വിഴിഞ്ഞത്തിനൊപ്പമാണ്‌ കാന്തളൂർ ശാലയും ആക്രമിക്കപ്പെടുന്നതായി സൂചിപ്പിക്കുന്നത്. തിരുവനന്തപുരത്തിനോട് ചേർത്ത് കാന്തളൂർ ശാലയും പരാമർശിക്കാത്തത് ശ്രദ്ധേയമാണ്. ചേര സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് ശേഷം വേണാട് സ്വതന്ത്ര രാജ്യം ആകുകയും തിരുവനന്തപുരം അഭ്യുന്നതി പ്രാപിക്കുകയും ചെയ്ത ശേഷവും ആയിരിക്കും കോട്ടയ്ക്ക് സമീപം ശാല പുനസ്ഥാപിച്ചതും വലിയശാല എന്ന് അറിയപ്പെട്ടു തുടങ്ങിയതും. ഈ സംഭവ ഗതികൾ പത്താം നൂറ്റാണ്ടിന്റെ അവസാനം ആയിരിക്കും നടന്നത്, എന്നാൽ എട്ടാം നൂറ്റാണ്ടിൽ പത്മനാഭ സ്വാമി ക്ഷേത്രം ഒരു ജൈന ആരാധനാലയം ആയിരുന്നു. ജൈനർ ക്ഷേത്രത്തിന് സമീപം നളന്ത മാതൃകയിൽ ഒരു പാഠശാല നടത്തിയിട്ടുണ്ടാകും, ജൈന മതം കേരളത്തിൽ നിന്ന് തുടച്ചു മാറ്റപ്പെട്ടപ്പോൾ ശാലയും വിസ്മൃതമായി കാണും. ആ ജൈന ശാല ഉണ്ടായിരുന്ന സ്ഥാനത്തയിരിക്കണം കാന്തളൂർ ശാല പുനസ്ഥാപിച്ചത്. ഇതിന് ഉപോത്ബലമായ രേഖയാണ് ജൈന സന്യാസി ഉദ്യോതന സൂരിയുടെ (കൃസ്താബ്ദം 728-778) രചിച്ച കുവലയ മാല എന്ന ചമ്പു പ്രബന്ധം. കുവലയമാലയിലെ നായകൻ വിജയപുരം എന്ന നഗരത്തിലെ സർവ ചട്ടാന മഠം എന്ന സർവകലാശാലയിൽ എത്തിയെന്നും പള്ളിപ്പതിയുടെ അതിഥിയായി എന്നും പറയുന്നു. അവിടെ വേദം, തർക്കം, വ്യാകരണം, ആയോധന വിദ്യകൾ മുതലായവ അഭ്യസിക്കുന്നുണ്ടെന്നും പരാമർശമുണ്ട്. വിജയപുരം എന്നത് അനന്തപുരം തന്നെ ആയിരിക്കാനാണ്‌ സാധ്യത. മതിലകം ഗ്രന്ഥവരിയിൽ കീഴ്പേരൂർ ചിരീ വീരമാർത്താണ്ട വർമ്മർ മൂത്തതിരുവടിയിരുന്നരുളിയേടം തെക്കിൻ കോപുരത്തിങ്കൽ കൊളത്തൂർ വീട്ടിൽ കോയിക്കലായി എഴുന്നരുളി ഇരുന്നരുളു ചിരീ താമോതരാമിറുത പിഴാര തിരുവടി ഇരുന്നരുളിയേടം കാന്തളൂർചാലൈയിൽ എഴുന്നരുളി ഇരുന്നരുളിയേടത്ത് എന്നു കാണുന്നു. പതിന്നാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടത് എന്ന് കരുതുന്ന അനന്തപുരി വർണ്ണനത്തിൽ തിരുവനന്തപുരം അങ്ങാടിയുടെ കിഴക്കേ അറ്റത്ത് കാന്തിയും ചെൽ‌വവും മിക്ക കാന്തളൂർചാല കാണലാംമൂന്റു കോയിലും എൻ മുന്നിൽ തോന്റും തത്രമഠങ്ങളും എന്ന് പരാമർശിക്കുന്നുണ്ട്. ഇതിൽ നിന്ന് മനസ്സിലാകുന്നത്‌ തിരുവനന്തപുരം അങ്ങാടിക്കും ആര്യശാല, ചെന്തിട്ട, വലിയശാല എന്നീ ക്ഷേത്രങ്ങൾക്കും ഇടയിലാണ്‌ കാന്തളൂർശാല. വലിയ ശാലയിലെ ശിവനെ കാന്തളൂർ ചാലൈ മഹാദേവൻ എന്ന് ഒമ്പതാം ശതകം മുതലുള്ള രേഖകൾ പരാമർശിക്കുന്നുണ്ട്.

പാർത്ഥിവപുരം ചെപ്പേടിന്റെ ഒന്നാം ഏട് - ഇന്നാളാൽ മുടാലനാട്ടുപ്പചുങ്കുളത്തുപ്പടു നിലത്തിൽ മുഞ്ചിറൈച്ച വൈയാരുടൈയ ഉഴക്കുടിവിളൈ എന്നു നിലം ഇവകളുക്ക് അടിക്കടി നിലം കുടുത്ത് മാറിക്കൊണ്ട് ഇന്നിലം പിടിച്ചൂഴ്ന്ത് ശ്രീകോയിൽ എടുത്തു വിഷ്ണുഭട്ടാരകരൈ പ്രതിഷ്ഠൈ ചെയ്തു പാർത്ഥിവശേഖരപുരം എന്റു പേർ‌ ഇട്ടു കാന്തളൂർ മരിയാദിയാൽ തൊണ്ണൂറ്റു ഐവർചട്ടർക്കു ചാലൈയുഞ്ചെയ്താൻ ശ്രീ കോക്കരുനന്തടക്കൻ. 

പാർത്ഥിവപുരം ചെപ്പേട് (അഥവാ പാർത്ഥിവപുരം പട്ടയം) എന്ന പേരിൽ പുനഃപ്രസിദ്ധീകരിച്ച ഹജൂർ ശാസനങ്ങളിലെ ഒന്നാം ഏടിന്റെ വിശദീകരണം അടിക്കുറിപ്പായി നൽകിയിരിക്കുന്നതിൽ നിന്ന് - മുടാലനാട്ടു (മുടാല നാട്), പചുങ്കുളം (പൈങ്കുളം) ചവൈയാർ (സഭക്കാർ, ക്ഷേത്ര ഊരാളരെയാവണം ഉദ്ദേശിക്കുന്നത്, അങ്ങനെയെങ്കിൽ ക്ഷേത്രം ചാല സ്ഥാപിക്കും മുമ്പേയുണ്ടായിരുന്നിരിക്കണം), പിടിച്ചൂഴ്ന്ത് (പിടിയാനയെ വസ്തുവിന്റെ അതിർത്തിയിലൂടെ നടത്തി ഭൂമിയുടെ അതിരുതിരിക്കുന്ന പഴയ ആചാരം), കാന്തളൂർമരിയാദിയാൽ (കാന്തളൂരിലെ നിയമ പ്രകാരം) തൊണ്ണൂറ്റുഐവർ ചട്ടർ (95 വിദ്യാർത്ഥികൾ).

ചട്ടർ ബ്രാഹ്മണവിദ്യാർഥികൾ മാത്രമാണെന്ന് പല രേഖകളിലും കാണുന്നു അത് സത്യ വിരുദ്ധമാണ്. ജൈനപാഠശാല ആയിരുന്നപ്പോൾ ബ്രാഹ്മണർ ഉണ്ടായിരിക്കാൻ സാധ്യതയില്ല. ജാതിയിൽ താഴ്ന്ന ആയ് രാജാക്കന്മാർ സ്ഥാപിച്ച ശാലയിലും ബ്രാഹ്മണ വിദ്യാർഥികൾ ചേരാൻ സാധ്യതയില്ല. മാത്രമല്ല പൂർവാശ്രമത്തിൽ ചട്ടരുടെ അംബി (വിദ്യാർഥി നേതാവ്) ആയിരുന്ന ചട്ടമ്പി സ്വാമികളും ശുദ്ര ജാതിയിലാണ് ജനിച്ചത്‌.

തത്വമസി

അഹം ബ്രഹ്മസ്മി, അനന്തം അജ്ഞാതം എന്നീ ബ്ലോഗകളിൽ വിഷ്ണു ശിവൻ എന്നീ ഹൈന്ദവ ദേവതകളെ കുറിച്ചും അവതാരങ്ങളെ കുറിച്ചും എന്റെ നിഗമനങ്ങൾ ചില എഴുതിയിരുന്നല്ലോ. ഇത്തവണ  ശാസ്താവ് എന്ന ദൈവത്തെ കുറിച്ചും പരശു രാമൻ എന്ന അവതാരത്തെ കുറിച്ചും എന്റെ ചില നിഗമനങ്ങൾ എഴുതുന്നു. കൂടെ നായർ, ഈഴവർ, പുലയർ എന്ന ജാതികളുടെ ഉത്ഭവത്തെ കുറിച്ചും. എന്റെ നിഗമനങ്ങൾ ശരിയായി കൊള്ളണമെന്നില്ല, എങ്കിലും ഈ ബ്ലോഗ്‌ വായിച്ചു കഴിയുമ്പോൾ ചരിത്രങ്ങൾക്കിടയിൽ ഒളിഞ്ഞു കിടക്കുന്ന ചില വസ്തുതകൾ അറിയാൻ കഴിയും.

ആദിമ ഗോത്ര വർഗങ്ങൾ ഹിമാലയ പ്രന്തങ്ങളിലൂടെ ഭാരതത്തിൽ എത്തിയത് ഉപജീവനത്തിന് വേണ്ടിയായിരുന്നു. കായ്കനികൾ ഭക്ഷിച്ചും, അത്യാവിശത്തിന് വേട്ടയാടിയും അവർ ദക്ഷിണേന്ത്യ വരെ എത്തി. പ്രകൃത്യാലുള്ള ഭക്ഷണം തികയാതെയാപ്പോൾ അവർ കൃഷി ചെയ്യാനും കന്ന് കാലികളെ വളർത്താനും തുടങ്ങി. സമൂഹമായി ജീവിച്ചു തുടങ്ങിയ അവർക്ക് ഗോത്ര നാഥന്മാർ ഉണ്ടായി. ഗോത്രം വലുതായപ്പോൾ ഗോത്ര നാഥന്മാർ രാജാക്കന്മാരും ആരാധ്യരുമായി.  രാജാവിനെ ചാത്തൻ എന്നാണ് അവർ വിളിച്ചിരുന്നത്‌. അയ്യൻ എന്നത് ശ്രേഷ്ഠനെയും. അങ്ങിനെ ആദിമ ഗോത്രങ്ങൾക്ക് ദൈവത്തെ കിട്ടി അയ്യനായ ചാത്തൻ. ക്രമേണ സഹ്യന്റെ പടിഞ്ഞാറു ഭാഗത്തേയ്ക്ക് കുടിയേറി അവർ സമൂഹങ്ങളും രാജ്യങ്ങളും ഉണ്ടാക്കി. മണ്‍ മറഞ്ഞ ചാത്തന്മാർക്ക് അവർ സ്മൃതി മണ്ഡപങ്ങൾ നിർമ്മിച്ചു. ആ സ്മൃതി മണ്ഡപങ്ങളാണ് ഇന്ന് സഹ്യാദ്രി നിരകളിൽ കാണുന്ന ശാസ്താ ക്ഷേത്രങ്ങൾ.

നൂറ്റാണ്ടുകൾക്ക് ശേഷം ഭാരതത്തിലേയ്ക്ക് താരതമ്യേന പരിഷ്കൃതരായ ദ്രാവിഡ ഗോത്രങ്ങളുടെ വരവായി. ആദ്യം അവർ ഉത്തര പൂർവ്വ ഭാരതത്തിൽ ജനപഥങ്ങൾ നിർമ്മിച്ച്‌ ജീവിച്ചിരുന്നെങ്കിലും താമസിയാതെ ഭാരതത്തിലേയ്ക്ക് വന്ന യുദ്ധ നിപുണരായ ആര്യ ഗോത്രങ്ങളുടെ മുമ്പിൽ പിടിച്ചു നിൽക്കാൻ ആകാതെ ദക്ഷിണ ഭാരതത്തിലേയ്ക്ക് പലായനം ചെയ്തു. അവരിൽ ഒരു ഭാഗം കടൽ കടന്ന് ഇന്ന് ശ്രീലങ്ക എന്നറിയപ്പെടുന്ന ദ്വീപിലേയ്ക്കും പോയി. ദക്ഷിണ ഭാരതത്തിൽ സ്ഥിര താമസമാക്കിയ ദ്രാവിഡർ ആദിമ ഗോത്രങ്ങളോട് കലഹിക്കാതെ ഇട കലർന്നു. 6000 വർഷങ്ങൾക്ക് മുമ്പ് ഇന്ന് നാഗാലാൻഡ് എന്ന് വിളിക്കുന്ന പൂർവേൻഡ്യൻ ഭൂവിഭാഗത്തിൽ നിന്ന് മഴു ആയുധമായ ഒരു പറ്റം ദ്രാവിഡർ, രാമൻ എന്ന യുദ്ധ വീരന്റെ നേതൃത്വത്തിൽ ദക്ഷിണ ഭാരതത്തിലേയ്ക്ക് വന്നു. പലവട്ടം ആര്യന്മാരോട് ഏറ്റുമുട്ടിയ രാമൻ ശേഷം കാലം സമാധാനമായി ജീവിക്കാൻ ആര്യന്മാർക്ക് എളുപ്പത്തിൽ കണ്ടുപിടിക്കാൻ ആകാത്ത ഒരു ദേശം സൃഷ്ടിച്ചു. മഴു എറിഞ്ഞ് ഒരു നിമിഷം കൊണ്ട് കേരളം സൃഷ്ടിച്ചു എന്നതിനേക്കാൾ ഏറെ വിശ്വസനീയം രാമനും അനുയായികളായ നാഗന്മാരും ആദിമ ഗോത്രങ്ങളും അവരുടെ പിൻ തുടർച്ചക്കാരും നൂറ്റാണ്ടുകൾ കൊണ്ട് കേരളം ഇന്നത്തെ നിലയിൽ നിർമ്മിച്ച് എടുത്തു എന്നതാണ്. ആ ഭൂമി ചതിയിലൂടെ ആര്യന്മാർ സ്വന്തമാക്കിയ കഥയാണ്‌ മഹാബലി വാമനൻ ഐതീഹ്യം. കടലിൽ നിന്ന് കേരളം കുത്തിയെടുത്ത (മറൈൻ ഡ്രൈവ്) ദ്രാവിഡനായ പരശു രാമനെ പൂണുലിടീപ്പിച്ചത് കൃസ്തബ്ദം ആറാം നൂറ്റാണ്ടിന് ശേഷം നിലവിൽ വന്ന ബ്രാഹ്മണ മേധാവിത്വമാണ്.

മല ആഴം (അതോ മല അളമോ) ക്രമേണ സസ്യ ശ്യാമള കോമളമായി. ദ്വീപിലേയ്ക്ക് പോയ ദ്രാവിഡരിൽ കുറച്ചു പേർ കേര വൃഷവുമായി മലയാളത്തിലേയ്ക്ക് വന്നു. രാമനും അനുയായികളും അവരെ സ്വീകരിച്ചു, അവർ കൊണ്ടു വന്ന കേരം മലയാളമാകെ നിറഞ്ഞു, മലയാളം കേരളമായി.  ദ്വീപിൽ നിന്ന് വന്നവർ ദ്വീപർ, തീയർ ആയി (ദ്വീപിന്റെ മറ്റൊരു പേരായ ഇഴത്തിൽ നീന്ന് വന്നവർ എന്ന അർത്ഥത്തിൽ ഈഴവർ എന്നും പേര് വന്നു). ആദിമ ഗോത്രങ്ങളിലെ പ്രബല വിഭാഗം കൃഷിയിലേയ്ക്ക് തിരിഞ്ഞു, പുലം എന്നാൽ കൃഷി സ്ഥലം, പുലത്തിന്റെ ഉടമകളായ അവർ പുലയന്മാർ എന്ന് അറിയപ്പെട്ടു തുടങ്ങി. പരശു രാമൻ കൊണ്ടു വന്ന നാഗങ്ങളെ ആരാധിക്കുന്ന നാഗർ എന്ന വിഭാഗമാണ് നായർ ആയത്.  സർപ്പ (നാഗ) ആരാധന നാഗന്മാർ കൊണ്ട് വന്നതാണ്, ശാക്തേയ (കാളി ദേവി) പൂജയും  ആണ്ടവ പൂജയും ഈഴവരും. അങ്ങിനെ നാഗാരാധനയും, ചാത്തൻ സേവയും (ശാസ്താ പൂജ), ശാക്തേയ പൂജയും കേരളീയരുടെ ആചാരങ്ങളായി തീർന്നു.

ബീ സീ മൂന്നാം നൂറ്റാണ്ടോടെ കേരളത്തിൽ ഏകീകൃത ഭരണ സംവിധാനമായി. മഹോദയപുരം തലസ്ഥാനമാക്കി ഒന്നാം ചേര സാമ്രാജ്യം നിലവിൽ വന്നു. പക്ഷെ അധികം താമസിയാതെ ജൈന ബുദ്ധ മതങ്ങൾ കേരളത്തിൽ പ്രചുര പ്രചാരം നേടി. വിശ്വാസങ്ങളിൽ സമാന സ്വഭാവം ഉണ്ടായിരുന്ന നാഗർ ജൈന മതത്തിൽ ചേർന്നു. സമാനമായി തന്നെ ഈഴവരും പുലയരും ബുദ്ധമത അനുയായികളായി. നെടും ചേരലാതൻ, ചേരൻ ചെങ്കുട്ടുവൻ എന്നിവർക്ക് ശേഷം കഴിവുള്ള ഭരണാധികാരികളുടെ അഭാവവും ഏതു വിധവും ദ്രാവിഡ സംസ്ക്കാരം തകർക്കാനുള്ള ആര്യന്മാരുടെ ശ്രമവും നിമിത്തം ഒന്നാം ചേര സാമ്രാജ്യം നാമാവശേഷമായി. ആര്യന്മാർ ബുദ്ധ ജൈന സന്യാസിമാരുടെ വേഷത്തിൽ കേരളത്തിൽ എത്തുകയും മത സ്പർദ്ധ വളർത്തി ഈഴവ, പുലയ, നാഗ ഗോത്രങ്ങളെ അടുക്കുവാൻ ആകാത്ത വിധം അകറ്റുകയും ചെയ്തു. മണ്ണ് പരുവമാക്കി ആര്യന്മാർ ചാതുർവർണ്യത്തെയും ശൈവ വൈഷ്ണവ മതങ്ങളെയും കേരളത്തിലേയ്ക്ക് കൊണ്ടു വന്നു. അങ്ങിനെ കേരളം ഒന്നര സഹസ്രബ്ദത്തോളം ബ്രാഹ്മണ മേധാവിത്വത്തിൽ ഞെരിഞ്ഞമർന്നു. കുശാഗ്ര ബുദ്ധികളായ ആര്യർ എണ്ണത്തിൽ ഏറെയുള്ള നാഗരെ പാട്ടിലാക്കി അവരെ ചാതുർ വർണ്യത്തിൽ സേവകരായ ശുദ്രരാക്കി. മണ്ണിന്റെ മക്കളായ ഈഴവരും പുലയരും ചാതുർ വർണ്യത്തിൽ നിന്ന് തന്നെ പുറത്ത്, ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളവർ. നാഗരെയും വെറുതെ വിട്ടില്ല അവരുടെ ആചരാനുഷ്ടാനങ്ങൾ സമൂലം മാറ്റി, മരുമക്കത്തായം കൊണ്ടു വന്നു. നാഗരെന്ന നായന്മാർ തങ്ങൾക്ക് എതിരെ തിരിയാത്തെയിരിക്കാൻ നായർ സ്ത്രീകൾക്ക് മക്കളെ ഉണ്ടാക്കി കൊടുക്കുന്ന ചുമതല ബ്രാഹ്മണർ ഏറ്റടുത്തു. ഉണ്ടാകുന്ന മക്കൾ ഒരിയ്ക്കലും അച്ഛന് എതിരെ തിരിയില്ലല്ലോ, അപാര ബുദ്ധി തന്നെ. സ്വത്ത് എല്ലാം മനകളുടെയും ഇല്ലങ്ങളുടെയും ദേവസ്വങ്ങളുടെയും വകയാക്കി (നക്കാ പിച്ച ഭൂമി മാത്രം നായന്മാർക്ക്), മണ്ണിന്റെ മക്കൾ വെറും കുടി കിടപ്പുകാർ. കേരളത്തിൽ നിലവിലുണ്ടായിരുന്ന ക്ഷേത്രങ്ങൾ ബ്രാഹ്മണർ ഏറ്റെടുത്തു, അവിടങ്ങളിലെ ദൈവങ്ങളെ സവർണ്ണരാക്കി. ചാത്തൻ ശാസ്താവായി, കാളി ഭദ്രയായി, ആണ്ടവൻ സുബ്രമണ്യനായി. കേരളത്തെ 64 ബ്രാഹ്മണ ഗ്രാമങ്ങളാക്കി, നായർ തുടങ്ങി കീഴ് ജാതിക്കാർ ഗ്രാമങ്ങൾക്ക് പുറത്തും.

ബ്രാഹ്മണ ഗ്രാമങ്ങളിൽ ഏകദേശം നടുക്കുള്ള പെരുവനത്തിന്റെ പുറത്തുള്ള ഭാഗങ്ങളായിരുന്നു പുറം നാട്ടു കരയും പെരിങ്ങോട്ടു കരയും. അവിടെങ്ങളിൽ താമസിച്ചിരുന്ന അവർണ്ണർ തങ്ങളുടെ തനത് ദൈവമായ ചാത്തനെ ബുദ്ധ മതത്തിലെ ഒരു പൂജാ സമ്പ്രദായമായ കൗളാചാര പ്രകാരം ആരാധിച്ചു പോന്നു. മേൽ പറഞ്ഞ സ്ഥലങ്ങളിലെ പെരിങ്ങോട്ടുകര ദേവ സ്ഥാനം, ആവണങ്ങാട്ടു വിഷ്ണുമായ ക്ഷേത്രം, കാനാടി മഠം തുടങ്ങിയ ക്ഷേത്രങ്ങളിൽ ഇന്നും ചാത്തൻ സേവ നടക്കുന്നു. പ്രാചീന കേരളത്തില്‍ കൗളാചാര പ്രകാരമുള്ള പൂജകൾ അനുഷ്ഠിച്ചിരുന്ന ചാത്തന്‍ കാവുകളാണ്‌ ശാസ്താ ക്ഷേത്രങ്ങളായത് എന്ന് ആദ്യം തന്നെ സൂചിപ്പിച്ചിരുന്നല്ലോ. ശബരി മലയില്‍ മകര സംക്രമം കഴിഞ്ഞ് പത്താം ഉദയത്തിനു മുമ്പ് നടത്തുന്ന ഗുരുതി പൂജയും ഗോത്ര വര്‍ഗ്ഗ പൂജാ സമ്പ്രദായമാണ്.

പരമശിവന്‌ വിഷ്ണു ഭഗവാനില്‍ പിറന്ന ശാസ്താവിന്റെ അവതാരമായി ഭക്തര്‍ വിശ്വസിക്കുന്ന അയ്യപ്പന്റെ പ്രധാന ക്ഷേത്രങ്ങളെല്ലാം വനത്തിനുള്ളിലാണ്‌. കുളത്തുപ്പുഴ, ആര്യങ്കാവ്‌, അച്ചന്‍ കോവില്‍, അയ്യപ്പന്‍ കോവില്‍, ശബരി മല. ശാസ്താവിനേയും ചാത്തനേയും അയ്യപ്പനേയും ഒന്നായി കണ്ടിരുന്നുവെന്നതിന്‌ തെളിവാണ്‌ കന്യാകുമാരി ഗുഹാ ക്ഷേത്രത്തില്‍ കാണുന്ന രാജ രാജ ചോഴന്റെ എഡി 1167 ലെ ശിലാ ശാസനം. അയ്യപ്പന്‍ വേദിയ ചാത്തന്‍ കോവിലന്നാണ്‌ ശാസനത്തില്‍ പറഞ്ഞിരിക്കുന്നത്‌.

Sunday, 13 January 2013

അനന്തം അജ്ഞാതം

അഹം ബ്രഹ്മസ്മി എന്ന പോസ്റ്റ് അവസാനിപ്പിച്ചത് അവതാരങ്ങള്‍ എന്തെന്ന് സൂചിപ്പിച്ചു കൊണ്ടാണല്ലോ. ഈ പോസ്റ്റില്‍ അവതാരങ്ങളെ കുറിച്ചും ദൈവങ്ങള്‍ മനുഷ്യരുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നു എന്ന ഹൈന്ദവ മിത്തിനെ കുറിച്ചും എന്‍റെ ചില നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നു. അവതാരങ്ങളെ കുറിച്ചു എഴുതുന്നതിനു മുന്‍പ് പ്രത്യക്ഷപ്പെടുക അപ്രത്യക്ഷമാകുക എന്ന പ്രതിഭാസം ഉണ്ടാകുമോ എന്ന് ചിന്തിക്കാം.

നീളം വീതി ഉയരം (ലെങ്ങ്ത് ബ്രെഡ്‌ത്ത് ഹൈറ്റ്) എന്ന മൂന്നു മാനങ്ങളാണല്ലോ (ഡൈമന്‍ഷന്‍) പദാര്‍ത്ഥങ്ങള്‍ക്ക് (മാറ്റര്‍) ഉള്ളത്. ത്രിമാനങ്ങള്‍ (ത്രീ ഡൈമന്‍ഷന്‍) എന്ന് അവ അറിയപ്പെടുന്നു. ഇവയല്ലാതെ നാലാമത് ഒരു മാനം കൂടി ഉണ്ടാകുമോ? ഉണ്ടാകാം എന്ന് ശാസ്ത്രം പറയുന്നു. അതിനു ഉപോത്ബലകമായി പറയുന്നത് പദാര്‍ത്ഥങ്ങള്‍ക്ക് ഘരം ദ്രാവകം വാതകം (സോളിഡ് ലിക്വുഡ് ഗ്യാസ്) എന്നീ മൂന്നു അവസ്ഥകള്‍ (സ്റ്റേറ്റ്) കൂടാതെ പ്ലാസ്മ എന്ന അവസ്ഥ കൂടി ഉണ്ടെന്നു തെളിഞ്ഞതാണ്. സുര്യന്‍ ഉള്‍പ്പടെയുള്ള നക്ഷത്രങ്ങളില്‍ പദാര്‍ത്ഥം പ്ലാസ്മ അവസ്ഥയിലാണ് പ്ലാസ്മ അവസ്ഥ മനുഷ്യന്‍ നിര്‍മ്മിച്ചിട്ടുമുണ്ട്. അതു പോലെ നാലാമത്തെ മാനം കൂടിയുണ്ടാവാം പക്ഷെ അത് ദൃഷ്ട്രി ഗോചരം അല്ല. കണ്ണ് കൊണ്ട് കാണാത്തതും ചെവി കൊണ്ട് കേള്‍ക്കാത്തതും സ്പര്‍ശം കൊണ്ട് അറിയാത്തതുമായ പലതും നമുക്ക് ചുറ്റും ഉണ്ടല്ലോ. ഉദാഹരണത്തിന് അള്‍ട്രാസോണിക് ശബ്ദ വീചികള്‍ മനുഷ്യര്‍ക്ക് കേള്‍ക്കുവാന്‍ പറ്റില്ല എന്നാല്‍ മൃഗങ്ങള്‍ക്ക് കേള്‍ക്കാം. 

ലോകത്തില്‍ പല സ്ഥലങ്ങളില്‍ നിന്നും അസ്വാഭാവികമായ രീതിയില്‍ മനുഷ്യരും മറ്റു പദാര്‍ത്ഥങ്ങളും അപ്രത്യക്ഷമായി എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അവയില്‍ പ്രധാനം ബെര്‍മൂഡാ ട്രയാന്‍ഗിള്‍ തന്നെ അവിടെയെല്ലാം നാലാമത്തെ മാനം നിലനില്‍ക്കുന്നുണ്ടാകും എന്ന് കരുതുന്നു. നമ്മളെക്കാള്‍ കഴിവും അറിവും ഉള്ള ഏതെങ്കിലും അന്യഗ്രഹ ജീവികള്‍ക്ക് നാലാം മാനത്തിന്‍റെ (ഫോര്‍ത്ത് ഡൈമന്‍ഷന്‍റെ) രഹസ്യം പിടികിട്ടിയിട്ടുണ്ടങ്കിലോ? അവര്‍ തീര്‍ച്ചയായും നാലാം മാനത്തില്‍ പോകുകയും വരികയും ചെയ്യും. ഇനി അഹം ബ്രഹ്മസ്മി ആദ്യ ഭാഗത്തില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ ആലോചിച്ചു നോക്കുക. ദൈവങ്ങള്‍ എന്ന് ആ ഭാഗത്തില്‍ പറഞ്ഞവര്‍ നമ്മുടെ മുന്‍പില്‍ വച്ച് തന്നെ നാലാം മാനത്തില്‍ പോയി വരും ലളിതമായി പറഞ്ഞാല്‍ അപ്രത്യക്ഷരാകുകയും പ്രത്യക്ഷരാകുകയും ചെയ്യും. അത് കാണുന്നവര്‍ അത്ഭുതപ്പെട്ടു നില്‍ക്കും! 

ഇനി അവതാരങ്ങളെ കുറിച്ച് ചിന്തിക്കാം ആരാണ് അവതാരങ്ങള്‍ അവര്‍ ദൈവങ്ങളാണോ. ദൈവങ്ങള്‍ ആണെന്നും പറയാം അല്ലെന്നും പറയാം ലളിതമായി പറഞ്ഞാല്‍ ദൈവികമായ ശക്തിയുള്ള മനുഷ്യര്‍. രാമന്‍ അവതരിച്ചു കൃഷ്ണന്‍ അവതരിച്ചു മനുഷ്യ പുത്രന്‍ അവതരിച്ചു എന്ന് കേട്ടിട്ടുണ്ടന്നല്ലാതെ എങ്ങിനെയാണ് അവതരിക്കുന്നത് എന്നറിയാമോ. ഇവിടെയാണ്‌ പ്രത്യക്ഷപ്പെടുക അപ്രത്യക്ഷമായി നില്‍ക്കുക എന്നിവ വരുന്നത്. ദൈവങ്ങളായിട്ടുള്ളവര്‍ പ്രത്യക്ഷമായോ അപ്രത്യക്ഷമായോ (ഗന്ധര്‍വ സമാഗമം) മനുഷ്യ സ്ത്രീകളുമായി ബന്ധപ്പെട്ടു ഉണ്ടായ ശിശുക്കള്‍ ആയിരിക്കാം അവതാരങ്ങള്‍. ശൈശവത്തില്‍ തന്നെ ദൈവികമായ കഴിവുകള്‍ ഉള്ളവരും വളര്‍ന്നു കഴിയുമ്പോള്‍ ആ കഴിവുകള്‍ മനുഷ്യനന്മയ്ക്കു വേണ്ടി ഉപയോഗിക്കുന്നവരും അനീതികളെ എതിര്‍ത്തു തോല്പ്പിക്കുന്നവരും.

സ്ത്രീ പുരുഷ സംയോഗത്തില്‍ കൂടി മാത്രമേ ശിശുക്കള്‍ ഉണ്ടാകുകയോള്ളൂ എന്നുള്ള വിശ്വാസം ശാസ്ത്രം ഇപ്പോള്‍ പൊളിച്ചേഴുതിയിരിക്കുന്നു. സംയോഗത്തില്‍ കൂടി അല്ലാതെ സ്ത്രീ അണ്ഡവും പും ബീജവും ടെസ്റ്റ്‌ ട്യൂബില്‍ സംയോജിപ്പിച്ചു ശിശുക്കളെ ഉണ്ടാക്കുന്നു. കുറച്ചു കൂടി കടന്നു അങ്ങനെ ഉണ്ടാക്കുന്ന ഭ്രൂണത്തിലെ ന്യൂക്ലിയസ് മാറ്റി നിലവിലുള്ള എതെന്തിലും വ്യക്തിയുടെ ഒരു കോശത്തിലെ ന്യൂക്ലിയസ് എടുത്തു വച്ച് തനി പകര്‍പ്പായ ശിശുവിനെ ക്ലോണ്‍ ചെയ്യുന്നവരെ ശാസ്ത്രം പുരോഗമിച്ചിരിക്കുന്നു. അപ്പോള്‍ നമ്മളെക്കാള്‍ കഴിവും അറിവും ശാസ്ത്രപുരോഗതിയുമുള്ളവര്‍ക്ക് അവതരിക്കുന്നത് അല്ലെങ്കില്‍ അവതാരങ്ങള്‍ ഉണ്ടാക്കുന്നത്‌ നിഷ്പ്രയാസമല്ലേ. പിന്നെ എന്താണ് ഇപ്പോള്‍ അവതാരങ്ങള്‍ ഉണ്ടാകാത്തത് എന്ന് ചോദിച്ചാല്‍ അഹം ബ്രഹ്മസ്മി പോസ്റ്റിന്‍റെ അവസാനം എഴുതിയത് പോലെ തന്നെ ഇവിടെയും എഴുതി നിര്‍ത്താം. കുറെ കാലം കഴിഞ്ഞു സ്വര്‍ഗവാസികളും സുതലവാസികളും അവരുടെ ദൈവികമായ റീസോഷ്സ് തീരാറായപ്പോള്‍ മാതൃഗ്രഹങ്ങളിലേക്ക് (ലോകത്തിലേയ്ക്ക്) തിരിച്ചു പോകുന്നു. അവര്‍ക്ക് തിരിച്ചു ചെല്ലാന്‍ പറ്റിയിട്ടുണ്ടാകുമോ. യുഗങ്ങളുടെ പ്രയാണങ്ങള്‍ക്ക് ഒടുവില്‍ തിരിച്ചു ചെല്ലുമ്പോള്‍ അവരുടെ ഗ്രഹങ്ങളുള്‍പ്പടെയുള്ള ഗാലക്സി നശിച്ചു നാമവശേഷമായി തീര്‍ന്നു കാണുമോ. കോടാനു കോടി പ്രകാശ വര്‍ഷങ്ങള്‍ താണ്ടി തിരിച്ചു വരാനുള്ള വഴി അവര്‍ക്ക് നഷ്ടമായി കാണുമോ ആര്‍ക്കറിയാം അനന്തം അജ്ഞാതം അവര്‍ണനീയം................

പിന്‍ കുറിപ്പ് - വിഷ്ണു പുരാണം അനുസരിച്ച് പത്തു അവതാരങ്ങള്‍ മത്സ്യം കൂര്‍മ്മം വരാഹം നരസിംഹം വാമനന്‍ പരശുരാമന്‍ ശ്രീരാമന്‍ ബലരാമന്‍ ശ്രീകൃഷ്ണന്‍ അന്ത്യാവതാരമായ് കല്‍ക്കി. പ്രോട്ടിന്‍ ചങ്ങലകള്‍ ഏതോ ഒരു അവസ്ഥയില്‍ ജീവ കോശമായി തീര്‍ന്നു ജലത്തില്‍ ജീവന്‍ ഉണ്ടായി എന്ന് ശാസ്ത്രം. അങ്ങനെ ആദ്യമായി ഉണ്ടായ ജീവന്‍ ജലത്തില്‍ മത്സ്യമായി. യുഗങ്ങളുടെ പരിണാമത്തിനു ഒടുവില്‍ മത്സ്യം ഉഭയ ജീവിയായി കരയില്‍ കയറി അതായതു കൂര്‍മ്മം എന്ന ആമ. പിന്നെയും പരിണമിച്ചു കരയില്‍ ജീവിക്കാന്‍ പറ്റിയ വരാഹം എന്ന പന്നി. അതാ പരിണമിച്ചു പകുതി മനുഷ്യനും പകുതി ജീവിയുമായി നരസിംഹം!

ഇനിയുള്ള പരിണാമം മനുഷ്യന്‍റെ വളര്‍ച്ചയുടെ നാഴികകല്ലുകള്‍ വാമനന്‍ എന്ന കുഞ്ഞു മനുഷ്യന്‍. ആദ്യ ആയുധമായ പരശു എന്ന കോടാലി കൈയ്യിലേന്തിയ പരശുരാമന്‍. സമൂഹമായി സമൂഹനേതാവായി രാജാവായ പുരുഷോത്തമനായ ശ്രീ രാമന്‍. കൃഷിയിലേയ്ക്ക് തിരിഞ്ഞ കലപ്പയേന്തിയ ബലരാമന്‍. എല്ലാം തികഞ്ഞ ശ്രീകൃഷ്ണന്‍. അവസാന ഹേതുവായ വരാനിരിക്കുന്ന കല്‍ക്കി.

Tuesday, 4 December 2012

ക്ഷണഭംഗുരം (നോവലൈറ്റ്)

ക്ഷണഭംഗുരം
**************
ഞാന്‍ പ്രസന്നന്‍ വയസ് അമ്പത്തേഴ്, ചെറുപ്പത്തില്‍ എന്തൊക്കെയോ കുത്തി കുറിച്ചിട്ടുണ്ട് എന്നല്ലാതെ സാഹിത്യകാരൻ ഒന്നുമല്ല. കുറച്ചു വർഷങ്ങൾക്ക് മുന്‍പ് ചില മലയാള കൂട്ടായ്മകളില്‍ ചേര്‍ന്നപ്പോഴാണ് നാൽപ്പത് വര്‍ഷത്തോളം എഴുത്ത് അന്യമായ എനിക്ക് എഴുതാനുള്ള കഴിവ് കൈമോശം വന്നില്ലന്ന് മനസ്സിലായത്‌. പിന്നെ എന്തൊക്കെയോ എഴുതി ബ്ലോഗായി പോസ്റ്റ്‌ ചെയ്തു, ഒരുപാടു പേരുടെ പ്രോത്സാഹന ജനകമായ അഭിപ്രായങ്ങള്‍ കിട്ടി, അതാണ് ഈ നീണ്ട കഥയെഴുതാനുള്ള പ്രചോദനം.

ഇനി കഥയിലേക്ക്‌ അമ്പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്നോരു സംഭവമാണ് കഥാതന്തു. ആ സംഭവം എന്റെതായ രീതിയില്‍ രൂപമാറ്റം ചെയ്തെടുത്തു. ആത്മാംശം ഉള്‍കൊണ്ടതാണ്  കേന്ദ്രകഥാപാത്രമായ ഗോപാലകൃഷ്ണന്‍. ഞാൻ ആരായിരുന്നു, ആരാവണം എന്ന് ആഗ്രഹിച്ചിരുന്നു, എന്താണ് എന്റെ സ്വപ്‌നങ്ങള്‍ എന്നല്ലാം ഈ കഥയില്‍ നിന്നറിയാം. പക്ഷെ  ഗോപാലകൃഷ്ണനെ മോള്‍ഡ് ചെയ്തെടുത്തത് എനിക്കറിയാവുന്ന മൂന്നു വ്യക്തികളുടെ അനുഭവങ്ങളും സ്വഭാവങ്ങളും ചേര്‍ത്താണ്. ഈ കഥയില്‍ വന്ന മിത്സുബഷി, ജപ്പാന്‍ എന്നീ പേരുകള്‍ അറിയാതെ വന്നതാണ്‌ ഞാനിതുവരെ പോകാത്ത നിപ്പോണിനെ കുറിച്ചെഴുതാന്‍ നെറ്റില്‍ കുറെ സേര്‍ച്ച്‌ ചെയ്തു. നിയതമായ ദൈവ വിശ്വാസി ഒന്നുമല്ല ഞാൻ, പക്ഷെ പുനര്‍ ജന്മത്തില്‍ വിശ്വസിക്കുന്നു. മുന്‍ ജന്മത്തിലേതിലെങ്കിലും ഞാന്‍ ജപ്പാനില്‍ പോയിരുന്നിരിക്കാം വസിച്ചിരുന്നിരിക്കാം. കളി പറയുന്നതല്ല ബാല്യം മുതലേ എന്റെ സ്വപ്നങ്ങളില്‍ വരുന്നതാണ് ജപ്പാനും പഞ്ചാബും.

ഈ കഥ ഉചിതമായ രീതിയിലല്ല പര്യവസാനിപ്പിച്ചതെന്നു എനിക്കറിയാം എന്തോ അറിയാത്തൊരു ശക്തി പിന്നോട്ട് വലിച്ചപോലെ ഗോപാലകൃഷ്ണന്റെ കഥ അപൂര്‍ണമായി നിര്‍ത്തണം എന്നാണോ നിയതി കല്‍പ്പിച്ചിരിക്കുന്നത്. ഇനിയെന്നെങ്കിലും മറിച്ചൊരു തീരുമാനം ഉണ്ടാകുമോ?
എല്ലാവര്‍ക്കും നല്ലത് വരട്ടെ തുടര്‍ന്ന് വായിക്കുക

അദ്ധ്യായം ഒന്ന് - പ്രത്യാഗമനം
********************************
ദൃശ്യമായുള്ളൊരു രാജ്യദേഹാദിയും
വിശ്വവും നിശേഷ ധാന്യധനാദിയും
സത്യമെന്നാകിലേ തല്‍പ്രയാസം തവ
സുക്തമതല്ലായ്കയാല്‍ എന്തിതിനാല്‍ ഫലം

ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസുമോര്‍ക്ക നീ
വഹ്നിസന്തപ്ത ലോഹസ്താ അമ്പുബിന്ദുനാ
സന്നിഭം മര്‍ത്യജന്മം ക്ഷണഭംഗുരം
(ലക്ഷ്മാണോപദേശം  - അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്)

ഗുഡ് ഈവനിംഗ്, അറ്റെന്ഷന്‍ പ്ലീസ്, വീ ആര്‍ അപ്രോച്ചിംഗ് റ്റു കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ട്‌. വീ ആര്‍ അറ്റ്‌ എ ഡിസ്റ്റന്‍സ് ഓഫ് ഫിഫ്റ്റി കിലോമീറ്റര്‍ റ്റു എയര്‍ പോര്‍ട്ട്‌ ആന്‍ഡ്‌ ആന്‍ ഹൈററ് ഓഫ് തെര്‍ട്ടി തൌസണ്ട് ഫീറ്റ്‌. ഔട്ട്‌ സൈഡ് ടെമ്പറെച്ചര്‍ ട്വന്റി സെവന്‍ ഡിഗ്രി സെന്റിഗ്രേഡ്, ക്ലൈമാറ്റിക് കണ്ടിഷന്‍ ഈസ്‌ ക്ലൌഡി ആന്‍ഡ്‌ എക്സ്പറ്റിംഗ് റൈന്‍ സൂണ്‍. താങ്ക്യു ചൂസ്സിംഗ് സിംഗപ്പൂര്‍ എയർവൈയസ്, വെല്‍ക്കം യു എബോറഡ് റ്റു സര്‍വ് എഗൈന്‍.

പൈലറ്റിന്റെ അനൌണ്‍സ്മന്റ് കേട്ടാണ് ജീകെ എന്ന ഗോപാലകൃഷ്ണന്‍ ഉറക്കമുണര്‍ന്നത്‌, തിടുക്കപ്പെട്ട് ജീകെ വിന്‍ഡോവിലൂടെ താഴേക്കു നോക്കി. സമയം സന്ധ്യ കഴിഞ്ഞു എന്നാലും താഴെ അറബികടല്‍ വ്യക്തമായി കാണാം ബാക്കിയുള്ള സ്ഥലങ്ങള്‍ വ്യക്തമല്ല ലൈറ്റുകള്‍ മിന്നുന്നത് മാത്രം. നോക്കിയിരിക്കെ അങ്ങ് ദൂരെ പ്രകാശത്തിന്റെ അലകടല്‍, മുന്‍ പരിചയം വച്ച് അതൊരു മഹാ നഗരമായിരിക്കാം. പെടുന്നനെ ശരീരം മുഴുവന്‍ കുളിരു കോരിയത് പോലെ! ഇത് തന്റെ എറണാകുളം നഗരം അല്ലെ.

ഇരുപത്തെഴ് വര്‍ഷങ്ങള്‍..... എത്ര പെട്ടന്നാണ് കടന്നു പോയത്, തന്റെ ബാല്യവും കൗമാരവും യൗവനവും പിന്നിട്ട എറണാകുളം. ഹോസ്റ്റസ്സിന്റെ ഫോര്‍മല്‍ അനൌണ്‍സ്മന്റ് കേട്ട് സീറ്റ് ബെല്‍റ്റ്‌ മുറുക്കി, ഒരു വിറയലോടെ വിമാനം കുത്തനെ താഴോട്ട്, പിന്നെ കുറച്ചു ദൂരം നേരെ, പിന്നെയും താഴോട്ട്, അപ്പോഴേക്കും എയര്‍പോര്‍ട്ട്‌  കണ്ടു തുടങ്ങി ഒരു കുലുക്കത്തോടെ ചക്രങ്ങൾ റണ്‍വേയില്‍ സ്പര്‍ശിച്ചു.

ലോഞ്ചില്‍ വെല്‍ക്കം ജീകെ, പ്രോജക്റ്റ് മാനേജര്‍, മിത്സുബഷി കോര്‍പോറെഷന്‍ എന്ന ബോര്‍ഡുമായി സ്വീകരിക്കാന്‍ നില്‍ക്കുന്നവരെ കണ്ടു, നേരെ ഹോട്ടല്‍ ലേമേറീഡിയിനിലേക്ക്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട്‌ പുതിയതാണ് വലുതുമാണ് പക്ഷെ താന്‍ കണ്ട  യുഎസ്സിലെയും യൂറോപ്പിലെയും ജപ്പാനിലെയും സിംഗപ്പൂരിലെയും എയര്‍പോര്‍ട്ടുകളെ അപേഷിച്ചു തീരെ ചെറുത്‌. നെടുമ്പാശ്ശേരി മുതല്‍ എറണാകുളം വരെ പുറത്തേക്ക് നോക്കിയിരുന്നു. താന്‍ പോയപ്പോഴുള്ള നഗരം ചെറുത്‌ ഇപ്പോഴോ, ചുറ്റും ആകാശത്തേക്ക് ഉയര്‍ന്നു പോകുന്ന ഭീമന്‍ കെട്ടിടങ്ങള്‍, നഗരം അതിവേഗം വികസിക്കുകയാണ്. ഒരു മെട്രോ റയില്‍വേയുടെ ആവശ്യകത തീര്‍ച്ചയായും ഉണ്ട്.

ഇനോവ മാര്‍ത്താണ്‍ഡവര്‍മ്മ പാലം പിന്നിട്ടു ഫ്ലൈഓവറിലേക്ക്  കയറി. താന്‍ പോകുമ്പോള്‍  ചെറിയ പാലം കടന്നു ആലുവ ടൗണ്‍ ചുറ്റിവേണം എറണാകുളത്തേക്ക്  പോകാന്‍ ഇപ്പോഴോ. ആലുവ മാര്‍ക്കറ്റ് ക്രോസ് ചെയ്ത് ഫ്ലൈഓവര്‍ ഫോര്‍ലൈന്‍ ഹൈവേയിലേക്ക്  ലാന്‍ഡ് ചെയ്തു. ഇനോവ കുതിച്ചു പായുകയാണ്  ട്രാസ്പോര്‍ട്ട് ഗാരേജ് ഇപ്പോഴുമുണ്ട്. കൊച്ചിയിലേക്ക് തിരിക്കുന്നതിനു മുന്‍പ്  റീസന്റ് ഡവലപ്മെന്റ്  നോക്കിയിരുന്നത് കൊണ്ട് മുട്ടം കഴിഞ്ഞപ്പോള്‍ തന്നെ ശ്രദ്ധിച്ചിരുന്നു അതാ വല്ലാര്‍പാടം കണ്‍ടൈനര്‍ ടെര്‍മിനല്‍ റോഡ്‌ ഹൈവേയിലേക്ക് ചേരുന്നു. ആലുവയ്ക്കും കളമശേരിക്കും ഇടയില്‍ ഗ്രാമമായി കിടന്ന എന്റെ നാട് തന്നെയോ.

ഇടപ്പള്ളിയില്‍ വച്ച് കൊച്ചിന്‍ ബൈപാസ്‌  തുടങ്ങുന്നു ശരിക്കും ഒരു മെട്രോ നഗരമായി കൊച്ചി. തലുയര്‍ത്തി നില്‍ക്കുന്ന അമ്പരചുബികള്‍, ലുലു മാള്‍ ഒബ്രോണ്‍ മാള്‍ പാലാരിവട്ടം ജംഗ്ഷന്‍ പിന്നെ വൈറ്റില മോബിലിറ്റി ഹബ്ബും വൈറ്റില ജംഗ്ഷനും. കേരളത്തിലെ ഏറ്റവും തിരക്കുള്ള ജംഗ്ഷനാണ്  വൈറ്റില എന്ന് വായിച്ചത് പരമാര്‍ത്ഥം, താന്‍ നാട് വിടുമ്പോള്‍ ചായകടയും സിനിമ കൊട്ടകയും ഇലക്‌ട്രിസിറ്റി ഓഫീസും മാത്രം ഉണ്ടായിരുന്ന വൈറ്റില ഇന്ന് മിനിട്ടില്‍ നൂറില്‍പ്പരം വാഹനങ്ങള്‍ കടന്നു പോകുന്ന ജംഗ്ഷന്‍. അടുത്ത ജംഗ്ഷന്‍ കുണ്ടനൂര്‍ നാഷണല്‍  ഹൈവേ നല്പ്പത്തെഴിന്റെയും നല്പ്പത്തോമ്പതിന്റെയും സംഗമ സ്ഥാനം. ഇന്ത്യയിലെ ഏറ്റവും ചെറിയ നാഷണല്‍  ഹൈവേയും കേരളത്തിലെ ഏറ്റവും വലിയ പാലവുമായ നാഷണല്‍  ഹൈവേ 49A കുണ്ടനൂരിനെയും വിലിംഗ്ട്ടന്‍ ഐലണ്ടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നു. കുണ്ടനൂര്‍ ജംഗ്ഷന്റെ പടിഞ്ഞാറു ഭാഗത്തായി ലേമേറീഡിയിന്‍ ഹോട്ടല്‍.

ചെക്ക്‌ ഇന്‍ ചെയ്ത് തനിക്കായി ബുക്ക്‌ ചെയ്ത സ്യുട്ടില്‍ എത്തി ജനാലയിലൂടെ നോക്കിയപ്പോള്‍ വിശാലമായ കായല്‍ പരപ്പും കായലിനെ കീറി മുറിച്ചു കൊണ്ട് തേവരപാലവും പാലത്തിലൂടെ തീപ്പെട്ടികള്‍ പോലെ നീങ്ങുന്ന വാഹനങ്ങളും. പെട്ടന്ന്  ആര്‍ത്തലച്ചു മഴ വന്നു തന്റെ മഴ, ജൂലായ്‌ മാസത്തിലെ മഴ, മിഥുന മാസത്തിലെ മഴ, തിരുവാതിര ഞാറ്റുവേല. ഇരുപത്തെഴ് വര്‍ഷങ്ങള്‍ മുന്‍പ് ഇത് പോലൊരു മഴക്കാലത്തായിരുന്നു കൈയില്‍ കീറിയ എയര്‍ ബാഗുമെടുത്ത് താന്‍ ബോംബയ്ക്ക് ജയന്തി ജനത കയറിയത്. ആകെ വിലപിടിച്ചതായി അന്ന് തന്റെ കൈയില്‍ ഉണ്ടായിരുന്നത് ബീയെസി ഫിസിക്സ്‌ ഫസ്റ്റ് ക്ലാസ്സില്‍ പാസായതിന്റെ സര്‍ട്ടിഫിക്കറ്റ് മാത്രം.

ക്ലോക്കില്‍ സമയം ഒന്‍പത്, നാളെ രാവിലെ കൊച്ചി മെട്രോ റെയില്‍വേ കോര്‍പ്പോറെഷന്‍ എംഡിയെ കണ്ട് മിസ്ത്സുബഷിക്ക്  വേണ്ടി ഔദ്യോദികമായി നിര്‍മാണ ചുമതല ഏറ്റെടുക്കേണ്ടതാണ് അധികം താമസിയാതെ ഉറങ്ങുവാന്‍ നോക്കണം. റെസ്റ്റോറന്റില്‍  വിളിച്ചു ചായ പറഞ്ഞു, ബന്‍ക്യുറ്റ് ഹാളിലേക്ക് പോകാന്‍ തോന്നുന്നില്ല അത്താഴവും ഓര്‍ഡര്‍ നല്‍കി. ടിവി ഓണ്‍ ചെയ്തപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ നികേഷ് കുമാറിന്റെ എഡിറ്റെഷസ് അവര്‍. പഴയ തീപ്പൊരി സഖാവ് എം വി രാഘവന്റെ മകന്‍ കസറുന്നു. ചായ കുടിച്ച ശേഷം കുളിച്ചു വന്ന് ഭാര്യ ഐക്കയെ വിളിച്ചു കുറച്ചു നേരം സംസാരിച്ചു. ഭക്ഷണം കഴിച്ച് കിടക്കയിലേക്ക് വീണു, ഉറക്കം വരുമോ ആവോ ഓര്‍മയുടെ ഒരു സുനാമി തന്നെ മനസ്സില്‍ ഇരുമ്പുന്നു........

ഓര്‍മ്മകളുടെ വഴിത്താരയില്‍ പല ചിത്രങ്ങളും മിന്നി മറഞ്ഞു അച്ഛന്‍ അമ്മ സഹോദരങ്ങള്‍ ബാല്യകാലത്തെ കൂട്ടുകാര്‍, ജനിച്ച സ്ഥലമായ മുപ്പത്തടം ഗ്രാമം, പഠിച്ച കമ്പനി സ്കൂള്‍, പ്രീ ഡിഗ്രി പഠിച്ച കളമശ്ശേരി സെന്റ്‌ പോള്‍സ് കോളേജ്, ഡിഗ്രി പഠിച്ച എറണാകുളം സെന്റ്‌ ആല്‍ബെര്‍ട്ട് കോളേജ്. എത്ര എത്ര മുഖങ്ങള്‍ എത്ര എത്ര സ്ഥലങ്ങള്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു രക്ഷയില്ല അവസാനത്തെ ആയുധമായ വാലിയം ഗുളിക തന്നെ ശരണം. രണ്ടു ഗുളികകള്‍ വായിലിട്ടു ഒരു കവിള്‍ വെള്ളവും കുടിച്ചു മൂടി പുതച്ചു കിടന്നു ഇനി ആറ് മണികൂര്‍ ഉറക്കം ഉറപ്പ്. ഗാഡമായ ഉറക്കത്തിനു ഒടുവിലോരു സ്വപനം കണ്ടാണ്‌ ഉണര്‍ന്നത് ഒരു റെയില്‍വേ സ്റ്റേഷന്‍ അവിടെ മുഴിഞ്ഞു നാറിയ പാന്റും ഷര്‍ട്ടും ഇട്ടു നില്‍ക്കുന്നൊരു പയ്യന്‍, ഹേ ഇതു താനല്ലേ ഇരുപത്തിയേഴു വര്‍ഷം മുന്‍പുള്ള ഗോപാലകൃഷ്ണന്‍.

അദ്ധ്യായം രണ്ട് – പലായനം
*******************************
എത്ര ജന്മം പ്രയാസപ്പെട്ടിക്കാലം
അത്ര വന്നു പിറന്നു സുകൃതത്താല്‍
എത്ര ജന്മം മലത്തില്‍ കഴിഞ്ഞതും
എത്ര ജന്മം ജലത്തില്‍ കഴിഞ്ഞതും
എത്ര ജന്മങ്ങള്‍ മണ്ണില്‍ കഴിഞ്ഞതും
എത്ര ജന്മം മരങ്ങളായ്‌ നിന്നതും
എത്ര ജന്മം അരിച്ചു നടന്നതും
എത്ര ജന്മം മൃഗങ്ങള്‍ പശുക്കളായ്‌
അത് വന്നിട്ടീവണ്ണം ലഭിച്ചൊരു
മര്‍ത്യ ജന്മത്തെ മുന്‍പേ കഴിച്ചു നാം
 (പൂന്താനത്തിന്റെ ജ്ഞാനപ്പാന)

നീണ്ട യാത്രയ്ക്ക് ഒടുവില്‍ ഗോപാലകൃഷ്ണന്‍ കല്യാണ്‍ ജങ്ങ്ഷനില്‍ ഇറങ്ങി, അറിയാത്ത നാട് വലുതായൊന്നും അറിയാത്ത ഭാഷ. ചന്ദ്രശേഖരന്‍, 2/4/8 ലോക്ഗ്രാം, കല്യാണ്‍ എന്നഴുതിയ തുണ്ട് കടലാസും കൈയില്‍ പിടിച്ചു പകച്ചു നിന്ന താന്‍ അടുത്തു കൂടി പോകുന്നവരെ ശ്രദ്ധിച്ചു കൊണ്ടിരുന്നു അതാ പിടി വള്ളി. കുറച്ചു ദൂരെ കൂടി മലയാളത്തില്‍ സംസാരിച്ചു നടക്കുന്ന രണ്ടു പേരെ കണ്ടപ്പോള്‍ ഓടി ചെന്ന് ലോക്ഗ്രാം എവിടെയെന്നു ചോദിച്ചു. കുറെ നേരം സൂക്ഷിച്ചു നോക്കിയിട്ട് അവര്‍ പറഞ്ഞു തന്നു കല്യാണ്‍ ഈസ്റ്റില്‍ പുതിയതായി തുടങ്ങിയ ഹൗസിംഗ് കോംപ്ലക്സാണ്. അങ്ങോടുള്ള വഴി ശരിയായിട്ടില്ല ആ കാണുന്ന ഓവര്‍ ബ്രിഡ്ജ് വഴി പോകണം പക്ഷെ അത് പൂര്‍ത്തിയാക്കിയിട്ടില്ല. ഇവിടെ ആദ്യമായി വരുന്ന താന്‍ ട്രെയിനുകള്‍ക്കിടയിലൂടെ കടന്നു പോകുന്നത് ശരിയല്ല. അത് കൊണ്ട് വഴിയിലേക്ക് ഇറങ്ങി ചോദിച്ചു പോണം ലോക്ഗ്രാം കിതര്‍ ഹൈ എന്ന് ചോദിച്ചാല്‍ മതി. നല്ലവരായ അവര്‍ ഈസ്റ്റിലേക്ക് ഇറങ്ങാനുള്ള വാതില്‍ക്കല്‍ കൊണ്ട് വിട്ടു.

ചോദിച്ചും പറഞ്ഞും ലോക്ഗ്രാമില്‍ ചെന്ന് എട്ടാമത്തെ ബില്‍ഡിംഗില്‍ നാലാമത്തെ നിലയിലെ രണ്ടാമത്തെ ഫ്ലാറ്റിനു മുന്‍പില്‍ ഉച്ചയ്ക്ക് രണ്ടു മണിയോടടുപ്പിച്ചു എത്തി. പൂട്ടി കിടക്കുന്ന ഫ്ലാറ്റിനു മുന്‍പില്‍ തളര്‍ന്നവശനായി ഇരിക്കുന്ന തന്നെ കണ്ട നല്ലവളായ പഞ്ചാബി അമ്മുമ്മ വിവരം ചോദിക്കുകയും മലയാളി ആണന്നു മനസ്സിലായപ്പോള്‍ മലയാളികള്‍ താമസിക്കുന്ന അടുത്ത ബില്‍ഡിംഗിലെ ഫ്ലാറ്റില്‍ കൊണ്ടാക്കുകയും ചെയ്തത് ഭാഗ്യം. തന്റെ അവശത കണ്ട ദമ്പതികള്‍ കുളിക്കുവാന്‍ പറഞ്ഞു കുളിച്ചപ്പോള്‍ പകുതി ക്ഷീണവും മാറി. ഊണ് കഴിക്കാന്‍ തന്നു അന്നവര്‍ തന്ന ഊണിന്റെ രുചി ഇന്നും നാവില്‍.

വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം അവര്‍ പറഞ്ഞു ഏതായാലും നിനക്ക് ചന്ദ്രശേഖരന്റെ കൂടെ താമസിക്കാന്‍ പറ്റില്ല പുതിയതായി കല്യാണം കഴിച്ചു സിംഗിള്‍ ബെഡ്റൂം ഫ്ലാറ്റില്‍ താമസിക്കുന്ന അവര്‍ക്ക് ബുദ്ധിമുട്ടാവും. ബോംബയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന ഗൃഹനാഥന്‍ ഒന്ന് ആലോചിച്ചു പറഞ്ഞു നിന്നെ പോലെ ഗതിയില്ലാതെ വരുന്നവര്‍ക്ക് താമസിക്കാന്‍ ഒരിടം എനിക്കറിയാം. കഴിഞ്ഞ വര്‍ഷം നാട്ടില്‍ നിന്ന് വന്നോരു പയ്യനെ അവിടെ കൊണ്ടാക്കിയിരുന്നു. ഏതായാലും ചന്ദ്രശേഖരന്‍ വരട്ടെ അത് വരെ നിനക്ക് ഉറങ്ങണമെങ്കില്‍ കിടക്ക തരാം. ഇത്രയും തന്നെ അവരെ ബുദ്ധിമുട്ടിച്ചതില്‍ മനസ്താപമുള്ള താന്‍ വരാന്തയില്‍ ചെന്നിരുന്നു. ഒരു പുതുയുഗ പിറവിയുടെ ചിലമ്പോലിയ്ക്ക് കാതോര്‍ത്ത് വരാന്തയിലിരുന്നു താന്‍ മയങ്ങി പോയി.

എണീക്കടോ എന്നുള്ള അലര്‍ച്ച കേട്ടാണ് കണ്ണ് തുറന്നത്. നോക്കുമ്പോള്‍ മുന്നില്‍ കലി തുള്ളി നില്‍ക്കുന്ന ഒരു അപരിചിതന്‍, ചന്ദ്രശേഖരനായിരിക്കും എഴുന്നേറ്റു ചിരി വരുത്തി. ആരാണ് താന്‍ എന്തിനു എന്നെ അന്വേഷിച്ചു വന്നു പുള്ളിക്കാരന്റെ കലി അടങ്ങിയിട്ടില്ല. ചന്ദ്രന്‍ എന്തിനാണ് ആ പാവത്തോട് ചൂടാവുന്നു ഞാന്‍ എല്ലാം പറഞ്ഞിരുന്നല്ലോ ഗൃഹനാഥനായ പൗലോസ്‌ ചേട്ടന്‍ ഇടപ്പെട്ടു. തനിക്കു ബുദ്ധിമുട്ടാവുമെന്ന് എനിക്ക് നേരെത്തെ അറിയാമായിരുന്നു അത് കൊണ്ട് ഞാന്‍ തന്നെ ഇവന് താമസ സൗകര്യവും ചെറിയ ജോലിയുമൊക്കെ ശരിയാക്കി കൊടുത്ത് കൊള്ളാം നമ്മളെല്ലാം ഒരു കാലത്ത് ഇങ്ങനെ തന്നെ വന്നവരല്ലേ. ചേട്ടന് വേറെ പണിയില്ലേ വഴിയെ പോയ വയ്യാവേലി എടുത്തു തലയില്‍ വയ്ക്കാന്‍ എന്ന് പറഞ്ഞു ചന്ദ്രശേഖരന്‍ ചാടി തുള്ളി പോയി. ഇയാള്‍ വിഷമിക്കേണ്ട സന്ധ്യ കഴിയുമ്പോള്‍ നമുക്ക് ഒരു സ്ഥലം വരെ പോകാം അവിടെ തനിക്കു താമസിക്കുവാന്‍ ഇടം കിട്ടുമായിരിക്കും പൗലോസ്‌ ചേട്ടന്റെ ഭാര്യ അമ്മിണി ചേച്ചി ചായയുമായി വന്നു.

ചായ കുടിച്ചെന്നു വരുത്തി താന്‍ ആ വരാന്തയില്‍ തന്നെ കൂനി കൂടിയിരുന്നു. രാത്രി എട്ടു മണിയായപ്പോള്‍ പൗലോസ്‌ ചേട്ടന്‍ ഡ്രസ്സ്‌ മാറി വന്നു തന്നെ വിളിച്ചു. നമുക്ക് ഞാന്‍ നേരെത്തെ പറഞ്ഞ സ്ഥലത്ത് പോകാം അവിടെ തനിക്കു താമസ സൗകര്യം കിട്ടുമായിരിക്കും. പൗലോസ്‌ ചേട്ടനും താനും കൂടി ലോക്കല്‍ ട്രെയിന്‍ പിടിച്ചു ദീവയില്‍ ഇറങ്ങി. അന്ന് ദീവ കൊച്ചു സ്റ്റേഷന്‍ ആണ് പനവേലിനു പോകാന്‍ ട്രാക്ക് ഇടുന്നെയുള്ളൂ. ദീവ ജംഗ്ഷന്‍ എന്നാണു പേരെങ്കിലും ജംഗ്ഷന്റെ പോലിമയോന്നും ഇല്ല. ദീവ വെസ്റ്റ് ഇറങ്ങി ഒരു കിലോമീറ്റര്‍ ദൂരം പോയപ്പോള്‍ ആദ്യം കണ്ടത് ഒരു ശവകുടീരം ആണ് തുടര്‍ന്ന് കുറെ കൊച്ചു കൊച്ചു വീടുകളും. ശവകുടീരം ഒരു വര്‍ഷം മുന്‍പ് വധിക്കപ്പെട്ട ഒരു പ്രസിദ്ധ ദാദയുടെതാണ് എന്നും ദാദയുടെ ഭാര്യയെയാണ് കാണാന്‍ പോകുന്നതെന്നും പൗലോസ് ചേട്ടന്‍ പറഞ്ഞു തന്നു. അതില്‍ ഒരു വീട്ടില്‍ കയറി, വീടെന്നു പറയാമോ എങ്ങിനെയൊക്കെയോ രണ്ടു നിലയില്‍ തട്ടി കൂട്ടിയിരിക്കുന്നു. മുംബയിലെ ചേരികളുടെ ഉത്തമ ഉദാഹരണമാണവിടം, ആ വീട്ടിലാണ് നീണ്ട ഒന്‍പതു വര്‍ഷം താന്‍ താമസിച്ചത്. അതില്‍ ഒരു മുറിയുടെ മുന്‍പില്‍ നിന്ന് പൗലോസ്‌ ചേട്ടന്‍ നീട്ടി വിളിച്ചൂ ശാസ്തപ്പാ.....

റൂം തുറന്നു കറുത്തു മെലിഞ്ഞ് മുന്‍പോട്ടു ഒരു കൂനും മുള്ളന്‍ പീലി പോലെ മുടിയും ഉള്ളൊരു ചെറുപ്പക്കാരന്‍ ഇറങ്ങി വന്നു. കൈലി മുണ്ട് ഉടുത്തു തോളില്‍ മുഷിഞ്ഞു തോര്‍ത്തും വേഷം പ്രായം തന്റെയത്രയും തന്നെ. ഇത് ശാസ്തപ്പന്‍ കാണാന്‍ സുന്ദരനല്ലങ്കിലും മനസ് നിറയെ സൗന്ദര്യം ഉള്ള  പ്രിയ കൂട്ടുകാരന്‍ ജീവിതത്തില്‍ തനിക്കു ഏറ്റവും കടപ്പാടുള്ളവന്‍. തന്നെ ജീവിതത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയവന്‍. ഒന്‍പതു വര്‍ഷം തനിക്കു താങ്ങും തണലുമായിരുന്നവന്‍. പൗലോസ്‌ ചേട്ടന്‍ പറഞ്ഞു ശാസ്തപ്പാ തനിക്കു ഞാനൊരു കൂട്ട് കൊണ്ട് വന്നിരിക്കുന്നു നിന്നെ പോലെ തന്നെ ഒരു ഗതിയും പരഗതിയുമില്ലാതെ ബോംബയില്‍ വന്നുപ്പെട്ടവന്‍, ഇനി ഇവന്റെ കാര്യങ്ങളെല്ലാം നീ നോക്കണം. അത്യധികം സന്തോഷത്തോടെ ശാസ്തപ്പന്‍ തന്റെ കൈ കവര്‍ന്നെടുത്തു എന്നിട്ട് പറഞ്ഞു ഒരു നിമിഷം നില്‍ക്കണേ കഞ്ഞി വാങ്ങി വച്ചിട്ട് വരാം മേംസാബിനെ കാണാന്‍ ഞാനും വരാം.

വെളുത്തു മെലിഞ്ഞൊരു സാധു സ്ത്രീയായിരുന്നു ഷിഫാലി മേം ഒരു ദാദയുടെ ഭാര്യയാകാനുള്ള പത്രാസോന്നും അവര്‍ക്കില്ല.  പൗലോസ്‌ ചേട്ടന്‍ അവരോടു മറാത്തിയും ഹിന്ദിയും കലര്‍ത്തി എന്തൊക്കെയോ പറഞ്ഞു അവര്‍ തന്നെ സൂഷിച്ചു നോക്കിയിട്ട് നാം എന്ന് ചോദിച്ചു ഗോപാലകൃഷ്ണന്‍ എന്ന് ഉത്തരം കൊടുത്തപ്പോള്‍ അവര്‍ പറഞ്ഞു മെയിന്‍ റൂം ബിസ്സിനെസ്സ് നഹി കര്‍ത്തി  ഹോണ്‍, തും യഹാന്‍ രാഷ് സഫ്കെ ഹോ ബസ്‌ നാംമാത്ര് കാ കിരയ ദേ ദേന. വാ പൊളിച്ചു നിന്ന തന്നോട് പച്ച മലയാളത്തില്‍ ശാസ്തപ്പന്‍ പറഞ്ഞു ഇപ്പോള്‍ ഒരു ഇരുപതു രൂപ മേംസാബിനു കൊടുത്ത് തൊഴുകുക പിന്നെ ജോലിയൊക്കെ കിട്ടിയിട്ട് വാടകയായിട്ടു കൊടുത്താല്‍ മതി. ഷിഫാലിയമ്മയ്ക്ക് ഇരുപത് രൂപ കൊടുത്ത് കാല്‍ തൊട്ടു വണങ്ങി തിരിച്ചു റൂമില്‍ വന്നു. അധികം താമസിയാതെ പൗലോസ്‌ ചേട്ടന്‍ യാത്ര പറഞ്ഞൂ. ദീവാ സ്റ്റേഷന്‍ വരെ താനും ശാസ്തപ്പനും കൂടെ ചെന്നു. ട്രെയിന്‍ വരുന്നത് കണ്ടപ്പോള്‍  പൗലോസ്‌ ചേട്ടന്‍ തന്റെ കൈയ്യില്‍ പിടിച്ചൂ. ആ കൈയ്യിലേക്ക് രണ്ടു ചുടു കണ്ണീര്‍ കണങ്ങള്‍ മാത്രമേ അപ്പോള്‍ തനിക്കു നല്‍കാന്‍ ഉണ്ടായിരുന്നൊള്ളൂ. ഇപ്പോഴും വ്യക്തമായി ഓര്‍ക്കുന്നു അന്ന് ദീവായിലെ ജീവിതം തുടങ്ങുവാന്‍ തന്റെ കൈയ്യില്‍ ബാക്കിയുണ്ടായിരുന്നത് മുപ്പത്താറ് രൂപ നാല്‍പ്പതു പൈസ ഇന്നത്തെ സമ്പല്‍ സമൃദ്ധിയുടെ മൂലധനം. അന്ന് രാത്രി ഇരുപതു രൂപ കൊടുത്ത് റൂമില്‍ താമസമാക്കിയത് ജീവിതത്തിലെ മറ്റൊരു വഴിത്തിരുവായിരുന്നു.

അദ്ധ്യായം മൂന്ന് - ഉയര്‍ത്തെഴുന്നെല്‍പ്പ് 
*****************************************
മനുഷ്യാണാം സഹസ്രേഷു ദ്യതതി സിദ്ധയേ
യതതാമപി സിദ്ധാനാം കശ്ചിന്മം വേത്തി തത്ത്വത:
(അനേകായിരം മനുഷ്യരില്‍ ഒരാള്‍ മാത്രമേ ജ്ഞാന സിദ്ധിക്കായി യത്നിക്കുനോള്ളൂ
അതില്‍ തന്നെ ആരെങ്കിലും ഒരാള്‍ മാത്രമേ എന്നെ അറിയുന്നോള്ളൂ)
ശ്രീമദ് ഭഗവത്ഗീത സപ്തമോദ്ധ്യായ ജ്ഞാന വിജ്ഞാന യോഗം


മറ്റന്നളാണ് ഇന്റര്‍വ്യൂ അക്ബാനി സാബ്‌ ലീവ് തരുമോ ഏതായാലും മുട്ടി നോക്കാം. സിന്ധി സഹോദരമ്മാരില്‍ മൂത്തവനും കമ്പനി എംഡിയുമായ അക്ബാനി സാബിന്റെ മൂഡ്‌ രാവിലെ നല്ലതായിരുന്നു എക്സ്പ്പര്‍ട്ട് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസറെ നഷടപ്പെടുമോ എന്ന്‌ കളിവാക്ക് പറഞ്ഞു കൊണ്ട് ലീവ് തന്നു.

താജ് ഹോട്ടല്‍, ഇത്രയും നാള്‍ നോക്കി നിന്ന് കൊതിച്ചിട്ടെയുള്ളൂ ഇന്ന് അതിലേക്ക് കയറാനുള്ള അവസരം. ഉള്ളതില്‍ ഏറ്റവും നല്ല പാന്റും ഷര്‍ട്ടും ധരിച്ച് ഇന്‍സെര്‍ട് ചെയ്തു പൌഡറും പൂശി കണ്ണാടിയില്‍ നോക്കിയപ്പോള്‍ മോശമില്ല എന്ന് തോന്നി. അടുത്ത ഫാസ്റ്റ് ട്രെയിനില്‍ വീറ്റിയില്‍, ടാക്സി പിടിച്ച് അപ്പോള ബന്തരില്‍. റിസപ്ഷനില്‍ ചെന്ന് ചോദിച്ചപ്പോള്‍ തന്നെ മിത്സുബഷിയുടെ പ്രതിനിധി ആറാം നിലയിലെ കോണ്‍ഫ്രന്‍സ് ഹാളിലേക്ക് കൂട്ടി കൊണ്ട്പോയി.

ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഇരുനൂറോളം പേര്‍ ഇന്റര്‍വ്യൂവിനു വന്നിട്ടുണ്ട്. മിക്കവാറും ഭെല്‍ തുടങ്ങിയ വന്‍കിട കമ്പനികളില്‍ നിന്ന്. തന്നെ പോലെ ബോംബയിലെ ചെറിയ  ഫേമുകളില്‍ നിന്ന് വന്നവര്‍ കുറച്ചു മാത്രം. കൃത്യം ഒന്‍പതു മണിയ്ക്ക് തന്നെ എല്ലാവരെയും സീറ്റില്‍ ഇരുത്തി ചോദ്യ പേപ്പര്‍ തന്നു. അമ്പതു ചോദ്യങ്ങള്‍ എല്ലാം ബേസിക് എഞ്ചിനീയറിംഗ് ഒബ്ജക്ടിവാണ് അര മണിക്കൂര്‍ ഉണ്ടങ്കിലും താന്‍ പത്തു മിനിറ്റ് കൊണ്ട് തന്നെ എല്ലാത്തിനും ഉത്തരം ടിക്ക് ചെയ്തു കൊടുത്തു. ടീം ലീഡര്‍ എന്നു തോന്നിച്ചയാള്‍ തന്റെ ഉത്തര പേപ്പറിനു മുകളില്‍ സ്ലോട്ട് ഉള്ള ഷീറ്റ് വച്ച് രണ്ടു മിനിട്ടിനുള്ളില്‍ തന്നെ മാര്‍ക്ക്‌ ഇട്ട്‌ തന്നെ സൂക്ഷിച്ചു നോക്കി. ഉത്തര പേപ്പറും കൊണ്ട് വേറൊരു മുറിയിലേക്ക് കയറിയ ലീഡര്‍ ഉടന്‍ തന്നെ ഇറങ്ങി വന്നു തന്നെ വിളിച്ചു. ആ മുറിയില്‍ വച്ച് വേറെ ഒരു റിട്ടണ്‍ ടെസ്റ്റ്‌ അങ്ങനെ ഏഴു മുറികളില്‍ കയറി ഇറങ്ങി കഴിഞ്ഞപ്പോള്‍ കുറച്ചു നേരം റസ്റ്റ്‌. ഏതാണ്ട് മൂന്നു മണിക്കൂറിനുള്ളില്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ ബാക്കി പതിനാല് ഉദ്യോഗാര്‍ഥികള്‍ മാത്രം, മറ്റുള്ളവരല്ലം ഓരോ സ്റ്റേജിലായി ഔട്ട്‌ ആയിരുന്നു. ഇന്റര്‍വ്യൂ ബോര്‍ഡില്‍ ആറു പേര്‍, ഏഴു മുറികളില്‍ കയറി ഇറങ്ങുന്നതിനിടയ്ക്ക് ടീം ലീഡര്‍ കെന്‍ കൊബയഷിയുമായി പരിചയത്തിലായി. പുള്ളിക്കാരന്‍ മിത്സുബഷിയുടെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൊജക്റ്റ്‌ ഡിവിഷന്റെ അസോസിയെറ്റ് ഡയറക്ടര്‍മാരില്‍ ഒരാളാണ്. തന്റെ പെര്‍ഫോര്‍മന്‍സ് പുള്ളിക്കാരന് നന്നായി പിടിച്ചിരിക്കുന്നു. എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ പോലും ആന്‍സര്‍ ചെയ്യാത്ത ചോദ്യങ്ങള്‍ക്കും താന്‍ ശരി ഉത്തരം നല്‍കിയത്രെ. അപ്ലിക്കേഷനില്‍ ചേര്‍ക്കാത്ത എന്തെങ്കിലും യോഗ്യത തനിക്കുണ്ടോയെന്നു അദ്ദേഹം ആരാഞ്ഞു. കണ്ണീരിന്റെ, വിശപ്പിന്റെ, സിരോല്‍സാഹത്തിന്റെ, അര്‍പ്പണ ബോധത്തിന്റെ, കഠിനാദ്ധ്വനത്തിന്റെ അധിക യോഗ്യതയുണ്ടെന്ന് താന്‍ പറഞ്ഞു. ഉടന്‍ തന്നെ ബോര്‍ഡിലെ ഹ്യുമണ്‍ റീസോഷ്സസ് പ്രതിനിധി എഴുന്നേറ്റ് കൈ തന്നു കൊണ്ട് പറഞ്ഞു യു ആര്‍ സെലക്റ്റഡ്. നാളെ തന്നെ എജന്‍സി ഓഫീസില്‍ ചെന്ന് മെഡിക്കല്‍ ടെസ്റ്റ്‌ നടത്തി ഫിറ്റാണങ്കില്‍ ഒരാഴ്ച്ചയ്കകം തങ്ങളുടെ പ്രസ്റ്റീജിയസ് കോര്‍പോറെഷനില്‍ ജോയിന്‍ ചെയ്യാനുള്ള തയാറെടുപ്പ് ചെയ്യാനും പറഞ്ഞു യാത്രയാക്കി. തന്റെ ജീവിതത്തിലെ അടുത്ത വ്യതിചലനത്തിന്റെ ആരംഭം അവിടെ വച്ച് നടന്നു.

ഐക്ക എപ്പോഴും ഉച്ചരിക്കുന്നൊരു വാക്കാണ്‌ ഉന്മേ, വിധിയെന്നാണ് മലയാളത്തില്‍ അര്‍ഥം. വിവാഹിതരാകാന്‍ തിരുമാനിച്ചപ്പോള്‍ ഐക്ക പറഞ്ഞത് ഒരു പ്രസിദ്ധ ജാപ്പനിസ് ഉദ്ധരണിയുടെ ഇംഗ്ലിഷ് പരിഭാഷയാണ് "ഔര്‍ ഫെറ്റസ് ആര്‍ ആസ് രജിസ്റ്റേര്‍ഡ് ബൈ ഹെവന്‍". സ്വര്‍ഗത്തിലാണോ നരകത്തിലാണോ നമ്മുടെ വിധി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് ഇന്നോളം തനിക്കു മനസ്സിലയിട്ടില്ലല്ലോ. വിധി ചില കോമാളി വേഷം തന്നു നമ്മെ പറ്റിക്കുന്നു. പത്താം ക്ലാസ്സില്‍ പഠിച്ച ഉള്ളൂരിന്റെ പ്രേമസംഗീതത്തിലെ വരികള്‍ ഓര്‍മ്മ വരുന്നു “പ്രഭോ മ: ജീവന നായക നടേശ പരമാത്മ നരാക്യമെന്ന നര്‍ത്തകുലത്തില്‍ ഞാനുമൊരു അല്‍പ്പഗം വേഷമിതെന്തു വിധിപ്പതു ഭവ ചിത്തം. അരങ്ങുലക്കാന്‍ അരജനാകാം അതിനു കൊഴുപ്പേറാന്‍ അനുചരനാകാം ഉടയാടകളല്ല അഭിനയം അത് സിദ്ധം”.

ഐ എന്ന ജപ്പാന്‍ വാക്കിന്റെ അര്‍ഥം സ്നേഹം എന്നാണ് ഐക്ക എന്നാല്‍ സ്നേഹമുള്ളവള്‍. ജപ്പാനിലെ വിദുര ഗ്രാമമായ ചിഹയാ കസാകയില്‍ ജനിച്ച വളര്‍ന്ന ഐക്ക തന്റെ ജീവിതത്തിലേക്ക് കടന്നു വന്നത് അവള്‍ എപ്പോഴും പറയുന്ന ഉന്മേ തന്നെയായിരിക്കും. 1993 ഡിസംബര്‍ പതിനാലാം തീയതിയിലെ തണുത്ത പ്രഭാതത്തില്‍ നരീറ്റ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ ചെന്നണയുമ്പോള്‍ ലോഞ്ചില്‍ തന്നെ കാത്ത് ഗോപാല്‍ കൃഷ് വെല്‍ക്കം ടൂ മിത്സുബഷി, നിപ്പോണ്‍ എന്ന ബോര്‍ഡുമായി അവള്‍ കാത്ത് നിന്നിരുന്നു. എയര്‍ പോര്‍ട്ടില്‍ നിന്ന് ട്രാന്‍സിറ്റ് ഹൗസ് വരെ അവള്‍ നിര്‍ത്താതെ സംസാരിച്ചിരുന്നു ഒന്നും തനിക്ക് മനസ്സിലായില്ല എന്ന് മാത്രം. ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാതെയിരുന്നപ്പോള്‍ സഹികെട്ട് അവള്‍ ചോദിച്ചൂ നായര്‍സാന്‍ ദോ യു നോ നായര്‍സാന്‍. മലയാളികള്‍ മറന്ന ധീര വിപ്ലവകാരി അയ്യപ്പന്‍ പിള്ള മഹാദേവന്‍ നായര്‍ എന്ന നായര്‍സാനെ കുറിച്ച് അന്ന് ഒന്നുമറിയാതിരുന്നതിനാല്‍ അതിനും മൌനം പാലിച്ചു. മൂന്ന് വര്‍ഷം മുന്‍പ് മരിച്ച നായര്‍ സാന്‍ അന്ന് നിപ്പോണ്‍കാരുടെ മനസ്സില്‍ മായാത്ത ഓര്‍മ്മയായിരുന്നു. 1984 നവംബറില്‍ ഹിരോഹിത ചക്രവര്‍ത്തി ഓര്‍ഡര്‍ ഓഫ് ദി  സെക്രട്റ്റ് ട്രഷര്‍ നല്‍കിയ (ജപ്പാന്‍ ഭാഷയില്‍ ഷുഹ ഷോ) നായര്‍ സാന്‍ 1990 ഏപ്രില്‍ ഇരുപത്തി രണ്ടാം തിയതി അന്തരിച്ചപ്പോള്‍ നിപ്പോണില്‍ ദേശീയ ദുഖാചരണം പ്രഖ്യാപിച്ചിരുന്നു. എന്ത് പറഞ്ഞിട്ടും മറുപടി പറയാതിരുന്ന താന്‍ ഏതോ കാട്ടു ജാതിക്കാരനാണന്നു കരുതി ജപ്പാനില്‍ എന്തോ പിറുപിറുത്തു അവള്‍ മിണ്ടാതെയിരുന്നു പിന്നെ അത് പറഞ്ഞു ഞങ്ങള്‍ ഒരുപാട് ചിരിച്ചിട്ടുണ്ട്. കേരളത്തില്‍ ജനിച്ചു സുഭാഷ് ചന്ദ്ര ബോസ്, രാഷ് ബിഹാരി ബോസ് എന്നിവരോടൊപ്പം ഐ എന്‍ എ വഴി ജപ്പാനില്‍ ചെന്ന് ജാപ്പനിസ് പെണ്ണിനെ വിവാഹം കഴിച്ചു ജപ്പാന്റെ മരുമകനായി തീര്‍ന്ന നായര്‍സാന്റെ പാത പിന്തുടര്‍ന്നവനാണല്ലോ താന്‍ എന്നതായിരുന്നു ചിരിയുടെ ഹേതു. കഴിഞ്ഞ മാസം ഐക്ക സന്തോഷത്തോടെ തന്നോട് പറഞ്ഞു നിങ്ങളുടെ നാട്ടിലെ മോഹന്‍ ലാല്‍  നായര്‍സാനായി അഭിനയിക്കാന്‍ പോകുന്നു കൂടെ ജാക്കിചാനുമുണ്ട്.

 അദ്ധ്യായം നാല് - ഉദയ സൂര്യന്‍
*********************************
വിബുധപതിയോടു നിശചരാലയം വെന്തൊരു
വൃത്താന്തമെല്ലാമറിയിച്ചുകൊള്ളൂവാന്‍
അഹമിഹമികാദിയ പാവകജ്വാലകള്‍
അമ്പരത്തോളമുയര്‍ന്നു ചെന്നുമുദാ
ഭുവനതലഗതവിമല ദിവ്യരത്നങ്ങളാല്‍
ഭൂതിപരിപൂര്‍ണമായുള്ള ലങ്കയും
പുനരനിലസുതനിതി ദഹിപ്പിച്ചതെങ്കിലും
ഭൂതിപരിപൂര്‍ണമായ് വന്നിതത്ഭുതം
(ലങ്കാദഹനം - അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്)

1945 ഓഗസ്റ്റ്‌ 6 തിങ്കളാഴ്ച പ്രഭാതം ഹിരോഷിമയിലെ ജനങ്ങള്‍ എഴുന്നേറ്റു ദിനചര്യകള്‍ തുടങ്ങി പെട്ടന്ന് രണ്ടു പോര്‍ വിമാനങ്ങള്‍ പറന്നടുത്തു. അപായ സൈറണ്‍ മുഴങ്ങി പേടിച്ചരണ്ട ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലൊളിച്ചു. അധികം താമസിയാതെ അപകടം ഒഴിവായി എന്ന റിസ്യും സൈറണ്‍ കേട്ടവര്‍ പുറത്തിറങ്ങി.

കുറച്ചു സമയത്തിനുള്ളില്‍ ഒരു ചെറു വിമാനം ഒറ്റയ്ക്ക് വരുന്നു ഇക്കുറി അപായ സൈറണ്‍ മുഴങ്ങിയില്ല. സമയം 8.15 ഇനോളഗേ എന്ന ആ വിമാനത്തില്‍ നിന്ന് ഒരു കറുത്ത വസ്തു താഴേക്ക്‌ വീണു ഭൂമിയില്‍ നിന്ന് 2000 അടി ഉയരത്തില്‍ പൊട്ടിത്തെറിച്ചു. മഹാ വിസ്ഫോടനം! ആ ശക്തി കണ്ടു ഇനോളഗേയുടെ പൈലറ്റ്‌ പോള്‍ ടിബെറ്റ് പോലും ഞെട്ടി തരിച്ചു പോയി. യുദ്ധമുന്നണിയില്‍ ഉപയോഗിച്ച ആദ്യ അണു ബോംബായ ലിറ്റില്‍ ബോയ്‌ നിമിഷങ്ങള്‍ക്കുള്ളില്‍ പതിമൂന്നു ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള സകലതിനെയും നാമാവശേഷമാക്കി. അഗ്നി പ്രളയം കൂണിന്റെ ആകൃതിയില്‍ പതിനായിരം അടി മേല്‍പ്പോട്ടു പൊങ്ങി സംഭവിച്ചത് എന്തെന്ന് അറിയുന്നതിന് മുന്‍പ് അറുപതിനായിരത്തോളം ആളുകള്‍ മരിച്ചു വീണു. അണു വികരണം ഏറ്റു അഞ്ചു ദിവസത്തിനുള്ളില്‍ രണ്ടു ലക്ഷത്തോളം പേര്‍ മരിച്ചു. അന്നേ വരെ പ്രയോഗിച്ച ഏതൊരു ബോംബിനെക്കാളും 2000 മടങ്ങ്‌ ശേഷിയുള്ളതായിരുന്നു ആ കൊച്ചുകുട്ടി. രണ്ടു ദിവസത്തിനുള്ളില്‍ ഫാറ്റ് മാന്‍ എന്ന അണുബോംബ്‌ നാഗസാക്കിയിലും  അമേരിക്ക ഇട്ടു, കൊല്ലപ്പെട്ടവരുടെ എണ്ണം 70000.

ജാപ്പനിസ് ഭാഷയില്‍ നിപ്പോണ്‍ എന്നാണ് ജപ്പാന്റെ പേര് സൂര്യന്‍ ഉദിക്കുന്ന നാട് എന്നാണീ വാക്കിന്റെ അര്‍ഥം, അങ്ങിനെയാണ് ജപ്പാന് ഉദയ സൂര്യന്റെ നാട് എന്ന പേര് കിട്ടിയത്. നാലായിരത്തോളം ദ്വീപുകളുടെ കൂട്ടമാണ്‌ ജപ്പാന്‍ ഹോണ്‍ഷ്യൂ, ഹോകൈഡോ, ഷിക്കൊകൂ, ക്യുഷൂ എന്നിവയാണ് പ്രധാന ദീപുകള്‍. ഏറ്റവും വലിയ ദ്വീപായ ഹോണ്‍ഷ്യൂവിലാണ് ഭൂരിഭാഗം ജനങ്ങളും താമസിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉയരമുള്ള മൌണ്ട് ഫുജി, നീളമുള്ള നദിയായ ഷിനാനോ, വലിയ തടാകമായ ബീവ, വലിയ സമതലമായ കാന്റോ എന്നിവയും ഹോണ്‍ഷ്യൂവില്‍ തന്നെ. കാന്റോവിലാണ് തലസ്ഥാനമായ ടോക്കിയോ, ഒസാക്ക യോക്കോഹാമ നഗോയ സപോറോ കാവസാക്കി തുടങ്ങിയവയാണ് മറ്റു പട്ടണങ്ങള്‍.

രണ്ടാം ലോകമഹായുദ്ധത്തിലെ പരാജയത്തോടെ ഇനിയൊരിക്കലും ജപ്പാന് സമ്പന്ന രാഷ്ട്രങ്ങളുടെ നിരയിലെത്താന്‍ കഴിയില്ലന്നു കരുതിയിരുന്നവരെ അമ്പരപ്പിക്കുന്ന തിരിച്ചുവരവാണ് നടന്നത്. അമേരിക്കയുടെ നിര്‍ലോഭമായ പിന്തുണ കിട്ടിയിരുന്നെങ്കിലും ജപ്പാനിലെ ജനങ്ങളുടെ സ്വസിദ്ധമായ കഠിനാദ്ധ്വാനവും ഉത്സാഹവുമാണ് ആ നേട്ടം സാധ്യമാക്കിയത്. അത് കൊണ്ട് തന്നെയായിരിക്കും ഇന്റര്‍വ്യൂവിലെ അവസാനത്തെ ഉത്തരം മിത്സുബഷിയിലേക്കുള്ള തന്റെ പ്രവേശനം എളുപ്പമാക്കിയത്. നരീറ്റ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഒരു മണികൂര്‍ എടുത്തു ചിയോടകൂവിലെ നരിനോച്ചി പാര്‍ക്കിലെ മിത്സുബഷി ട്രാന്‍സിറ്റ് ഹൗസ്സിലെത്താന്‍. രാജകീയ സ്വീകരണമാണ് തനിക്കവിടെ ഒരുക്കിയിരുന്നത് ബോംബയിലെ ചേരി പ്രദേശത്ത്‌ ഒന്‍പതു വര്‍ഷം പട്ടിയെ (സ്ലം ഡോഗ്) പോലെ ജീവിച്ച താന്‍ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു.

എണ്‍പതിനായിരം ജോലിക്കാരും നാല്‍പ്പതിനായിരം കോടി ഡോളര്‍ വിറ്റുവരവുമുള്ള എം എച് ഐ എന്ന മിത്സുബഷി ഹൈവി എഞ്ചിനീയറിംഗ് കോര്‍പോറെഷന്റെ ഉപമേധാവിയായ ടോക്കുഗാവ തന്നെയാണ് സ്വീകരിക്കുവാന്‍ വന്നത്. രണ്ടു ദിവസം കൊണ്ട് മിത്സുബഷിയുടെ പ്രധാനപ്പെട്ട എല്ലാ സ്ഥാപനങ്ങളും കാണിച്ചു തന്നു. മൂന്നാം ദിവസം ടോക്കിയോവില്‍ നിന്ന് നൂറ്റമ്പത് കിലോമീറ്റര്‍ അകലെയുള്ള മിന്റോ എന്ന തുറമുഖ നഗരത്തിലേക്ക് യാത്രയായി. അവിടെയാണ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൊജക്റ്റ്‌ ഡിവിഷന്റെ ഓഫീസ് കൂടെ തന്റെ പേര്‍സണല്‍ അസിസ്ന്റായി നിയമിതയായ ഐക്കയും.

അദ്ധ്യായം അഞ്ച് - നഷ്ട സ്വപ്‌നങ്ങള്‍
*****************************************
പൂര്‍വ്വം യത്ര സമം ത്വയാ രതിപതേ സാദിത: സിദ്ധയ:
തസ്മിന്നേവ നികുഞ്ജമന്മഥ മഹാ തീര്‍ത്ഥ പുനര്‍മാധവ:
ധ്യായം സ്ത്വമനിശം ജപന്നപി  തവൈ വാലാപമന്ത്രാവലിം
ഭുയസ്ത്വല്‍ കുജകുംഭ നിര്‍ഭര പരിരംഭാമൃതം വാഞ്ചദി 
 (ജയദേവ വിരചിതം ഗീത ഗോവിന്ദം)

ഒഫീഷ്യല്‍ ഫോര്‍മാലിറ്റീസ് എല്ലാം തീര്‍ത്തപ്പോഴേക്കും വൈകുന്നേരം മൂന്നര, ഒരാഴ്ചയായി ഇത് തന്നെയായിരുന്നു അസൈഗ്മന്റ്. ആദ്യം തന്നെ മെട്രോ റെയില്‍വേ പ്രൊജക്റ്റിന് വേണ്ടിയുള്ള ലെറ്റര്‍ ഓഫ് ഇന്റെന്റ് താന്‍ എംഡിയ്ക്ക് കൊടുത്തു. ആദ്യ ദിവസം എല്ലാവരും തമ്മില്‍ തമ്മില്‍ പരിചയപ്പെടല്‍ രണ്ടാം നാള്‍ ഡി എഫ് ആര്‍ (ഡീറ്റയില്‍ഡ് ഫീസബിലിറ്റി റിപ്പോര്‍ട്ട്‌) ചെക്കിംഗ്. മൂന്നാം നാള്‍ ഇ ഐ ആര്‍ (എനവിയോര്‍മെന്റല്‍ ഇമ്പാക്റ്റ് റിപ്പോര്‍ട്ട്‌) ചെക്കിംഗ് നാലാം നാള്‍ ഹസോപ് (ഹസാര്‍ഡ്‌ ഓപ്പറബിലിറ്റി)  സ്റ്റഡി റിപ്പോര്‍ട്ട്‌ ചെക്കിംഗ്. അഞ്ചാം നാള്‍ എഫ് ഇ ഇ (ഫ്രന്റ് ഏന്‍ഡ് എഞ്ചിനീയറിംഗ്) റിപ്പോര്‍ട്ട്‌ ചെക്കിംഗ് ആറാം നാള്‍ പ്രോകുര്‍മെന്റ് അനാലിസിസ്.  ഏഴാം നാള്‍ പ്രൊജക്റ്റ്‌ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റ് രേഖകള്‍ പ്രൊജക്റ്റ്‌ എക്സിക്യുഷന്‍ ഡിപ്പാര്‍ട്ട്മെന്റിനു കൈമാറി. അതിനു ശേഷം ഇന്ത്യ ഗവണ്‍ട്മെന്റിനു വേണ്ടി പ്രൊജക്റ്റ്‌ എംഡിയും മിസ്ത്സുബഷി ഹെവി എഞ്ചിനീയറിംഗ്  കോര്‍പോറെഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൊജക്റ്റ്‌ ഡിവിഷനു വേണ്ടി താനും എല്‍ എസ് ടീ കെ (ലംസം ടേണ്‍ കീ) കോണ്ട്രാക്റ്റ് രേഖകള്‍ ഒപ്പുവച്ചു.

പ്രൊജക്റ്റ്‌ കാല വിളംബം വരുത്തുന്ന യാതൊരു നടപടിയും ഭരണതലത്തിലോ തദ്ദേശവാസികളില്‍ നിന്നോ ഉണ്ടാവില്ല എന്ന് കോണ്ട്രാക്റ്റില്‍ പ്രത്യേകം എഴുതി ചേര്‍ത്തിരുന്നു. 2012 നവംബര്‍ പതിമൂന്നാം തീയതി ഇന്ത്യന്‍ പ്രധാനമന്ത്രി മറൈന്‍ ഡ്രൈവില്‍ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിക്കും എന്നും കലൂരില്‍ നിന്ന് ആലുവായിലേക്കും തൃപ്പൂണിത്തുറയിലേക്കും ഒരേ സമയം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നും 2014 തിരുവോണ ദിവസം ഇന്ത്യന്‍ രാഷ്ട്രപതി കൊച്ചി മെട്രോ റെയില്‍വേ രാഷ്ട്രത്തിനു സമര്‍പ്പിക്കുമെന്നും ബൈ പാര്‍ട്ടി എഗ്രിമെന്റ് സൈന്‍ ചെയ്തു ഒഫീഷ്യല്‍ ഫോര്‍മാലിറ്റീസ് കമ്പ്ലീറ്റ്‌ ചെയ്തു.

അച്ഛന്റെ മദ്യപാന ശീലം മൂലം ഒരു കുടുംബം തന്നെ ഇല്ലാതായതിനാല്‍  ചെറുപ്പത്തിലെ തന്നെ മദ്യപിക്കില്ലന്ന പ്രതിജ്ഞ എടുത്തിരുന്നത് അറിയാമായിരുന്ന കോര്‍പോറെഷന്‍ കോക്ക് ടൈല്‍ പാര്‍ട്ടികളില്‍  നിന്ന് തനിക്കു ഇളവു തന്നിരുന്നു. ഒരാഴച്ചത്തെ തിരക്ക് കഴിഞ്ഞു പ്രൊജക്റ്റ്‌ ഓഫീസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ വല്ലാത്ത ശുന്യത, ഇനി ഒരു മൂന്നു ദിവസം കൂടിയേ കേരളത്തില്‍ കാണൂ  പിന്നെ ഒക്ടോബര്‍ അവസാനം വന്നാല്‍ മതി. പെട്ടെന്ന് ഒരു ചിന്ത മുപ്പത്തടത്തിലേക്ക് ഒന്ന് പോയാലോ ഡ്രൈവറോട് അങ്ങോട്ട്‌ വിടുവാന്‍ പറഞ്ഞു. വെല്‍ ഫര്‍ണിഷഡ് പുതുപുത്തന്‍ ടയോട്ടയാണ് തനിക്കായി കോര്‍പോറെഷന്‍ ജപ്പാനില്‍ നിന്ന് കൊണ്ടുവന്നിരുന്നത്. കാരവനില്‍ വച്ചുതന്നെ ഡ്രസ്സ്‌മാറി മുണ്ടും ഷര്‍ട്ടുമണിഞ്ഞു. ഇടയാര്‍ കഴിഞ്ഞപ്പോള്‍ തന്നെ വണ്ടി ഒതുക്കിയിട്ടു വെയിറ്റ് ചെയ്യുവാന്‍ പറഞ്ഞു മുപ്പത്തടത്തിലേക്ക് നടന്നു. ഇരുപത്തേഴു വര്‍ഷങ്ങള്‍ക്കു ശേഷം ജനിച്ച നാട്ടിലേക്ക് ആരുമറിയാതെ തിരിച്ചു വരവ്. ജംഗ്ഷനിലെ കടയില്‍ കയറി സുകുമാരന്‍ നായരേ കുറിച്ച് അന്വേഷിച്ചു, പുള്ളിക്കാരനും ഭാര്യയും മരിച്ചു പോയി വീട്ടില്‍ ഇപ്പോള്‍ മകളും ഭര്‍ത്താവും മക്കളും താമസിക്കുന്നുണ്ട് എന്നറിഞ്ഞു. ആരാണന്നു ചോദിച്ചവരോട് കോട്ടയത്തുള്ള ബന്ധുവാണ് എറണാകുളത്ത് വന്നപ്പോള്‍ കണ്ടിട്ട് പോകാമെന്ന് കരുതിയെന്ന് പറഞ്ഞു. വീട് ശരിയ്ക്കറിയാത്തത് കൊണ്ട് ആരെങ്കിലും കൂടെ വരുമോ എന്ന് ചോദിച്ചു.

അംബികേച്ചി കോട്ടയത്ത് നിന്ന് ഒരു ബന്ധു വന്നിരിക്കുന്നു എന്ന് വഴികാട്ടി ചെന്ന് പറഞ്ഞപ്പോള്‍ ഒരു മദ്ധ്യവയസ്ക ഇറങ്ങിവന്നു. മനസ്സില്‍ നനുത്ത നോവ്‌ ഇവള്‍ തന്റെ ബാല്യകാല സഖി അംബിക, മുഖം കണ്ടാലറിയാം പ്രാരാബ്ധം നിറഞ്ഞതാണ്‌ ജീവിതമെന്ന്. പക്ഷെ ആ നീല മിഴികളിലെ തിളക്കം ഇനിയും പോയിട്ടില്ല. ആരാണ് എവിടെ നിന്ന് വരുന്നു എന്ന ചോദ്യത്തിന് മറുപടി പറയാതെ നിന്നു, എന്ത് പറയാന്‍. നിമിഷങ്ങള്‍ക്കുള്ളില്‍ ആ മുഖം തെളിഞ്ഞു എന്നിട്ട് പതുക്കെ പറഞ്ഞു ഗോപിയേട്ടന്‍ അല്ലെ. ഒരു ജീവിതം മുഴുവന്‍ ഒന്നിച്ചു ജീവിക്കാന്‍ കൊതിച്ചവരാണ് തങ്ങള്‍ ഇപ്പോള്‍ കാല്‍ നൂറ്റാണ്ടിനു ശേഷം ഈ സന്ധ്യയില്‍ കാണുന്നു. വിതുമ്പുന്ന ചുണ്ടുകള്‍ കടിച്ചമര്‍ത്തി ഇടറുന്ന സ്വരത്തോടെ അംബിക പറഞ്ഞു കയറി ഇരിക്കൂ.

വഴികാട്ടിയെ പറഞ്ഞുവിട്ടു ഇറയത്തെക്കു കയറിയപ്പോള്‍ ഉള്ളതില്‍ നല്ലൊരു കസേര നീക്കിയിട്ട ശേഷം അകത്തേയ്ക്ക് നോക്കിയവള്‍ പറഞ്ഞു രമ്യേ കോട്ടയത്ത് നിന്നൊരു മാമന്‍ വന്നിരിക്കുന്നു ചായ കൂട്ടിയ്ക്കോ. കുറെ നേരം നോക്കിനിന്ന ശേഷം ചോദിച്ചു ഇപ്പൊ എവിട്യാ ഇത്ര നാളും വരഞ്ഞതെന്തേ. സത്യം പറഞ്ഞില്ല മുംബയില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു ബുദ്ധിമുട്ടുകള്‍ക്കിടയില്‍ വരാന്‍ പറ്റിയില്ല എന്ന് മാത്രം പറഞ്ഞു. വാതലിനു മറവിലൂടെ ഒരു മുഖം കണ്ടു പഴയ അംബിക തന്നെ മകള്‍ രമ്യയായിരിക്കും ഇപ്പോള്‍ വരാമെന്ന് പറഞ്ഞു അംബിക അകത്തേയ്ക്ക് പോയി. പഴയ വീട് തന്നെ പക്ഷെ കാലം ക്ഷതമെല്‍പ്പിച്ചിരിക്കുന്നു ഇറയത്തുനിന്നു പോര്‍ട്ടിക്കൊയിലേക്ക് കയറാനുള്ള വാതില്‍ മാത്രം മാറ്റിയിരിക്കുന്നു സുരക്ഷയ്ക്ക് വേണ്ടിയായിരിക്കാം. ഈ പോര്‍ട്ടിക്കൊ ആയിരുന്നല്ലോ അന്ന് തങ്ങളുടെ സാമ്രാജ്യം, സ്വപ്‌നങ്ങള്‍ മുഴുവന്‍ പങ്കുവച്ചത് ഇവിടെ വച്ചായിരുന്നല്ലോ. ബിയെസി സെക്കന്റ്‌ ഇയര്‍ പഠിക്കുമ്പോള്‍ ഇവിടെയിരുന്നാണ് താന്‍ റേഡിയോ സ്റ്റേഷന്‍ ഉണ്ടാക്കി ചുറ്റുമുള്ള വീടുകളിലെ റേഡിയോകളിലേക്ക് സിഗ്നല്‍ അയച്ചത്. എന്തായിരുന്നു അന്ന് ആ പതിനെട്ടുകാരിയുടെ തുള്ളിച്ചാട്ടം.

ചായയും ഒരു പ്ലേറ്റില്‍ മിക്സ്ച്ചറുമായി അംബികയും രമ്യയും വന്നു തന്റെ ഇഷ്ടങ്ങള്‍ അംബിക ഇതുവരെ മറന്നിട്ടില്ല അന്ന് തന്റെ വീക്നെസ് ആയിരുന്നു മിക്സ്ച്ചര്‍. അന്നൊക്കെ അവള്‍ പറയും ചേട്ടന്‍ പഠിച്ചു വലിയ ജോലിയൊക്കെ കിട്ടുമ്പോള്‍ കീഴ് ജീവനക്കാര്‍ എന്തങ്കിലും കാര്യം സാധിക്കാനായി ഒരു കവര്‍ മിക്സ്ച്ചറും കൊണ്ട് വരും എന്ന്. തനിക്ക് ബി പിയുണ്ടെന്നും മിക്സ്ച്ചര്‍ കഴിക്കുവാന്‍ പറ്റില്ല അത് പോലെ പ്രമേഹം ഉള്ളത് കൊണ്ട് ചായ വിത്ത്‌ ഔട്ട്‌ മതിയെന്നും പറഞ്ഞപ്പോള്‍ അവള്‍ അത്ഭുതത്തോടെ നോക്കി. ചായയില്‍ എന്തോരും പഞ്ചസാരയിട്ടാലും മതിയാകാത്തവനായിരുന്നല്ലോ താന്‍. അവള്‍ക്കിപ്പോഴും താനൊരു ഇരുപതുകാരനായിരിക്കും പക്ഷെ അമ്പതിന്റെ പടിവാതിലില്‍ നില്‍ക്കുന്ന ഒരു മധ്യവസ്ക്കനായിയെന്ന സത്യം മറക്കാമോ. ഉടന്‍ തന്നെ രമ്യ അകത്തുപോയി വേറൊരു ഗ്ലാസ്‌ ചായ കൊണ്ടുവന്നു. അംബികയ്ക്ക്  രണ്ടു മക്കള്‍ മൂത്തവന്‍ പീ ജി കഴിഞ്ഞു എച് ഡി എഫ് സി ബാങ്കില്‍ ജോയിന്‍ ചെയ്തു ഇളയവള്‍ രമ്യ ഡിഗ്രി അവസാന വര്‍ഷം. ഭര്‍ത്താവിനെ കുറിച്ച് ചോദിച്ചപ്പോള്‍ മുഖം മങ്ങി മകളുടെ മുഖത്തേയ്ക്ക് നോക്കി. അത് മനസ്സിലാക്കി രമ്യ പറഞ്ഞു അച്ഛന് അലുമിനിയം കമ്പനിയിലായിരുന്നു ജോലി അവിടെ ഇപ്പോള്‍ മൊത്തം പ്രശനങ്ങളാണ് അതുകൊണ്ട് വി ആര്‍ എസ് എടുത്തു. തന്നെ പറ്റി ചോദിച്ചപ്പോള്‍ കുറച്ചു നുണകള്‍ തട്ടി വിട്ടു അവിശ്വസനീയമായ സത്യങ്ങളായിരുന്നല്ലോ തന്റെ ജീവിതം, ഇനിയും വരാമെന്ന് പറഞ്ഞ് യാത്രയായി. പുറത്തിറങ്ങി കുറച്ചു നേരം കിഴക്കോട്ടു നോക്കി നിന്നു അത് മനസ്സിലാക്കിയ അംബിക പറഞ്ഞു അവിടെ ഇപ്പോള്‍ യൂ സി കോളേജിലെ  ഒരു പ്രഫസറാ പഴയ വീട് പൊളിച്ചു കളഞ്ഞു. ഇനി അവിടെ നില്‍ക്കാന്‍ ത്രാണിയില്ലാതെ വേച്ചു വേച്ച് വഴിയിലേക്കിറങ്ങി പുറകില്‍ അംബിക വിങ്ങി കരയുന്നത് കേട്ടില്ലാന്നു നടിച്ചു.

കാലുകള്‍ വേയ്ക്കുന്നുണ്ട് എത്രയും പെട്ടന്ന് ഇടയാറിലെത്തി വണ്ടിയില്‍ കയറിയാല്‍ മതിയായിരുന്നു. മാമനെ തനിയെ വിടണ്ടാന്നു അമ്മ പറഞ്ഞു ബസ്‌ സ്റ്റോപ്പ്‌ വരെ ഞാനും വരാം രമ്യ ഓടി വന്നു. എനിക്കല്ലാം അറിയാം അച്ഛന്‍ അടുത്ത കാലം വരെ മദ്യപിച്ചു വന്നു മാമന്റെ പേര് പറഞ്ഞ് അമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നു. ചേട്ടന് ജോലി കിട്ടിയതിനു ശേഷം ചേട്ടനും ഞാനും കൂടി ഇങ്ങനെയണങ്കില്‍ വീട്ടില്‍ വരണ്ടാന്നു പറഞ്ഞു. കുറെ നാള്‍ വരാതിരുന്നു ഇപ്പോള്‍ രാത്രിയാകുമ്പോള്‍ വന്നു തുടങ്ങി. ചേട്ടനെയും നാട്ടുകാരെയും പേടിച്ച് വഴക്കും ഉപദ്രവവും നിര്‍ത്തി. പക്ഷെ രാവിലെ തന്നെ എഴുന്നേറ്റു പോകും പിന്നെ കൂട്ടുകാരോടൊന്നിച്ചു ഏതങ്കിലും ബാറില്‍ രാത്രി വരെ. മാമനും മറ്റവരെ പോലെ തന്നെ അത്മഹത്യ ചെയ്തിട്ടുണ്ടാകുമെന്നാണ് എല്ലാവരും കരുതിയത്‌  ജീവിച്ചിരിക്കുന്നുണ്ടല്ലോ ഭാഗ്യം. സന്ധ്യയായില്ലേ മോള് ഇനിയും തിരിച്ചു പൊക്കോ മാമന്‍ ഏതെങ്കിലും ഓട്ടോയില്‍ കയറി പൊയ്ക്കോളാം. രമ്യയുടെ തലയില്‍ കൈവച്ചനുഗ്രഹിച്ച ശേഷം ഉടന്‍ തന്നെ വന്ന ഓട്ടോ കയറി.

അദ്ധ്യായം ആറ് – കലശം
****************************
വസാംസി ജീര്‍ണാനി യഥാ വിഹായ നവാനി ഗൃഹ്ണാതി നരോപരാണി
തഥാ ശരീരാണി വിഹായ ജീര്‍ണാ ന്യന്യാനി സംയാതി നവാനി ദേഹി
(കീറിയ വസ്ത്രങ്ങള്‍ കളഞ്ഞു പുതിയ വസ്ത്രങ്ങള്‍ വാങ്ങുന്നത് പോലെ
ജീര്‍ണിച്ച ശരീരങ്ങള്‍ വെടിഞ്ഞ്  ആത്മാവ് പുതിയവ കൈകൊള്ളുന്നു) 
ശ്രീമദ് ഭഗവത്ഗീത ദ്വിതിയോദ്ധ്യായ സംഖ്യാ യോഗം

ഓട്ടോയില്‍ നിന്നിറങ്ങിയപ്പോള്‍ വീഴാന്‍ പോയ തന്നെ കാരവന്‍ ഡ്രൈവര്‍ താങ്ങി പിടിച്ചു വണ്ടിയില്‍ കയറ്റി കിടത്തി. ഷാഫിയെന്നാണ് ഡ്രൈവറുടെ പേര് ആലുവയ്ക്കടുത്ത് മാറമ്പിള്ളി  സ്വദേശി നല്ലൊരു മുസ്ലിം പയ്യന്‍. ഉത്തമ മത വിശ്വസിയണെങ്കിലും എല്ലാ മതങ്ങളെയും ഒരേ പോലെ കാണുന്നവന്‍. ഒരാഴചത്തെ പരിചയമുള്ളുവെങ്കിലും തന്റെ കഥകള്‍ കുറെയൊക്കെ അറിയാം ഏതോ ഒരു സഹാദിയാണ് താന്‍ എന്നാണ് ഷാഫി പറയുന്നത്. ഏതെങ്കിലും ആശുപത്രിയില്‍ പോകാം എന്ന് ഷാഫി പറഞ്ഞെങ്കിലും നേരെ ഹോട്ടലിലേക്ക് വണ്ടി വിടുവാന്‍ പറഞ്ഞു. റൂമിലെത്തിച്ചു ബെഡ്ഡില്‍ കിടത്തിയ ശേഷം സഹായത്തിനു നില്‍ക്കണോ എന്ന് ചോദിച്ചെങ്കിലും ഏകാന്തത ആവിശ്യമായത് കൊണ്ട് വീട്ടില്‍ പൊയ്ക്കൊള്ളാന്‍ പറഞ്ഞു നാളെ റസ്റ്റ്‌ എടുത്തോളൂ ആവിശ്യമുണ്ടെങ്കില്‍ വിളിക്കാം എന്നും പറഞ്ഞു. മടിച്ചു മടിച്ചാണവന്‍ പോയത് അവന്റെ വിവാഹം കഴിഞ്ഞിട്ട് ഏഴു മാസമെയായോള്ളൂ ഭാര്യ മൂന്നു മാസം ഗര്‍ഭിണിയുമാണ്.

സമയം രാത്രി ഒന്‍പതു മണി കഴിഞ്ഞു ഭക്ഷണം കഴിക്കാന്‍ തോന്നുന്നില്ല ചായ വരുത്തി കുടിച്ചു. നീണ്ടു നിവര്‍ന്നു കണ്ണുകള്‍ അടച്ചു കിടന്നു അടച്ച കണ്‍പോളകള്‍ക്കുള്ളില്‍ നൂറുകണക്കിന് ചിത്രങ്ങള്‍ തെളിഞ്ഞു വരുന്നു. അനുജത്തിമാരായ ഗീതയും ശോഭയും തന്റെ ഓമനകളായിരുന്നു അവര്‍ വിടരുന്നതിനു മുന്‍പ് വിധിയെന്തേ ആ പൂക്കളെ തല്ലി കൊഴിച്ചേ. സ്നേഹത്തിന്റെ നിറകുടമായിരുന്നു തന്റെ അമ്മ, ഇപ്പോഴും അമ്മയുടെ വിരലുകള്‍ തന്റെ മുടിയിഴകളിലൂടെ പരത്തി നടക്കുന്നുണ്ടോ. അമ്മയുടെ മടിയില്‍ തല വച്ച് എത്ര നേരം കിടന്നാലും മതിയാകില്ല. നിമിഷനേരെത്തെ മാനസിക സമര്‍ദ്ദം കൊണ്ട് അച്ഛന്‍ തല്ലി കൊഴിച്ച മൂന്നു ജന്മങ്ങള്‍. അറസ്റ്റോ ജോലിയില്‍ നിന്ന് പിരിച്ചുവിടാലോ എന്തെങ്കിലും ആയി കൊള്ളട്ടെ വരുന്നിടത്ത് വച്ച് കാണാം എന്ന് അന്ന് അച്ഛന്‍ ചിന്തിച്ചിരുന്നങ്കിലോ. അന്നെന്തേ തനിക്ക് വീട്ടില്‍ നില്‍ക്കാതിരുന്നത് വിധിയുടെ ഓരോ കളികള്‍.

സിങ്ക് കമ്പനിയുടെ തുടക്കം മുതലേയുള്ള ജീവനക്കാരായിരുന്നു അച്ഛനും സുകുമാരനമ്മാവനും. ഐ ടി ഐ കഴിഞ്ഞ അമ്മാവന്‍ പ്ലാന്റിലും ഇന്റെറും ടൈപ്പും പാസായ അച്ഛന്‍ ഓഫീസിലും. തൊട്ടടുത്ത ക്വോര്‍ട്ടേഷ്സ് കിട്ടിയ അവര്‍ താമസിയാതെ ഉറ്റ ചെങ്ങാതിമാരായി. ചുരുങ്ങിയ വിലയ്ക്ക് മുപ്പത്തടത്തില്‍ ഇരുപതു സെന്റ്‌ സ്ഥലം വാങ്ങിയ അവര്‍ കിഴക്കും പടിഞ്ഞാറുമായി രണ്ടു വീടുകള്‍ പണിതു താമസമാക്കി. അധികം താമസിയാതെ വിവാഹിതരായ അവര്‍ ഒരേ കുടുംബം പോലെ കഴിഞ്ഞു. ഞങ്ങള്‍ മൂന്ന് മക്കള്‍  മൂത്തവന്‍ ഗോപിയെന്നു വിളി പേരുള്ള താനും  ഇളയവരായ ഗീതയും ശോഭയും. അമ്മാവന് ഒരു മകള്‍ മാത്രം അംബിക തന്നെക്കാള്‍ രണ്ടു വയസു താഴെ. വര്‍ഷങ്ങള്‍ കഴിഞ്ഞു താന്‍ ഡിഗ്രിയ്ക്കായി അംബിക പ്രീഡിഗ്രി ഗീത ഒന്‍പതിലും ശോഭ അഞ്ചിലും. ഇതിനിടയില്‍ അച്ഛന്‍ കമ്പനിയില്‍ അസിസ്ന്റ്റ്‌ മാനേജരായി അമ്മാവന്‍ ഫോര്‍മാനും. ശമ്പളം കൂടി കൈയില്‍ പൈസയൊക്കെയായപ്പോള്‍ അച്ഛന് ചില ചീത്ത കൂട്ട് കെട്ടുകളായി മദ്യപാനം ഒരു ശീലമാക്കി അമ്മാവന്‍ പല തവണ ഉപദേശിച്ചങ്കിലും ചെവി കൊള്ളാന്‍ തയ്യാറായില്ല. അങ്ങിനെയിരിക്കെ താന്‍ ഡിഗ്രി ഫസ്റ്റ് ക്ലാസ്സില്‍ പാസായി ചെങ്ങനാശ്ശേരി എസ് ബി കോളേജില്‍ എം എസ് സിയ്ക്ക് ചേര്‍ന്നു തിരുവല്ലയിലെ വല്യച്ഛന്റെ വീട്ടില്‍ താമസിച്ച് പഠനവും തുടര്‍ന്നു. ഒരു മാസന്ത്യം ജീവനക്കാര്‍ക്കുള്ള ശമ്പളം ബാങ്കില്‍ നിന്നെടുത്തു ഓഫീസ് സേഫില്‍  വച്ച് അച്ഛന്‍ പതിവ് പോലെ  കൂട്ടുകാരോടൊപ്പം മദ്യപിക്കുവാന്‍ പോയി. കൂട്ടുകാരില്‍ ചിലര്‍ ഓഫീസിന്റെയും സേഫിന്റെയും താക്കോല്‍ അച്ഛനറിയാതെ കൈക്കലാക്കി. മദ്യപിച്ച് മതോന്മത്തനായ അച്ഛനെ  വീട്ടിലാക്കിയിട്ടു രാത്രി തന്നെ സേഫിലെ പണം കൈക്കലാക്കി സ്ഥലം വിട്ടു. രാവിലെ ഉണര്‍ന്നു താക്കോല്‍ കാണാതെ പരിഭ്രാന്തനായ അച്ഛന്‍ കമ്പനിയില്‍ ചെന്ന് നോക്കിയപ്പോള്‍ ഓഫീസും സേഫും തുറന്നു കിടക്കുന്നത് കണ്ടു വീട്ടിലേയ്ക്ക് ചെന്ന് തലേ ദിവസം പച്ചക്കറി തോട്ടത്തില്‍ തളിക്കുവാന്‍ വാങ്ങിയ പരാമര്‍ എന്ന കീടനാശിനി അമ്മയ്ക്കും അനുജത്തിമാര്‍ക്കും കൊടുത്ത് അച്ഛനും കഴിച്ചു. രാവിലെ കതകു തുറക്കതതെന്തു എന്ന് കരുതി അമ്മാവന്‍ വന്നു നോക്കുമ്പോഴേക്കും.......

ആലുവാ ജനറല്‍ ആശുപത്രിയുടെ മോര്‍ച്ചറിക്ക് മുന്നിലേ വരാന്തയിലിരുന്ന തനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. കോളേജിലായിരുന്ന തന്നെ പ്രിസിപ്പലച്ചന്‍ സ്വന്തം കാറിലാണ് ആശുപത്രിയിൽ എത്തിച്ചത്. ചെങ്ങനാശ്ശേരി മുതല്‍ ആലുവ വരെ നല്ലവനായ വെള്ളിമറ്റത്തച്ഛന്‍ പറഞ്ഞു കൊണ്ടിരുന്നത് ആത്മഹത്യ ചെയ്യരുത് ജീവിതം നേരിടണം എന്നാണ്. മോര്‍ച്ചറിയുടെ മുന്നില്‍ വച്ച് സഹപാഠി രാജശേഖരനാണ് ബോംബയിലേക്ക് പോകുവാന്‍ പറഞ്ഞത്. വീടിന്റെ തെക്ക് വശത്ത്‌ ഒരേ ചിതയില്‍ തന്നെ നാലുപേരെയും ദഹിപ്പിച്ച് കലമുടച്ച ശേഷം അംബികയോട് പോലും പറയാതെയാണ് താന്‍ പോയത്. കൈയില്‍ കീറിയ എയര്‍ ബാഗും അതില്‍ രണ്ടു ജോഡി പാന്റും ഷര്‍ട്ടും ബീ എസ് സി പാസായതിന്റെ സര്‍ട്ടിഫിക്കറ്റും രാജശേഖരന്‍ തന്ന ഇരുനൂറു രൂപയും.

അദ്ധ്യായം ഏഴ് - തര്‍പ്പണം
*****************************
എപ്പോഴാണ് ഉറങ്ങിയത് എന്നറിയില്ല അച്ഛനെ സ്വപ്നം കണ്ടുകൊണ്ടാണ് ഉണര്‍ന്നത് സമയം നോക്കി രാവിലെ അഞ്ചര. എന്തായിരുന്നു സ്വപ്നം എന്നോര്‍ക്കാന്‍ ശ്രമിച്ചു ഒരു പുഴ ആള്‍ കൂട്ടം അച്ഛന്റെ കൈ പിടിച്ചു താനും. എന്തോ താന്‍ അച്ഛനോട് ചോദിക്കാന്‍ ശ്രമിക്കുന്നുണ്ട് പെട്ടന്ന് ഒരു പ്രകമ്പനം സ്വാമിയെ ശരണമയ്യപ്പ. അത് പമ്പാ തീരമല്ലേ പത്തു വയസുകാരനായ തന്നെ കുളിപ്പിച്ച് കരയ്ക്കിരുത്തി കുളിച്ചു ബലിയിടുന്ന അച്ഛന്‍. ബലിശിഷ്ടം നദിയില്‍ അര്‍പ്പിച്ചു മുങ്ങി കയറിയ അച്ഛനോട് താന്‍ ചോദിച്ചൂ എന്തിനാണ് ബലിയിടുന്നത്. അച്ഛന്‍ പറഞ്ഞു തന്നു പിതൃക്കളുടെ ആത്മാവിനു ശാന്തി കിട്ടുവാനാണ് അപ്പോള്‍ ഞാന്‍ ബലിയിടാണോ അച്ഛന്‍ ചിരിച്ചു കൊണ്ട് പറഞ്ഞൂ അതിനു നിന്റെ അച്ഛനും അമ്മയും മരിച്ചിട്ടില്ലല്ലോ. അച്ഛന്റെ ആത്മാവാണോ സ്വപ്നത്തില്‍ വന്നത് അതോ പണ്ട് നടന്ന സംഭവങ്ങള്‍ സ്വപ്നങ്ങളായ് വരുന്നതോ. മരിച്ചു ഇരുപത്തേഴു വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവരെ അച്ഛനും അമ്മയ്ക്കും ബലിയിട്ടില്ലല്ലോ. ചുവരിലേക്ക് വെറുതെ നോക്കി കുറെ പെയിന്റിങ്ങുകള്‍ അവക്കിടയില്‍ മരട് നഗരസഭയുടെ കലണ്ടര്‍. സൂക്ഷിച്ചു നോക്കിയപ്പോള്‍ ജൂലായ്‌ പതിനെട്ടിന് ചുറ്റും കറുത്ത വട്ടം എന്തെന്നറിയാന്‍ കലണ്ടര്‍ എടുത്തു നോക്കി കര്‍ക്കിടക വാവ്. ഇന്ന്  ജൂലായ്‌ പതിനെഴ് പെട്ടെന്ന് എഴുന്നെറ്റു ലാപ്‌ ഓണ്‍ ചെയ്തു ഗൂഗിള്‍ സെര്‍ച്ചില്‍ ശബരിമല ഓപ്പണിംഗ് ഷഡ്യുള്‍ 2012 എന്ന്‌ ടൈപ്പ് ചെയ്തു. ആദ്യം തന്നെയുള്ള ലിങ്ക് ശബരിമല അയ്യപ്പന്‍ ഡോട്ട് കോം ഫെസ്റിവല്‍ കലണ്ടര്‍ ആയിരുന്നു ജൂലായ്‌ 15 മുതല്‍ 20 വരെ നട തുറന്നിരിക്കും എന്ന്‌ കണ്ടൂ.

സ്വാമി തരുന്ന നിയോഗമായിരിക്കും ഇത് അല്ലെങ്കില്‍ ജൂലായ്‌ ഇരുപതിന് റിട്ടേണ്‍ ടിക്കറ്റുള്ള താന്‍ ഈ പുലര്‍ച്ചയില്‍  ഇങ്ങനെയൊരു സ്വപ്നം കാണുമായിരുന്നോ. റിസപ്ഷനിലേക്ക് വിളിച്ചു ശബരിമലയ്ക്ക് ഒരു വണ്ടി വേണമെന്ന് പറഞ്ഞു പത്തു മിനിറ്റുനുള്ളില്‍ അവര്‍ വിളിച്ചു ഏഴു മണിയ്ക്ക് കാര്‍ ശരിയാവുമെന്ന്. ഐക്കയെ വിളിച്ചു അവള്‍ ഓഫീസില്‍ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍ ബുദ്ധനെ കാണുവാന്‍ പോകുന്നു എന്ന് കേട്ടപ്പോള്‍ ഒന്ന് ഞെട്ടി. ശബരിമലയ്ക്ക് എന്ന് പറഞ്ഞപ്പോള്‍ അവള്‍ക്കു സന്തോഷമായി. അയ്യപ്പന്‍ ശ്രീ ബുദ്ധന്‍ തന്നെയാണെന്ന് അവള്‍ക്കറിയാം സ്വപ്നത്തെ കുറിച്ച് പറഞ്ഞു ബുദ്ധന്‍ ശരണം ധര്‍മ്മം ശരണം സ്വാമി ശരണം അയ്യപ്പ ശരണം എന്ന് പറഞ്ഞവള്‍ യാത്രാ മംഗളമോതി.

പ്രഭാത കര്‍മ്മങ്ങള്‍ കഴിഞ്ഞു കുളിച്ചു രണ്ടു ദിവസത്തേക്കുള്ള വസ്ത്രങ്ങളും കരുതി റിസപ്ഷനില്‍ ചെന്നപ്പോള്‍ സമയം ആറു നാല്‍പ്പത്. താമസിയാതെ കാര്‍ വന്നു സ്വിഫ്റ്റ് ഡിസൈര്‍ താമസിയാതെ മലയാത്ര തുടങ്ങി. ജെന്റില്‍മാന്‍ ലുക്കുള്ള നാലപ്പത് വയസ്സിനു താഴെ പ്രായം തോന്നിക്കുന്ന ഡ്രൈവറുടെ പേര്  ഉണ്ണികുട്ടന്‍. വീട് എവിടെയാണ് എന്ന് ചോദിച്ചപ്പോള്‍ ഹോട്ടലിന് തൊട്ടടുത്തു തന്നെയാണ് അത് കൊണ്ടാണ് പെട്ടന്ന് എത്തിച്ചേരാന്‍ കഴിഞ്ഞതെന്നു പറഞ്ഞു. കാര്‍ വാങ്ങുന്നതിന് മുന്‍പ് പെട്ടി ഓട്ടോ ഓടിക്കുകയായിരുന്നെന്നും ചോദിക്കാതെ തന്നെ പറഞ്ഞു. ചെറുതായി വിക്കുള്ള ഹൈ സ്പീഡില്‍ സംസാരിക്കുന്ന ഉണ്ണികുട്ടനുമായി പെട്ടന്ന് തന്നെ കൂട്ടായി. ഒരു മണികൂറിനുള്ളില്‍ വൈക്കത്ത് എത്തി കാര്‍ അമ്പലത്തിന്റെ പാര്‍ക്കിംഗ് ഏരിയയിലേക്ക് കയറ്റിയിട്ടു ഉണ്ണികുട്ടന്‍ പറഞ്ഞു സാര്‍ തൊഴുന്നില്ലേ. വൈക്കത്തപ്പനെ തൊഴുതു ഏറ്റുമാനൂരപ്പനെ തൊഴുതു തിരുനക്കര തേവരെ തൊഴുതു കടപ്പാട്ടുരപ്പനെ തൊഴുതു ഒരുമണി കഴിഞ്ഞപ്പോള്‍ എരുമേലിയില്‍ എത്തി. എരുമേലി ശാസ്താവിനെയും വാവര് സ്വാമിയെയും തൊഴുതു ഭക്ഷണവും കഴിച്ചു രണ്ടു മണി കഴിഞ്ഞപ്പോള്‍ എരുമേലിയില്‍ നിന്ന് പുറപ്പെട്ട് രാത്രി ഒന്‍പതു മണി കഴിഞ്ഞപ്പോള്‍ പമ്പയില്‍ എത്തി. നിര്‍ത്താതെ പെയ്യുന്ന മഴയായതു കൊണ്ടാണ് ഇത്രയും വൈകിയത് അല്ലെങ്കില്‍ സന്ധ്യയാകുമ്പോഴേക്കും എത്തമായിരുന്നു. പതിനാലു മണികൂര്‍ ഒരുമിച്ചുള്ള യാത്രയില്‍ താന്‍ ആരാണെന്നു പിടികിട്ടിയ ഉണ്ണികുട്ടന്‍ സന്നിധാനത്തേക്ക് കൂടെ വരാമെന്ന് ചോദിക്കാതെ തന്നെ പറഞ്ഞു. ഹോട്ടലില്‍ നിന്നുള്ള  നിദ്ദേശപ്രകാരമെത്തിയ ടൂര്‍ എക്സിക്യുട്ടിവ് ജഗദീഷ് തങ്ങളെ സ്വീകരിച്ചു, നിലയ്ക്കല്‍ എത്തിയപ്പോള്‍ തന്നെ ജഗദീഷ് ഉണ്ണിക്കുട്ടനുമായി  സംസാരിച്ചിരുന്നു. കര്‍ക്കിടകരംഭാമായിരുന്നതിനാല്‍ പമ്പ നിറഞ്ഞൊഴുകുന്നു. അയ്യപ്പ സേവ സംഘത്തിന്റെ ഒരു റൂം തനിക്കു വേണ്ടി ജഗദീഷ് ഒരുക്കിയിരുന്നു.  കുളികഴിഞ്ഞു അത്താഴം കഴിച്ചു കിടന്നു. തലേ ദിവസത്തെ ഉറക്കബാക്കിയും യാത്രക്ഷീണവും കാരണം പെട്ടന്ന് തന്നെ ഉറങ്ങി. രാവിലെ നാല് മണിയ്ക്ക് തന്നെ ജഗദീഷ് വിളിച്ചുണര്‍ത്തി വികസിത രാജ്യങ്ങളില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ തുടങ്ങിയാതാണങ്കിലും ഇന്ത്യയില്‍ പുതുമയാണ് ടൂര്‍ എക്സിക്യുട്ടിവ് ശൈലി. പഞ്ചനക്ഷത്ര ഹോട്ടലുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇവര്‍ നമ്മള്‍ ചെല്ലുന്നതിനു മുന്‍പ് തന്നെ സ്ഥലത്തെത്തി സകല സൗകര്യങ്ങളും ഏര്‍പ്പാട് ചെയ്യുന്നു. കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന് വേണ്ടി ഇവര്‍ പെടുന്നപാട് കണ്ടാല്‍ സഹതാപം തോന്നും. സാര്‍ പ്രഭാത കൃത്യങ്ങള്‍ ചെയ്തു വരൂ ബലി തര്‍പ്പണത്തിനു വേണ്ടി തറയില്‍ ഒരുക്കങ്ങളെല്ലാം ചെയ്തു ശാന്തി കാത്തിരിക്കുന്നു.

പവിത്രമായ പമ്പയില്‍ മുങ്ങി ഈറനോടെ ബലിത്തറയില്‍ വന്നു ഇടത്തുകാല്‍ മുന്‍പോട്ടും വലതുകാല്‍ പിന്‍പോട്ടും മടക്കി വച്ചിരുന്നു ശാന്തി മുന്നിലേക്ക്‌ നീക്കി വച്ച തളികയില്‍ നിന്ന് പവിത്രം വലതു കൈയിലെ മോതിരവിരലില്‍ ഇട്ട് കിണ്ടിയില്‍ നിന്ന് ജലമോഴുക്കി തറ കഴുകി. ശാന്തിയുടെ നിര്‍ദ്ദേശാനുസരണം തറയില്‍ ഇല വച്ച് തുളസി പൂവിട്ടു മൂന്നു തവണ അരി നനച്ചു ഇലയില്‍ വച്ചു.  അരിയിലേക്ക് പിതാവിനെയും മാതാവിനെയും പേരും നാളും ചൊല്ലി വിളിച്ചു ആവാഹിച്ചൂ, മൂന്നാമത് വച്ച അരിയിലേക്ക് മറ്റു പിതൃക്കളെയും ആവാഹിച്ചു കുടി നീര്‍ കൊടുത്ത് ദാഹമടക്കി. ശേഷം എള്ളും പൂവും നനച്ചു മൂന്നാവര്‍ത്തി വച്ച് ഇലയെടുത്തു നദിയിലിറങ്ങി പവിത്രം ഊരി കെട്ടഴിച്ചു ദര്‍ഭയും ഇലയും തലയ്ക്കു മീതെ കൂടി പിറകോട്ടെറിഞ്ഞു മുങ്ങി ശന്തിയ്ക്ക് ദക്ഷിണ കൊടുത്ത് കെട്ട് നിറയ്ക്കാന്‍ പമ്പ ഗണപതി ക്ഷേത്രത്തില്‍ എത്തി.

അദ്ധ്യായം എട്ട് – മുക്തി
*************************
എങ്കില്‍ ഞാന്‍ അഗ്നി പ്രവേശം ഭഗവല്‍
പാദ പങ്കജത്തോട് ചേരുവാന്‍ തുടങ്ങുന്നു
പാര്‍ക്കേണം മുഹുര്‍ത്തമാത്രം ഭവാന ത്രൈവ മേ
തീര്‍ക്കേണം മായകൃത ബന്ധനം ദയാനിധേ
ഭക്തിപൂണ്ടത്ഥമുക്ത ദേഹത്യാഗവും ചെയ്തു മുക്തിയും സിദ്ധിച്ചിത് ശബരി
(ശബരി മോക്ഷപ്രാപ്തി  - അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്)

ജഗദീഷ് വേണ്ടപോലെ തന്നെ എല്ലാ കാര്യങ്ങളും ചെയ്തിരുന്നു പമ്പ ഗണപതി കോവിലിലെത്തിയ തനിക്കു വി ഐ പി പരിഗണന തന്നെയായിരുന്നു കിട്ടിയത്, മേല്‍ ശാന്തി തന്നെ കെട്ടുനിറയ്ക്കാന്‍ ഗുരുസ്വാമിയായി. ആദ്യം ഒരു രൂപ നാണയം വെറ്റിലയില്‍ പൊതിഞ്ഞു കെട്ടി കാണിപൊന്നായീ മുന്‍ കെട്ടില്‍ നിക്ഷേപിച്ചു തുടര്‍ന്ന് നാളികേരത്തില്‍ നെയ്‌ മുദ്ര നിറച്ചു കോര്‍ക്കിട്ടു കോലരക്ക് കൊണ്ട് ഭദ്രമായി സീല്‍ ചെയ്തു നിക്ഷേപിച്ചു. മൂന്നു കൈ അരി മറ്റു വഴിപാടു സാധനങ്ങള്‍ എന്നിവയും മുന്‍ കെട്ടില്‍, പിന്‍ കെട്ടില്‍ അരിയും നാളികേരങ്ങളും പല വ്യഞ്ജന സാധനങ്ങളും നിറച്ചു കെട്ടി ഗുരുസ്വാമിയ്ക്ക് ദക്ഷിണ നല്‍കി പവിത്രമായ പള്ളിക്കെട്ട് തലയില്‍ ഏറ്റുവാങ്ങി പമ്പ ഗണപതിയ്ക്ക് കേരമുടച്ച്‌ മലകയറ്റം തുടങ്ങി.

അച്ഛന്റെ വാക്കുകള്‍ ഒഴികിവരുന്നത്‌ പോലെ നാല്‍പ്പതു വര്‍ഷം മുന്‍പുള്ള തന്റെ കന്നി യാത്രയില്‍ അച്ഛന്‍ ഇരുമുടി കെട്ടിന്റെ മാഹാത്മ്യം പറഞ്ഞു തന്നിരുന്നു. മുന്‍ കെട്ടില്‍ ശബിരീശ്വനുള്ള വഴിപാട് സാധനങ്ങളും പിന്‍ കെട്ടില്‍ യാത്രയില്‍ ഭക്ഷണം പാകം ചെയ്യാനുള്ള സാധനങ്ങളും പതിനെട്ടാംപടിയില്‍ അടിക്കാനുള്ള നാളികേരവുമായിരിക്കും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മുന്‍ കെട്ടില്‍ ഈ ജന്മം ആര്‍ജ്ജിക്കേണ്ട പുണ്യങ്ങളും പിന്‍ കെട്ടില്‍ ഉപേക്ഷിക്കണ്ട പാപങ്ങളും. മലയാത്രയില്‍ ഉടനീളം കുറേശ്ശെയായി പാപങ്ങള്‍ ഉപേക്ഷിച്ചു പതിനെട്ടാം പടി താഴെ ചെല്ലുമ്പോഴേക്കും പിന്‍ കെട്ടില്‍ അവസാനമായുള്ള നാളികേരം അടിച്ചു ശൂന്യമായ പാപങ്ങളും നേടാനുള്ള പുണ്യവുമായി പടി കയറണം.

പമ്പാ ക്ഷേത്ര സമുച്ചയത്തില്‍ നിന്ന് കുറച്ചു താഴെക്കിറങ്ങി പിന്നെ രണ്ടു കിലോമീറ്റര്‍ കുത്തനെ കയറ്റം കയറി ചെന്നാല്‍ ശബരിപീഠം എത്തും. നാല്‍പ്പതു വര്‍ഷം മുന്‍പ് താന്‍ വന്നപ്പോള്‍ മണ്ണും കല്ലുകളും നിറഞ്ഞ വഴിയായിരുന്നു ഇപ്പോള്‍ മുഴുവന്‍ കോണ്‍ക്രീറ്റ് പടികളായി മാത്രമല്ല മേല്‍കൂരയും. അന്ന് കാനന പാതയായിരുന്നു ഇന്നോ രണ്ടുവശവും വിശ്രമ സങ്കേതങ്ങളും ഓക്സിജന്‍ പാര്‍ലറുകളും കാര്‍ഡിയാക് സെന്ററുകളും നിറഞ്ഞ ഹൈടെക് പാത. പക്ഷെ കയറ്റം കയറിത്തന്നെ ചെല്ലണമല്ലോ കുറച്ചു കയറിയപ്പോഴേക്കും താന്‍ ആകെ തളര്‍ന്നു. അത് കണ്ടു ജഗദീഷ് ഡോളി വിളിക്കട്ടെ എന്ന്‌ ചോദിച്ചൂ. ഡോളി രസകരമായ സാധനം തന്നെ ഒരു ചൂരല്‍ കസേരയുടെ ഇരു സൈഡിലും ബലമുള്ള കമ്പുകള്‍ കെട്ടി നാലുപേര്‍ ചുമക്കുന്നു. കസേരയില്‍ ഇരിക്കുന്നയാള്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെ പതിനെട്ടാം പടിക്ക് താഴെ ചെല്ലുന്നു താന്‍ ഏതായാലും ആ പരിപാടി വേണ്ടെന്നു തീര്‍ത്ത്‌ പറഞ്ഞു. പതുക്കെ പതുക്കെ കയറി തന്നെ ചെല്ലണം എങ്കിലല്ലേ പാപങ്ങള്‍ ഉപേക്ഷിക്കാന്‍ പറ്റൂ. ബുദ്ധിമുട്ടില്ലാതെ അയ്യപ്പനെ കാണണമെങ്കില്‍ എറണാകുളത്തുള്ള ഏതങ്കിലും ക്ഷേത്രത്തില്‍ പോയാല്‍ പോരെ. ഇതല്ലാം കണ്ടു ഉണ്ണികുട്ടന്‍ ആകെ ത്രില്ലടിച്ചു പോയി അവന്‍ പറഞ്ഞു ഞാന്‍ ഒരു പാട് വി ഐ പി കളെയും കൊണ്ട് പലയിടത്തും ട്രിപ്പ്‌ പോയിട്ടുണ്ട് ഇങ്ങനെ ഒരു സാറിനെ ആദ്യമായി കാണുകയാണ്.

മഴക്കാലമായത് കൊണ്ട് അയ്യപ്പന്മാര്‍ വളരെ കുറച്ചേയുണ്ടയിരുന്നോള്ളൂ ഇടയ്ക്കിടയ്ക്ക് മഴ പെയ്യന്നുണ്ടായിരുന്നു മേല്കൂരയുള്ളത് കൊണ്ട് ഒരു തുള്ളി വെള്ളം പോലും ദേഹത്ത് വീണില്ല. ആകെയുള്ള കുഴപ്പം വിശ്രമത്തിനായ് വശങ്ങളില്‍ തീര്‍ത്തിരുന്ന കോണ്‍ക്രീറ്റ് കസേരകളിലേക്ക്‌ പോകുവാന്‍ പറ്റിയില്ലയന്നതാണ് അത് കൊണ്ട് പടികളില്‍ തന്നെയിരുന്നു വിശ്രമിച്ചൂ. പതുക്കെ നടന്നും പടികളില്‍ ഇരുന്നും ശബരി പീഠത്തില്‍ എത്തിയപ്പോള്‍ സമയം ഒന്‍പതു മണി കഴിഞ്ഞൂ അപ്പോഴേക്കും നല്ല വിശപ്പ്‌ സ്ഥിരം കടകളായി കുറെയുണ്ടെങ്കിലും ഒരണ്ണം മാത്രമേ തുറന്നിരുന്നോള്ളൂ അവിടെന്നു പയറും നാരങ്ങ അച്ചാറും കൂട്ടി വയറു നിറച്ചു കഞ്ഞി കുടിച്ചു.

ശബരി തപസനുഷ്ടിച്ചിരുന്ന പരിപാവനമായ സ്ഥലമാണ്‌ ശബരിപീഠം ഇന്നവിടെ കേരമടിക്കുവാനുള്ള ചെറിയൊരു കുഴിയും ചെറിയൊരു തറയും മാത്രം. തറയ്ക്ക് ചുറ്റുമുള്ള കമ്പി വേലിയില്‍ ഈ വര്‍ഷകാലത്തും നിറയെ കച്ചകള്‍. ആദ്യത്തെ മലയാത്രയില്‍ എരുമേലിയില്‍ പേട്ടകെട്ടിയില്ലെങ്കിലും അച്ഛന്‍ ഒരു ശരകോലും കച്ചയും വാങ്ങി തന്നു. അതെന്തിനെന്നു ചോദിച്ചപ്പോള്‍ കന്നി അയ്യപ്പന്മാര്‍ ശബരിപീഠത്തിലെത്തുമ്പോള്‍ ശബരിയമ്മയ്ക്ക് വസ്ത്രം കൊടുക്കണം അതാണ് കച്ച. എന്നിട്ട് കേറി ശരംകുത്തിയില്‍ ചെല്ലുമ്പോള്‍ ശരകോലവിടെ നിക്ഷേപിക്കണം. മകര സംക്രമം കഴിഞ്ഞു മാളികപ്പുറത്തമ്മയെ എഴുന്നുള്ളിച്ചു ശരംകുത്തിയില്‍ കൊണ്ടുവരും അവിടെ ശരം ഒന്നും കണ്ടില്ലെങ്കില്‍; കന്നി അയ്യപ്പമാര്‍ വന്നിലെങ്കില്‍; മാളികപ്പുറത്തമ്മയെ വിവാഹം കഴിച്ചു കൊള്ളാം എന്ന് അയ്യപ്പന്‍ വാക്ക് കൊടുത്തിടുണ്ടത്രേ. മാളികപ്പുറത്തമ്മ ശരംകുത്തിയില്‍ വരുന്നത് വാദ്യഘോഷങ്ങളോടെയാണ്, ശരങ്ങള്‍ കണ്ടു തിരിച്ചു പോകുന്നതോ നിശബ്ദമായി, എങ്കിലും മാളികപ്പുറത്തമ്മ ആശ്വസിക്കും അടുത്ത കൊല്ലം വരാം അപ്പോള്‍ ശരമോന്നും കണ്ടില്ലെങ്കില്‍ വിവാഹം നടത്താം പ്രത്യാശായല്ലേ ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നത്. തനിക്കു അന്നുമിന്നും അത്ഭുതമാണ് അച്ഛന്റെ കഥകള്‍. ഇത്രമാത്രം അറിയാവുന്ന അച്ഛനു അന്ന് അടി തെറ്റി പോയതെന്തേ പതറി പോയതെന്തേ.... വിധിയുടെ ലീല വിലാസങ്ങള്‍.

ഇനി സമയം കളയാനില്ല ശരംകുത്തിയിലേക്ക് കയറുക തന്നെ ലേശം കയറ്റമുള്ളുവെങ്കിലും നല്ല കിതപ്പ് തോന്നി വയറു നിറയെ കഞ്ഞി കുടിച്ചതിനാലായിരിക്കണം. കയറുന്തോറും പുറം വഴിക്ക് വല്ലാത്ത വേദന ഇനി കുറച്ചല്ലേയുള്ളൂ കയറുക തന്നെ. സാര്‍ വല്ലാതെ വിയര്‍ക്കുന്നല്ലോ ഇരിക്കൂ എന്ന് പറഞ്ഞു ഉണ്ണികുട്ടനും ജഗദീഷും തന്നെ പിടിച്ചുവോ ഇപ്പോള്‍ എവിടെയാണാവോ വല്ലാത്ത ഇരുട്ട് ദൂരെയൊരു പ്രകാശരേണു തന്നെ മാടി വിളിക്കുന്നുവോ.

ഗോപാലകൃഷ്ണന്റെ വലതു കൈയില്‍ അപ്പോഴും ശരകോല്‍ ഉണ്ടായിരുന്നു.

കൊച്ചി മെട്രോ റയില്‍വേയ്ക്ക് ഗ്ലോബല്‍ ടെണ്ടര്‍ വിളിക്കാതെ ഡി എം ആര്‍ സി നേരിട്ട് ചെയ്യുമായിരിക്കാം അല്ലെങ്കില്‍ മിത്സുബഷിയ്ക്ക് കോണ്ട്രാക്റ്റ് കിട്ടുമായിരിക്കാം. 2014 തിരുവോണ ദിവസം കൊച്ചി മെട്രോ കമ്മിഷന്‍ ചെയ്യുമായിരിക്കും അല്ലെങ്കില്‍ അനേക വര്‍ഷങ്ങള്‍ പിന്നെയും നീണ്ടു പോയേക്കാം. മിത്സുബഷിയ്ക്ക് ഇതിലും നല്ല പ്രൊജക്റ്റ്‌ മാനേജരെ കിട്ടുമായിരിക്കും. ഐക്ക വര്‍ഷങ്ങളോളം ഏകാന്തത അനുഭവിച്ചു ബുദ്ധനില്‍ വിലയം പ്രാപിച്ചേക്കാം. അംബികയുടെ മക്കള്‍ നല്ല ജോലി നേടി അമ്മയ്ക്ക് അവസാന നാളുകളില്‍ സമാധാനം നല്കിയേക്കാം. ഏതായാലും ഐക്കയ്ക്കും അംബികയ്ക്കും രമ്യക്കും ഷാഫിയ്ക്കും ഉണ്ണികുട്ടനും ജഗദിഷിനും എന്നെന്നും ഓര്‍ക്കുവാന്‍ ഒരു കഥ ബാക്കി വച്ച് ഗോപാലകൃഷ്ണന്‍ യാത്രയായി.