ജാലകം

Monday, 16 December 2013

കാന്തളൂർ വലിയശാല

ഉത്തരേൻഡ്യയിൽ നളന്ദ, തക്ഷശില തുടങ്ങിയ പാഠശാലകൾ പോലെ പ്രാചീന കേരളത്തിൽ ഉണ്ടായിരുന്ന പഠന കളരികളായിരുന്നു മൂഴിക്കുളം, തലക്കുളം, കരകണ്ടീശ്വരം, കാന്തളൂർ, പാർത്ഥിവപുരം തുടങ്ങിയ പാഠ ശാലകൾ. ദക്ഷിണ കേരളത്തിൽ ഏറ്റവും പ്രസിദ്ധമായ ശാലയായിരുന്നു എങ്കിലും എന്തോ അസൂയയാൽ എന്ന വണ്ണം ചോള, പാണ്ഡ്യ രാജ്യങ്ങൾ നിരന്തരമായ ആക്രമണം നടത്തി കാന്തളൂർ ശാല (ചാലൈ) നശിപ്പിച്ചു.

കാന്തളൂർ ശാലയുടെ കൃത്യമായ സ്ഥാനം എവിടെയായിരുന്നു എന്നതിനെ കുറിച്ച് വിവിധാഭിപ്രായങ്ങളുണ്ട്. തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻ കരയിൽ നിന്നും ഏഴ് മൈൽ അകലെ വിഴിഞ്ഞത്തിന് അടുത്ത് കാന്തളൂർ എന്ന ഗ്രാമത്തിൽ ആയിരുന്നിരിയ്ക്കാനാണ് കൂടുതൽ സാദ്ധ്യത. യഥാർത്ഥ കാന്തളൂർ ശാല എറണാകുളം ജില്ലയിൽ ചേന്ദമംഗലം പാലിയം കുന്നിൽ ആയിരുന്നിരിയ്ക്കാം എന്ന് ചിലർ വാദിക്കുന്നു. ചേന്ദമംഗലം മൂഴിക്കുളത്തിന് അടുത്തു തന്നെ ആയതു കൊണ്ട് തൊട്ടു അടുത്തു തന്നെ രണ്ട് ശാലകൾ ഉണ്ടായിരിക്കാൻ സാധ്യത കുറവാണ്. എന്നാൽ മൂഴിക്കുളം ശാലയുടെ ഒരു ക്യാമ്പസായി ചേന്ദമംഗലത്ത് തുടങ്ങുകയും ആ ക്യാമ്പസ്‌ വിഴിഞ്ഞത്തേയ്ക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തിരിക്കാൻ സാദ്ധ്യതകൾ ഏറെ.

ആയ്, ചേര രാജാക്കന്മാർ കേരളത്തിൽ നിരവധി ക്ഷേത്രങ്ങളും ശാലകളും സ്ഥപിക്കുകയുണ്ടായി, അവ തമ്മിൽ അന്യോന്യം ബന്ധം ഉണ്ടായിരിക്കുക സ്വാഭാവികം മാത്രം. ക്രിസ്തു വർഷം ഒമ്പതും പത്തും നൂറ്റാണ്ടുകളിൽ ആയ് രാജാക്കന്മാർ രൂപം കൊടുത്ത പഠന ശാലകളിൽ പ്രധാനമായതാണ് കാന്തളൂർ ശാല എന്നും ഈ ശാലയുടെ ആദ്യ ആസ്ഥാനമായ വിഴിഞ്ഞം ചോള ആക്രമണത്തെ തുടർന്ന് നശിച്ചു പോയപ്പോഴാണ് തിരുവനന്തപുരം വലിയശാലയിലേയ്ക്ക് മാറ്റപ്പെട്ടതെന്നും കരുതുകയാണ് ഉചിതം. അന്നത്തെ കളരി ഭര ദേവതാ ക്ഷേത്രമാണ് വലിയ ശാല (ചാല) ശിവ ക്ഷേത്രം.

കാന്തളൂർ ശാലയുടെ പ്രവർത്തനം ഏതു രീതിയിൽ ആയിരുന്നെന്നോ ചിട്ടകൾ എന്തൊക്കെയായിരുന്നെന്നോ നേരിട്ട് വിവരിക്കുന്ന ചെപ്പേടുകളും ശാസനങ്ങളും ഇതുവരെ ലഭ്യമല്ല. ആയ്‌ വംശ രാജാവായ കരുനന്തടക്കൻ (കൃസ്താബ്ദം 857 - 885) സ്ഥാപിച്ച പാർത്ഥിവപുരം ശാലയെ സംബന്ധിച്ച ചെപ്പേടിലാണ് കാന്തളൂർ ശാലയെ കുറിച്ച് ആദ്യ പരാമർശം കാണുന്നത്.  കരുനന്തടക്കൻ ഭരണത്തിന്റെ ഒമ്പതാം വർഷം മുടാല നാട്ടിലെ പശുങ്കുളം (പച്ചുങ്കുളം) ഗ്രാമത്തിലെ ഉഴക്കുടി വിള എന്ന ഭൂഭാഗവും ക്ഷേത്രവും മുഞ്ചിറൈ സഭക്കാരിൽ നിന്ന് വാങ്ങി, അവിടെ സ്ഥാപിച്ച പാർത്ഥിവപുരം ശാലയിലും കാന്തളൂരിലെ മരിയാദ (നിയമം) തന്നെ പിന്തുടരുമെന്നാണ് ശാസനം. പാർത്ഥിവപുരം ശാലയിൽ മീമാംസ, ത്രൈരാജ്യ വ്യവഹാരം (മൂന്ന് രാജ്യങ്ങളിലെ നിയമങ്ങൾ), പൗരോഹിത്യം എന്നീ വിഷയങ്ങളിൽ പ്രവേശന പരീക്ഷ ഉണ്ടായിരുന്നു എന്നും ചെപ്പേടിലുണ്ട്.

ശാലകളിലെ അദ്ധ്യാപകർ ഭട്ടൻമാർ (പട്ടൻ) എന്നും വിദ്യാർത്ഥികൾ ചട്ടർ (ചാത്തിരൻ) എന്നും അറിയപ്പെട്ടു. ശാലകളിൽ അദ്ധ്യയന വിഷയങ്ങൾ വ്യാകരണം, തത്ത്വചിന്ത, നിയമം, വിവിധ ശാസ്ത്രശാഖകൾ തുടങ്ങിയവ ആയിരുന്നു. ശാലയിൽ ഭക്ഷണവും വസ്ത്രവും താമസവും സൗജന്യമായി നൽകിയിരുന്നു. ചില ശാലകളിൽ ആയുധ പരിശീലനവും നൽകിയിരുന്നു എന്നാൽ അതിനു ശാസനങ്ങളിൽ നിന്ന് നേരിട്ടുള്ള രേഖാ തെളിവുകൾ ലഭ്യം അല്ല. തൃക്കൊടിത്താനം പോലെയുള്ള ആയുധ അഭ്യാസ കളരികൾ ശാല എന്നല്ല ഘടികം (കടികം) എന്നാണ് അറിയപ്പെട്ടിരുന്നത്.

മേൽ പറഞ്ഞ ശാസനത്തിൽ നിന്ന് കരുനന്തടക്കൻ തന്നെയാണ് കാന്തളൂർ ശാലയുടെ സ്ഥാപകൻ എന്നും കാന്തളൂർ ശാലയിലെ പഠന ക്രമങ്ങൾ മേൽ വിവരിച്ചത് തന്നെയെന്നും അനുമാനിക്കാം. വിദ്യാഭ്യാസ സ്ഥാപനമായാണ് ഉദയം ചെയ്തത് എങ്കിലും ശാസനങ്ങളിലെ കാന്തളൂ പരാമർശം ഏതാണ്ടെല്ലാം തന്നെ കലം അറുപ്പിനു ഇരയാകുന്ന സ്ഥലം എന്നാണ്. കലമറുപ്പ് സൈനിക നടപടിയാണെന്നും ഇങ്ങനെ തുടരെയുള്ള ആക്രമണങ്ങൾക്ക് വിധേയമാകാൻ കാരണം അവിടം ഒരു സൈനിക പരിശീലന കേന്ദ്രം കൂടി പ്രവർത്തിച്ചിരുന്നത് കൊണ്ട് ആയിരുന്നിരിക്കാം. രാജരാജൻ മുതൽ കുലോത്തുംഗൻ വരെയുള്ള ചോള രാജാക്കന്മാരും പരാന്തക പാണ്ഡ്യനും കാന്തളൂർ കലം അറുത്തതായി ശാസനങ്ങളിൽ പറയുന്നത്. കരുനന്തടക്കന്റെ കാലത്ത് പഠന ശാലയെന്ന നിലയിൽ പ്രസിദ്ധിയാർജ്ജിച്ച കാന്തളൂർ പത്താം ശതകത്തോടെ ആയ്‌ രാജ വാഴ്ച അവസാനിക്കുമ്പോൾ ചേര സാമ്രാജ്യത്തിന്റെ സാമന്തരായ വേണാട് രാജ്യ ഭരണത്തിനു കീഴിലായിട്ടുണ്ടാകണം. ചേരരുമായി നിതാന്ത ശത്രുതയിൽ ആയിരുന്ന ചോളരെ പ്രതിരോധിക്കാൻ കാന്തളൂരും തലക്കുളവുമടക്കമുള്ള ചാലകൾ സൈനിക കേന്ദ്രങ്ങളായി പരിണമിക്കുകയും ചെയ്തിരിക്കാം.

ആയ്, വേണാട് രാജ്യങ്ങൾക്ക് നേരേ നടന്ന ആക്രമണങ്ങളെക്കുറിച്ചുള്ള ചോള ലിഖിതങ്ങളിൽ കാന്തളൂർ ശാലയെക്കുറിച്ച് നിരവധി പരാമർശമുണ്ട്. രാജ രാജ ചോളൻ ഒന്നാമൻ തന്റെ ഭരണത്തിന്റെ നാലാം വർഷത്തിൽ (കൃസ്താബ്ദം 988) കാന്തളൂർശാലൈ കലമറുത്തരുളി എന്ന് തിരുവലങ്ങാട് ശാസനത്തിലും മറ്റ് പല ചോള പ്രശസ്തി ലേഖനങ്ങളിലും കാണുന്നുണ്ട്. കലമറുത്തു എന്നതിനു നിരവധി അർത്ഥങ്ങൾ പറയുന്നുണ്ട്. പാർത്ഥിവ പുരം ചെപ്പേട് സൂചകമായി എടുത്താൽ ഒരു വിദ്യാർത്ഥിക്ക് ഒരു ദിവസം വരുന്ന ചെലവിനെ ഇത്ര നാഴി നെല്ല് എന്ന കണക്കിൽ പറയുന്നതാണ് കലം. അത് പ്രകാരം കലം അറുക്കുക എന്നാൽ ഭക്ഷണ സാധനങ്ങൾ കൊണ്ട് വരുന്നത് തടഞ്ഞതാകാം. കലമെന്നതിനു പാചകം ചെയ്യുന്ന പാത്രം എന്നാണെങ്കിൽ ഭക്ഷണം മുട്ടിച്ച് ശാല പ്രവർത്തനരഹിതം ആക്കിയതാകാം. ഉണ്ണുന്ന പാത്രമെന്നാണെങ്കിൽ കലമറുപ്പിനു ഭക്ഷണ പാത്രം അഥവാ വിദ്യാഭ്യാസ സൗകര്യം ഇല്ലാതാക്കി എന്ന് വ്യാഖ്യാനിക്കാം. പണ്ഡിതരെ തർക്കത്തിൽ തോൽപ്പിച്ചു എന്നതാണ് കലമറുക്കുക എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും അനുമാനങ്ങൾ ഉണ്ട്. കലമറുത്തരുളി എന്നതിൽ അരുളി എന്നു ചേർത്തിരിക്കുന്നതിനാൽ ശുഭ കാര്യം നടന്ന സൂചന ആകും എന്ന് കരുതി വിദ്യാർത്ഥികൾക്കുള്ള ഭക്ഷണ സമ്പ്രദായം ക്രമീകരിച്ചു എന്നാണ് അർത്ഥം എന്ന് ചില തമിഴ് പക്ഷക്കാരും പറയുന്നു.

മേൽ പറഞ്ഞവയിൽ നിന്നെല്ലാം വിത്യസ്തവും വിശ്വസനീയവുമായ വാദം കലമറുക്കുക എന്നാൽ കപ്പലുകൾ നശിപ്പിക്കുക എന്നാണ്. കന്യാകുമാരി മുതൽ തിരുവല്ലം വരെയുള്ള ഭൂവിഭാഗങ്ങൾ ഒമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധവും പത്താം നൂറ്റാണ്ടിന്റെ പൂർവാർദ്ധവും ഭരിച്ചിരുന്നത് ആയ് രാജവംശമായിരുന്നു. അവരുടെ തലസ്ഥാനമായ വിഴിഞ്ഞം അന്ന് തന്നെ പ്രസിദ്ധമായ തുറമുഖമായി ഉയർന്നു. ആയ് രാജ വംശത്തിനു ശേഷം ചേര സാമ്രാജ്യത്തിന് കീഴിൽ മുസരിസ് കഴിഞ്ഞാൽ പ്രമുഖ തുറമുഖമായി വിഴിഞ്ഞം. ധാരാളം പാശ്ചാത്യ കപ്പലുകൾ വ്യാപാര ആവിശ്യത്തിന് വേണ്ടി വിഴിഞ്ഞത്തും നങ്കൂരമിട്ടു കാണും. അതിൽ അസൂയ പൂണ്ട ചോളർ സമുദ്ര മാർഗം വിഴിഞ്ഞത്ത് വന്നു കപ്പലുകളും, വിഴിഞ്ഞം പട്ടണവും, കാന്തളൂർ ശാലയും നശിപ്പിച്ചിട്ടുണ്ടാകാം. കടൽ യുദ്ധത്തിൽ പ്രാവീണ്യമുള്ള തമിഴ് നാടിന്റെ വടക്ക് ഭാഗത്തുള്ള ചോളർക്ക് കര മാർഗം വിഴിഞ്ഞത്ത് വരുന്നതിലും എളുപ്പമാണല്ലോ കടൽ മാർഗം വന്ന് യുദ്ധം ചെയ്യുന്നത്.  വിഴിഞ്ഞം മാത്രമല്ല ചേര സാമ്രാജ്യ തലസ്ഥാനമായ കൊടുങ്ങലൂരിന് അടുത്തുള്ള മുസരിസ് എന്ന മുസരി പട്ടണം എന്ന മാകോതയെന്ന മഹോദയപുരവും സമുദ്രയുദ്ധത്തിലൂടെ ചോളർ മുച്ചൂടും നശിപ്പിച്ചു.  രാജേന്ദ്ര ചോളൻ ഒന്നാമൻ കൃസ്താബ്ദം 1019ൽ വിഴിഞ്ഞവും കാന്തളൂർ ശാലയും കീഴടക്കുകയും വിഴിഞ്ഞത്തിനു രാജേന്ദ്രചോഴപ്പട്ടണമെന്ന് നാമകരണം നടത്തുകയും ചെയ്തു. കൃസ്താബ്ദം 1046ലെ മണിമംഗല ശാസനമനുസരിച്ച് രാജാധിരാജ ചോളൻ വേണാട് രാജാവിനെ വധിച്ച് കാന്തളൂർ കീഴടക്കി. കുലോത്തുംഗ ചോളനും കാന്തളൂർ ആക്രമിച്ചിട്ടുണ്ട്.

മുപ്പതോളം രേഖകളിൽ കാന്തളൂർശാല പരാമർശിക്കപ്പെട്ടിട്ടുണ്ട്. ശുചീന്ദ്രം, കന്യാകുമാരി, തിരുനന്തിക്കര, ഇരണിയൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് രാജരാജ ചോളൻ ഒന്നാമന്റെ നിരവധി ശാസനങ്ങൾ കണ്ടെത്തി. ഇവയിൽ പത്താം ഭരണ വർഷ കാലത്ത് എഴുതപ്പെട്ടവയിൽ കാന്തളൂർ ശാല കലമറുത്തതായി പരാമർശമുണ്ട്. തിരുവലങ്ങാട്ട് ലിഖിതത്തിന്റെ ആദ്യ ഭാഗത്ത് രാജരാജ ചോളൻ ഒന്നാമൻ കാന്തളൂർ ശാലൈ കലമറുത്തു എന്ന് കാണുന്നു. ചോളന്മാർ വിഴിഞ്ഞം തുറമുഖം കീഴടക്കിയതുമായി ബന്ധപ്പെട്ടാണ് ചോള ശാസനങ്ങളിൽ കാന്തളൂർ ചാല ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്നത്. വിഴിഞ്ഞത്തിനടുത്ത് കാന്തളൂർ എന്നൊരു സ്ഥലം ഉണ്ടെങ്കിലും ഒരു പട്ടണമായിയിരുന്നതിന്റെ സൂചനകളവിടെ കാണാത്തതു കൊണ്ട് അതു തന്നെയാണോ പ്രസിദ്ധി കേട്ട കാന്തളൂരെന്ന് സംശയിക്കുന്ന പണ്ഡിതരുണ്ട്, പക്ഷെ പ്രസിദ്ധ പഠനശാലകൾ എല്ലാം നഗര തിരക്കിൽ നിന്ന് ഒഴിഞ്ഞാണ് എന്നത് അവർ മറക്കുന്നു.

ശാസനങ്ങളിൽ എപ്പോഴും വിഴിഞ്ഞത്തിനൊപ്പമാണ്‌ കാന്തളൂർ ശാലയും ആക്രമിക്കപ്പെടുന്നതായി സൂചിപ്പിക്കുന്നത്. തിരുവനന്തപുരത്തിനോട് ചേർത്ത് കാന്തളൂർ ശാലയും പരാമർശിക്കാത്തത് ശ്രദ്ധേയമാണ്. ചേര സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് ശേഷം വേണാട് സ്വതന്ത്ര രാജ്യം ആകുകയും തിരുവനന്തപുരം അഭ്യുന്നതി പ്രാപിക്കുകയും ചെയ്ത ശേഷവും ആയിരിക്കും കോട്ടയ്ക്ക് സമീപം ശാല പുനസ്ഥാപിച്ചതും വലിയശാല എന്ന് അറിയപ്പെട്ടു തുടങ്ങിയതും. ഈ സംഭവ ഗതികൾ പത്താം നൂറ്റാണ്ടിന്റെ അവസാനം ആയിരിക്കും നടന്നത്, എന്നാൽ എട്ടാം നൂറ്റാണ്ടിൽ പത്മനാഭ സ്വാമി ക്ഷേത്രം ഒരു ജൈന ആരാധനാലയം ആയിരുന്നു. ജൈനർ ക്ഷേത്രത്തിന് സമീപം നളന്ത മാതൃകയിൽ ഒരു പാഠശാല നടത്തിയിട്ടുണ്ടാകും, ജൈന മതം കേരളത്തിൽ നിന്ന് തുടച്ചു മാറ്റപ്പെട്ടപ്പോൾ ശാലയും വിസ്മൃതമായി കാണും. ആ ജൈന ശാല ഉണ്ടായിരുന്ന സ്ഥാനത്തയിരിക്കണം കാന്തളൂർ ശാല പുനസ്ഥാപിച്ചത്. ഇതിന് ഉപോത്ബലമായ രേഖയാണ് ജൈന സന്യാസി ഉദ്യോതന സൂരിയുടെ (കൃസ്താബ്ദം 728-778) രചിച്ച കുവലയ മാല എന്ന ചമ്പു പ്രബന്ധം. കുവലയമാലയിലെ നായകൻ വിജയപുരം എന്ന നഗരത്തിലെ സർവ ചട്ടാന മഠം എന്ന സർവകലാശാലയിൽ എത്തിയെന്നും പള്ളിപ്പതിയുടെ അതിഥിയായി എന്നും പറയുന്നു. അവിടെ വേദം, തർക്കം, വ്യാകരണം, ആയോധന വിദ്യകൾ മുതലായവ അഭ്യസിക്കുന്നുണ്ടെന്നും പരാമർശമുണ്ട്. വിജയപുരം എന്നത് അനന്തപുരം തന്നെ ആയിരിക്കാനാണ്‌ സാധ്യത. മതിലകം ഗ്രന്ഥവരിയിൽ കീഴ്പേരൂർ ചിരീ വീരമാർത്താണ്ട വർമ്മർ മൂത്തതിരുവടിയിരുന്നരുളിയേടം തെക്കിൻ കോപുരത്തിങ്കൽ കൊളത്തൂർ വീട്ടിൽ കോയിക്കലായി എഴുന്നരുളി ഇരുന്നരുളു ചിരീ താമോതരാമിറുത പിഴാര തിരുവടി ഇരുന്നരുളിയേടം കാന്തളൂർചാലൈയിൽ എഴുന്നരുളി ഇരുന്നരുളിയേടത്ത് എന്നു കാണുന്നു. പതിന്നാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടത് എന്ന് കരുതുന്ന അനന്തപുരി വർണ്ണനത്തിൽ തിരുവനന്തപുരം അങ്ങാടിയുടെ കിഴക്കേ അറ്റത്ത് കാന്തിയും ചെൽ‌വവും മിക്ക കാന്തളൂർചാല കാണലാംമൂന്റു കോയിലും എൻ മുന്നിൽ തോന്റും തത്രമഠങ്ങളും എന്ന് പരാമർശിക്കുന്നുണ്ട്. ഇതിൽ നിന്ന് മനസ്സിലാകുന്നത്‌ തിരുവനന്തപുരം അങ്ങാടിക്കും ആര്യശാല, ചെന്തിട്ട, വലിയശാല എന്നീ ക്ഷേത്രങ്ങൾക്കും ഇടയിലാണ്‌ കാന്തളൂർശാല. വലിയ ശാലയിലെ ശിവനെ കാന്തളൂർ ചാലൈ മഹാദേവൻ എന്ന് ഒമ്പതാം ശതകം മുതലുള്ള രേഖകൾ പരാമർശിക്കുന്നുണ്ട്.

പാർത്ഥിവപുരം ചെപ്പേടിന്റെ ഒന്നാം ഏട് - ഇന്നാളാൽ മുടാലനാട്ടുപ്പചുങ്കുളത്തുപ്പടു നിലത്തിൽ മുഞ്ചിറൈച്ച വൈയാരുടൈയ ഉഴക്കുടിവിളൈ എന്നു നിലം ഇവകളുക്ക് അടിക്കടി നിലം കുടുത്ത് മാറിക്കൊണ്ട് ഇന്നിലം പിടിച്ചൂഴ്ന്ത് ശ്രീകോയിൽ എടുത്തു വിഷ്ണുഭട്ടാരകരൈ പ്രതിഷ്ഠൈ ചെയ്തു പാർത്ഥിവശേഖരപുരം എന്റു പേർ‌ ഇട്ടു കാന്തളൂർ മരിയാദിയാൽ തൊണ്ണൂറ്റു ഐവർചട്ടർക്കു ചാലൈയുഞ്ചെയ്താൻ ശ്രീ കോക്കരുനന്തടക്കൻ. 

പാർത്ഥിവപുരം ചെപ്പേട് (അഥവാ പാർത്ഥിവപുരം പട്ടയം) എന്ന പേരിൽ പുനഃപ്രസിദ്ധീകരിച്ച ഹജൂർ ശാസനങ്ങളിലെ ഒന്നാം ഏടിന്റെ വിശദീകരണം അടിക്കുറിപ്പായി നൽകിയിരിക്കുന്നതിൽ നിന്ന് - മുടാലനാട്ടു (മുടാല നാട്), പചുങ്കുളം (പൈങ്കുളം) ചവൈയാർ (സഭക്കാർ, ക്ഷേത്ര ഊരാളരെയാവണം ഉദ്ദേശിക്കുന്നത്, അങ്ങനെയെങ്കിൽ ക്ഷേത്രം ചാല സ്ഥാപിക്കും മുമ്പേയുണ്ടായിരുന്നിരിക്കണം), പിടിച്ചൂഴ്ന്ത് (പിടിയാനയെ വസ്തുവിന്റെ അതിർത്തിയിലൂടെ നടത്തി ഭൂമിയുടെ അതിരുതിരിക്കുന്ന പഴയ ആചാരം), കാന്തളൂർമരിയാദിയാൽ (കാന്തളൂരിലെ നിയമ പ്രകാരം) തൊണ്ണൂറ്റുഐവർ ചട്ടർ (95 വിദ്യാർത്ഥികൾ).

ചട്ടർ ബ്രാഹ്മണവിദ്യാർഥികൾ മാത്രമാണെന്ന് പല രേഖകളിലും കാണുന്നു അത് സത്യ വിരുദ്ധമാണ്. ജൈനപാഠശാല ആയിരുന്നപ്പോൾ ബ്രാഹ്മണർ ഉണ്ടായിരിക്കാൻ സാധ്യതയില്ല. ജാതിയിൽ താഴ്ന്ന ആയ് രാജാക്കന്മാർ സ്ഥാപിച്ച ശാലയിലും ബ്രാഹ്മണ വിദ്യാർഥികൾ ചേരാൻ സാധ്യതയില്ല. മാത്രമല്ല പൂർവാശ്രമത്തിൽ ചട്ടരുടെ അംബി (വിദ്യാർഥി നേതാവ്) ആയിരുന്ന ചട്ടമ്പി സ്വാമികളും ശുദ്ര ജാതിയിലാണ് ജനിച്ചത്‌.

No comments:

Post a Comment