ജാലകം

Monday, 3 December 2012

ചില രേഖാചിത്രങ്ങള്‍ - 1

കാരികേച്ചര്‍ എന്നത് ചിത്രരചനയിലെ ഒരു ഉപവിഭാഗമാണ്‌ ചുരുക്കം വരകളിലൂടെ ഒരു വ്യക്തിയെ അയാളുടെ സകല മാനറിസങ്ങളോടെയും വരച്ചു ഫലിപ്പിക്കുന്നു. കാരികേച്ചറിനു മലയാളത്തില്‍ രേഖചിത്രമെന്ന് പറയാം ഞാനിവിടെ ചുരുക്കം വാക്കുകളിലൂടെ ജീവിത പാതയില്‍ കണ്ടു മുട്ടിയ ചില സ്വഭാവ വൈചിത്ര്യങ്ങള്‍ പകര്‍ത്തുന്നു. ആരെയെങ്കിലും കളിയാക്കാനോ വിമര്‍ശിക്കാനോ അല്ല എഴുതുന്ന എനിക്കോ വായിക്കുന്ന നിങ്ങള്‍ക്കോ ഏറിയും കുറഞ്ഞും ഇത് പോലെയുള്ള സ്വഭാവ വൈചിത്ര്യങ്ങള്‍ കാണും. അവ സമൂഹ മദ്ധ്യത്തില്‍ നമ്മളെ എത്ര മാത്രം അപഹാസിതരാക്കുമെന്നു ചിന്തിക്കാനും അവയില്‍ നിന്ന് മുക്തരാകുവാനും ഈ പരമ്പര നമ്മളെ സഹായിക്കട്ടെ.......

ദിവാകരന്‍ നായര്‍ എന്ന ഡ്രൈവര്‍
*******************************
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു അമ്പത്തഞ്ചുകാരനായ ദിവാകരന്‍ നായര്‍. വിരസമായ എന്‍റെ ഉദ്യോദിക യാത്രകളിലെ സാരഥിയായിരുന്ന ദിവാകരേട്ടനുമായി പെട്ടന്ന് അടുത്തു. കൊല്ലംകാരനായ ഒരു ടിപ്പിക്കല്‍ നായര്‍ തന്നെ ഒരുപാടു കുടുംബ മഹിമകളും പൊങ്ങച്ചവും പറയുന്നയാള്‍. ദിവാകരേട്ടന്‍ ആ സ്ഥാപനത്തില്‍ ജോലിയ്ക്ക് കയറുന്നതിനു മുന്‍പ് ലോറി ഡ്രൈവറായിരുന്നു ഒരിയ്ക്കല്‍ എന്നോട് പറഞ്ഞ കഥ ഇങ്ങിനെ.

ദിവാകരേട്ടന്‍ കൊല്ലത്തുനിന്ന് ചെങ്കോട്ട വഴി തമിഴ് നാട്ടിലേയ്ക്ക് ചരക്കു കൊണ്ട് പോകുകയായിരുന്നു സ്പീഡ് ഒരു നൂറു നൂറ്റിപത്ത്. ഇടയ്ക്ക് വച്ച് ഒരു കൊച്ചു കുട്ടി റോഡിലേയ്ക്ക് ഓടി വന്നു, ബ്രേക്ക്‌ ആഞ്ഞു ചവിട്ടി സ്റ്റിയറിംഗ് ഒരു വെട്ടിക്കലും വച്ച് കൊടുത്ത് പിന്നെയും യാത്ര തുടര്‍ന്നു. കുറെ കഴിഞ്ഞപ്പോള്‍ കുട്ടി രക്ഷപ്പെട്ടോ എന്നൊരു സംശയം. വണ്ടി തിരിച്ചു പഴയ സ്ഥലത്ത് ചെന്നപ്പോള്‍ റോഡില്‍ മാലയൊക്കെ പിടിച്ചു ആളുകള്‍ നില്‍ക്കുന്നു ലോറി നിര്‍ത്തിയയുടന്‍ ഹാരാര്‍പ്പണവും നടന്നു. ആദ്യമൊന്നും സംഭവം പിടികിട്ടിയില്ലെങ്കിലും പതുക്കെ മനസ്സിലായി. ചവിട്ടി വെട്ടിക്കലില്‍ ലോറി നൂറ്റി എണ്‍പത് ഡിഗ്രി തിരിഞ്ഞു വന്ന വഴിയിലൂടെ ഓടി. ഇതുകണ്ടായാളുകള്‍ തിരിച്ചു വരുമ്പോള്‍ സ്വീകരിക്കാന്‍ നില്‍ക്കുകയായിരുന്നു എങ്ങിനെയുണ്ട് കഥ.

അദ്ദേഹം വിവാഹത്തെപറ്റിയും ഒരു കഥ പറഞ്ഞൂ ആ സ്ഥാപനത്തില്‍ പ്രൊബേഷന്‍ കാലത്താണ് ദിവാകരേട്ടന്‍റെ വിവാഹം നടന്നത് ഒരു ഓഫ്‌ ഡേയില്‍. വിവാഹം കഴിഞ്ഞു ഗ്രഹ പ്രവേശവും കഴിഞ്ഞു വധുവിനെ ചേച്ചിയെ ഏല്‍പ്പിച്ചു യാത്ര പറഞ്ഞു ജോലിയ്ക്ക് പോന്നു (ഇന്നത്തെ പോലെ മൊബൈലും ഫോണും മറ്റും അറുപതു വര്‍ഷം മുന്‍പ് ഇല്ലായിരുന്നു കേട്ടോ). തിരിച്ചു ചെന്നത് ഒരാഴ്ച കഴിഞ്ഞു അടുത്ത ഓഫിന്. പരിചയക്കേട്‌ മാറിയപ്പോള്‍ ഭാര്യ പറഞ്ഞു യാത്ര പറഞ്ഞപ്പോള്‍ കരുതിയത്‌ ചെങ്ങാതിമാരെ കാണാന്‍ കവലയില്‍ പോയതായിരിക്കുമെന്ന്.

ചെത്തികുന്നേല്‍ പുല്ലന്‍ അല്ലെങ്കില്‍ മറ്റക്കരക്കാര്‍ക്ക്  കാപ്പിയില്ല
********************************************************
ഒന്നാം ഭാഗത്തില്‍ ദിവാകരന്‍ നായര്‍ എന്ന ഡ്രൈവറെ പരിചയപ്പെടുത്തിയല്ലോ. ഒരു പാവം പൊങ്ങച്ചക്കാരനായിരുന്നു  ദിവാകരേട്ടനെങ്കില്‍ ഒരു അറുപിശുക്കനെ ഈ ഭാഗത്തില്‍ പരിചയപ്പെടുത്തുന്നു.

എന്റെ ഹൈസ്കൂള്‍ പ്രീഡിഗ്രി കാലയളവ്‌ ഒരു കുഗ്രാമാത്തിലായിരുന്നു. നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധമെന്നും ഗ്രാമവാസികള്‍ നിഷ്ക്കളങ്കരാണന്നും സത്യം തന്നെ പക്ഷെ ഗ്രാമത്തില്‍ ചെന്നാല്‍ ഒരുപാട്  സവിശേഷ വ്യക്തിത്വങ്ങളെ കാണാന്‍ പറ്റും മാത്രമല്ല ഗ്രാമവാസികളില്‍ മിക്കവര്‍ക്കും ഇരട്ട പേരുണ്ടായിരിക്കും. അങ്ങനെ ഒരാളാണ് എബ്രഹാം എന്ന് പേരുള്ള അവറാന്‍ ചേട്ടന്‍ എന്ന് വിളിക്കുന്ന ചെത്തികുന്നേല്‍ പുല്ലന്‍. മലയും കുന്നുമുള്ള ഗ്രാമങ്ങളില്‍ മിക്ക വീടുകളും ഏതെങ്കിലും കുന്നിലായിരിക്കും അത് കൊണ്ട് വീട്ടു പേരും കുന്നു ചേര്‍ത്തായിരിക്കും നെല്ലികുന്ന്, ചെത്തികുന്ന്, പടിഞ്ഞാറേകുന്ന് അങ്ങനെയങ്ങനെ അവറാന്‍ ചേട്ടന്റെ വീട്ടുപേരാണ് ചെത്തികുന്നേല്‍. എഴുപതുകാരനായ ആജാനബഹുവായ ദേഹം നിറയെ നരച്ച രോമങ്ങളുള്ള അവറാന്‍ ചേട്ടനു അങ്ങനെ പുല്ലന്‍ എന്ന് പേരുകിട്ടി (രോമത്തിനു പുല്ല് എന്ന് ഗ്രാമീണ ഭാഷ്യം).

അവറാന്‍ ചേട്ടനു രണ്ടു ആണ്‍ മക്കള്‍ നാല്പത്തഞ്ചുകാരനായ തൊമ്മിചേട്ടനും മുപ്പത്തഞ്ചുകാരനായ ജോസേട്ടനും. മൂത്ത മകനായ തൊമ്മിചേട്ടനു പ്രത്യേക വീട് പണിതു കൊടുത്ത് മാറ്റി ഇളയ മകനായ ജോസേട്ടനെ കൂടെ താമസിപ്പിച്ചു. സ്വത്ത് കുറവെന്നു പറഞ്ഞു തൊമ്മിചേട്ടന്‍ സ്ഥിരമായി തറവാട്ടില്‍ ചെന്ന് വഴക്കിടും അതിനു അവറാന്‍ ചേട്ടന്‍ പറയുന്ന മറുപടി "നീ എന്തിനാ തുള്ളുന്നെ നിനക്കൊരു മകളില്ലേ അവള്‍ക്ക് കല്യാണം നടത്തണ്ടേ അവളോ കാമിനിയോ അല്ല". ശരിയാണ് തൊമ്മിചേട്ടന്റെ മകള്‍ ഗ്രേസി കരുവീട്ടി പോലെയിരിക്കും പോരാതെ കൊന്ത്രം പല്ലും (സുന്ദരിക്ക് കാമിനി എന്ന് ഗ്രാമീണ ഭാഷ്യം).

നാട്ടിലെ തെങ്ങുകേറ്റക്കാരനായ വാസുവിന്റെ മകളുടെ കല്യാണം വരന്‍ വന്നത് കാറില്‍. അവറാന്‍ ചേട്ടന്റെ കമന്റ്‌ ഇങ്ങനെ "വാസുന്റെ മോള്‍ട കല്യാണത്തിനും കാറ്....!........... ചന്തി പണം ചിന്തി പോകു". എന്തിനേറെ പറയുന്നു വാസുന്റെ മോള് മൂന്നാം ദിവസം അടിച്ചു പിരിഞ്ഞു വീട്ടില്‍ വന്നു.

രണ്ടു ഇടവകകളുടെ ഇടയ്ക്കാണ് ചെത്തികുന്നേല്‍. അവറാന്‍ ചേട്ടന്റെ ഇടവക കൂരകുഴ മറ്റേ ഇടവക മറ്റക്കര. ക്രിസ്തുമസിനു രണ്ടു ഇടവക പള്ളികളില്‍ നിന്നും കരോള്‍ വരും അവറാന്‍ ചേട്ടന്‍ ഒന്നും കൊടുക്കില്ലന്നു മാത്രം. ഒരു തവണ കൂരകുഴ കരോളിനു ജോസേട്ടനും ഉണ്ടായിരുന്നു. മകന്റെ നിര്‍ബന്ധം സഹിക്കാതെ കരോള്‍ പാര്‍ട്ടിക്ക് കാപ്പി കൊടുക്കാമെന്നു അവറാന്‍ ചേട്ടന്‍ ഏറ്റു. ആദ്യം വന്നത്  മറ്റക്കര കരോള്‍. കാപ്പി പലഹാരങ്ങള്‍ നിറഞ്ഞ ഡൈനിംഗ് ടേബിളിലേക്ക് ക്ഷണിച്ചു. അവര്‍ കാപ്പി കുടിച്ചു തുടങ്ങിയപ്പോഴാണ് മകന്‍ അവരുടെ കൂട്ടത്തില്‍ ഇല്ലയെന്നും വന്നവര്‍ കൂരകുഴ ടീം അല്ലന്നും മനസ്സിലായത്. താമസിച്ചില്ല അവറാന്‍ ചേട്ടന്‍ മറ്റക്കരക്കാര്‍ക്ക്  കാപ്പിയില്ലന്നു പറഞ്ഞു അവരെ ഇറക്കി വിട്ടു.....................

മൂക്കച്ചന്റെ ചക്ക
*************
ഒന്നും രണ്ടും ഭാഗങ്ങളില്‍  പൊങ്ങച്ചക്കാരനേയും അറുപിശുക്കനേയും പരിചയപ്പെടുത്തിയിരുന്നല്ലോ ഈ ഭാഗത്തില്‍ മണ്ടനാണങ്കിലും സ്വയം ബുദ്ധിമാനായി കരുതുന്ന ഒരാളെ പരിചയപ്പെടുത്തുന്നു.

ഞാന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഓപ്പറെറ്റര്‍ ആയിരുന്നു ചാക്കോച്ചന്‍ മൂക്ക് വളഞ്ഞു നല്ല തത്ത ചുണ്ട് പോലെ ഇരുന്നത് കൊണ്ട് മൂക്കന്‍ ചാക്കോച്ചന്‍ എന്ന് വിളിച്ചു അതും ലോപിച്ച് മൂക്കച്ചന്‍ എന്നായി. ഞാന്‍ ആദ്യമായി അദ്ദേഹത്തെ ശ്രദ്ധിച്ച് തുടങ്ങാന്‍ കാരണം ഷിഫ്റ്റ്‌ കഴിഞ്ഞു പോകുന്നതിനു സമയമായാല്‍ പുള്ളിക്കാരന്‍ ഒരു അര മണികൂര്‍ കണ്ണാടിയുടെ മുന്‍പില്‍ ചിലവഴിക്കുന്നത് കൊണ്ടായിരുന്നു. പൌഡര്‍, സ്നോ, ലാക്ടോ കലാമിന്‍, ഹെയര്‍ ഓയില്‍, ചീപ്പുകള്‍ എന്നിവ പേര്‍സണല്‍ ലോക്കറില്‍ നിന്ന് എടുത്തു കൊണ്ട് വരും. ആദ്യം സ്നോ പിന്നെ ലക്ടോ കലാമിന്‍ അവസാനം രണ്ടു കോട്ട് പൌഡര്‍ എന്നിവ കൊണ്ട് പതിനഞ്ചു മിനിട്ട് മുഖം മിനുക്കല്‍. ഹെയര്‍ ഓയിലിട്ട് മുടി ചീകും രണ്ട് ടൈപ്പ് ചീപ് ഉപയോഗിക്കും സമ്മറും സാദയും അതിനു പതിനഞ്ചു മിനിട്ട്. ഇനിയും ഒരു പതിനഞ്ചു മിനിട്ട് ഡ്രസ്സ്‌ ചെയ്യാന്‍ ഫുള്‍ സ്ലീവ് ഷര്‍ട്ട് ഇന്‍സര്‍ട്ട് ചെയ്തു ഒരു താറാവിനെ പോലെ കുണുങ്ങി കുണുങ്ങി പോകുന്നത് കാണാന്‍ എന്തൊരു ചന്തം.

ചാക്കോച്ചന്റെ മണ്ടത്തരത്തെ കുറിച്ച് പറഞ്ഞാല്‍ തീരില്ല കുറച്ചു സംഭവങ്ങള്‍ മാത്രം പറയാം. ഒരു ദിവസം ഈവനിംഗ് ഷിഫ്റ്റ്‌ ഏകദേശം ആറ് മണിയായപ്പോള്‍ പുള്ളിക്കാരന്‍ ജോലി ചെയ്യുന്ന പ്ലാന്റിന്റെ അതിര്‍ത്തിയില്‍ നില്‍ക്കുകയായിരുന്നു കുറച്ചകലെയായി ഞാനും. അടുത്ത പ്ലാന്റ് കുറെ താഴെയാണ് അങ്ങോട്ടുള്ള റോഡ്‌ കുറെ വളഞ്ഞു ഉദ്ദേശം ഒരു കിലോ മീറ്റര്‍ ചുറ്റിയാണ്‌ പക്ഷെ എളുപ്പത്തില്‍ ഇറങ്ങുവാന്‍ സ്റ്റപ് ലാഡര്‍ ഉണ്ട്. ഒരു കരാര്‍ ജീവനക്കാരന്‍ താഴെയുള്ള പ്ലന്റിലേക്ക് പോകുവാന്‍ ചാക്കോച്ചനോട് വഴി ചോദിച്ചു പുള്ളിക്കാരന്‍ ഒട്ടു മടിക്കാതെ റോഡ്‌ കാണിച്ചു കൊടുത്തൂ.

ഒരു ദിവസം ഞാനും ചാക്കോച്ചനും ഡേ ഷിഫ്റ്റ്‌ കഴിഞ്ഞു ബസ്‌ കാത്ത് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു ഒരു ധര്‍മ്മക്കാരന്‍ എന്റെ നേരെ കൈ നീട്ടി ഞാന്‍ അമ്പതു പൈസ കൊടുത്തു. അയാള്‍ ചാക്കോച്ചന് നേരെ കൈ നീട്ടി അച്ചടി ഭാഷയില്‍ ചാക്കോച്ചന്‍ എന്നോട് "മകനെ ചന്ദ്രാ ചില്ലറ കൈയിലുണ്ടോ". ഞാന്‍ പോക്കറ്റില്‍ കൈയിട്ടപ്പോള്‍ ഒരു രൂപ കിട്ടി അത് നീട്ടിയപ്പോള്‍ പറഞ്ഞു പോരാ, അഞ്ചിന്റെ ഒരു നോട്ടു നീട്ടി അപ്പോഴും പോരാ. അഞ്ചു രൂപയും പോരായെന്നു പറഞ്ഞപ്പോള്‍ ഞാനൊന്നു ഞെട്ടി അന്ന് എന്റെ പ്രതിമാസ സ്റ്റൈപന്റ് അറുനൂറു രൂപ. പതുക്കെ ഞാന്‍ ചോദിച്ചു എത്ര വേണം മറുപടി അമ്പതു രൂപ എന്റെ കൈയില്‍ ആകെ നാല്‍പ്പത്തി മൂന്ന് രൂപ, മൂന്നു രൂപ ബസ്‌ കൂലി വേണം ബാക്കി നാല്‍പ്പതു രൂപ മതിയോയെന്നു ചോദിച്ചൂ മനസ്സില്ല മനസോടെ രൂപ വാങ്ങി ധര്‍മ്മക്കാരനു കൊടുത്തൂ (പിറ്റേ ദിവസം തിരിച്ചു തന്നു കേട്ടോ). ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് അന്ന് ചാക്കോച്ചന്‍ എന്തിനാണ് ആ പ്രകടനം നടത്തിയതെന്ന്. ശരി ഉത്തരം ഇതുവരെ കിട്ടിയില്ല ഒരു പക്ഷെ എന്നെ പോലെ അമ്പതു പൈസ ധര്‍മ്മം കൊടുക്കുന്ന സാധാരണക്കാരനല്ല കൂടിയപുള്ളിയാണെന്ന് കാണിക്കുവാനായിരിക്കും.

ബസ്‌ സ്റ്റോപ്പ്‌ സംഭവം കഴിഞ്ഞു കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ദിവസം ഞാന്‍ നൈറ്റ്‌ ഷിഫ്റ്റ്‌ കഴിഞ്ഞു ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തപ്പോള്‍ ചാക്കോച്ചന്‍ ഓടിവന്നു പുറകില്‍ കയറി എന്നിട്ട് പറഞ്ഞു ചന്ദ്രാ എന്നെ ഒന്ന് മത്സ്യ മാര്‍ക്കറ്റില്‍ എത്തിക്കണം. നന്നായി ഉറക്കം വരുന്നുണ്ടങ്കിലും നമ്മുടെ ചാക്കോച്ചനല്ലേ എന്ന് കരുതി ബൈക്ക് അങ്ങോട്‌ വിട്ടു. ബൈക്ക് ഒതുക്കി വച്ച് ഞങ്ങള്‍ മാര്‍ക്കറ്റില്‍ കയറി ചാക്കോച്ചന്‍ നേരെ ഒരു കരിമീന്‍ സ്റ്റാളിലേക്ക്. ബെല്‍ബോട്ടം പാന്റും ടീ ഷര്‍ട്ടും പാള പോലെയുള്ള ബെല്‍ട്ടും കെട്ടി കുണുങ്ങി കുണുങ്ങി ചെല്ലുന്നയാളെ പറ്റിക്കാന്‍ കച്ചവടക്കാരന്‍ തയാറെടുത്തു. കരിമീന് എന്ത് വില "എണ്‍പത് രൂപയാ സാറേ എങ്കിലും എഴുപതു രൂപയ്ക്ക് തരാം". ഉദാരശീലനായ ചാക്കോച്ചന്‍ മുന്നൂറു രൂപയ്ക്ക് നാല് കിലോ കരിമീന്‍ വാങ്ങി (അതിനു തലേ ദിവസം സൈക്കളില്‍ കച്ചവടം നടത്തുന്നയാളോട് ഞാന്‍ അറുപതു രൂപയ്ക്ക് വാങ്ങി അപ്പോള്‍ മാര്‍ക്കറ്റില്‍ എങ്ങിനെയായാലും ഒരു കിലോ കരിമീനിനു അമ്പതു രൂപയില്‍ കൂടുതല്‍ വരാന്‍ വഴിയില്ല).

ചാക്കോച്ചന്‍ കഥകള്‍ കുറെയായിയല്ലേ ക്ലൈമാക്സ് പറഞ്ഞു ഈ ഭാഗം അവസാനിപ്പിക്കാം. ചാക്കോച്ചന്‍ താമസിക്കുന്നത് കമ്പനി കോര്‍ട്ടെഷ്സില്‍, വീട് അവിടെനിന്നു ഇരുപതു കിലോമീറ്റര്‍ അകലെ. ഒരു വേനല്‍കാലം ചാക്കോച്ചന്‍ വീട്ടില്‍ നിന്ന് രണ്ടു ചക്ക സ്കൂട്ടറിന്റെ പുറകില്‍ കെട്ടി വച്ച് കോര്‍ട്ടെഷ്സിലേക്ക്. ഉദ്ദേശം പത്തു കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ വണ്ടി വലത്തൊട്ടൊന്നു പാളി. ചാക്കോച്ചന്‍ എക്സ്പര്‍ട്ട് ഡ്രൈവര്‍ അല്ലെ കണ്ട്രോള്‍ പോയില്ല വണ്ടി ഓടി കൊണ്ടേയിരുന്നു പുറകില്‍ നിന്ന് ആരൊക്കെയോ വിളിക്കുന്നുണ്ട് മൈന്‍ഡ് ചെയ്തില്ല. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ വണ്ടി ഇടത്തോട്ടു പാളി കണ്ട്രോള്‍ പോയില്ല വണ്ടി ഓടി കൊണ്ടേയിരുന്നു പുറകില്‍ നിന്ന് ആരൊക്കെയോ അപ്പോഴും വിളിക്കുന്നുണ്ട് മൈന്‍ഡ് ചെയ്തില്ല. അവസാനം കോര്‍ട്ടെഷ്സിലെത്തി സ്കൂട്ടര്‍ സ്റ്റാന്‍ഡില്‍ ഇട്ടു ചക്കയെടുക്കാന്‍ നോക്കിയപ്പോള്‍.........

എന്‍. രഘുനാഥ കുറുപ്പ് എന്ന മറവിക്കാരന്‍
************************************
ഇത്തവണ അവതരിപ്പിക്കുന്നത്‌ ഒരു മറവിക്കാരനെയാണ്. മറവി ഒരു രോഗമാണോ അതെയെന്നും അല്ലന്നും ഉത്തരം പറയാം ചെറിയ ചെറിയ മറവികള്‍ എല്ലാവര്‍ക്കും ഉണ്ടാകും അത് സ്വാഭാവികം. അതില്‍ നിന്ന് രക്ഷ നേടാന്‍ ചെറിയ സൂത്രപണികള്‍ ഉണ്ട് ഉദാഹരണത്തിന് കാറിന്റെ ഹാന്‍ഡ്‌ ബ്രേക്ക് റിലീസ് ചെയ്യാന്‍ മറക്കുന്നവര്‍ ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുമ്പോള്‍ തന്നെ ഇടതു കൈ ഹാന്‍ഡ്‌ ബ്രേക്കിലേക്ക്  പോകുന്നത് ശീലമാക്കിയാല്‍ മതി. എന്നാല്‍ മറവി ഒരു രോഗമാകുന്ന അവസ്ഥയെ ആബ്സന്റ് മൈന്റഡ്നസ് എന്ന് പറയും. ഈ രോഗമുള്ളവര്‍ പൊതുവേ നിരുപദ്രവകാരികളാകും പക്ഷെ അവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരുടെ (ഭാര്യ മക്കള്‍ സഹപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍) അവസ്ഥ എന്താകും?

ഞാന്‍ ഇരുപതു വര്‍ഷം മുന്‍പ് ജോലി ചെയ്ത സ്ഥാപനത്തിലെ എഎക്സ്ഇയായിരുന്നു (അസിസ്ടന്റ് എക്സിക്കുട്ടിവ് എഞ്ചിനീയര്‍) രഘുനാഥ കുറുപ്പ് എന്ന എന്‍ ആര്‍ എന്‍ കുറുപ്പ് അത് ലോപിച്ച് കുറുപ്പച്ചനായി. അദ്ദേഹത്തിന്റെ ഒപ്പവും അതിനു ശേഷം വന്നവരും എക്സിക്കുട്ടിവ് എഞ്ചിനീയര്‍, ഡപ്യുട്ടി ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍ തസ്തികയിലേക്ക് പ്രമോഷന്‍ കിട്ടി പോയപ്പോഴും കുറുപ്പച്ചന്‍ എഎക്സ്ഇയായി തന്നെ കിടന്നു. അതിനു കാരണം കഴിവില്ലായ്മയല്ല, അതി ബുദ്ധിമാനായിരുന്നു, പിന്നെയോ മറവി അത് മാത്രം! മറവിയെന്നാല്‍ ഇങ്ങനെയൊരു മറവിയുണ്ടോ എന്റമ്മോ അതൊരു ഒന്നൊന്നര മറവിയായിരുന്നു.

ഒരു ദിവസം ഓഫിസ് ടൈം കഴിഞ്ഞ് കുറുപ്പച്ചനും ഞാനും കുറെ പെണ്ടിംഗ് ഫയല്‍സ് ക്ലോസ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അഞ്ചരയായപ്പോള്‍ ഒരു കാള്‍ വന്നു ഫോണ്‍ എടുത്തു കുറുപ്പച്ചന്‍ സോറി സോറി ഇപ്പൊ വരാമെന്നു പറഞ്ഞു കട്ട്‌ ചെയ്തു. എന്നെ നോക്കി ഒരു വളിച്ച ചിരിയോടെ പറഞ്ഞു ചന്ദ്രാ എനിക്കൊരു മറവി പറ്റി (പറ്റി എന്ന് പറഞ്ഞാല്‍ മതി കുറുപ്പച്ചന് പറ്റുന്നതൊക്കെ മറവിയാണല്ലോ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞൂ). അഞ്ചു മണിയ്ക്ക് ഇറങ്ങി ഒരു വിവാഹ സല്ക്കാരത്തിനു പോകാമെന്ന് രമയോട് (കുറുപ്പച്ചന്റെ ഭാര്യ) പറഞ്ഞൂ കാണാത്തത് കൊണ്ട് വിളിച്ചതാണ് ഞാന്‍ പൊയ്ക്കോട്ടെ. ശരി കുറുപ്പ് സാര്‍ പൊയ്ക്കോള്ളൂ ജോലി ഞാന്‍ തീര്‍ത്ത്‌ കൊള്ളാം എന്ന് പറഞ്ഞു യാത്രയാക്കി. ആറു മണിയായപ്പോള്‍ രമ ചേച്ചി പിന്നെയും വിളിച്ചൂ ചന്ദ്രാ പുള്ളിക്കാരന്‍ ഇറങ്ങിയില്ലേ, അഞ്ചരയ്ക്ക് തന്നെ ഇറങ്ങിയല്ലോ ഇപ്പോള്‍ എത്തും എന്ന് ഞാനും പറഞ്ഞൂ. എഴുമണിയായപ്പോള്‍ രമ ചേച്ചി പിന്നെയും വിളിച്ചു ശബ്ദത്തില്‍ ഒരു പതര്‍ച്ച രഘു ചേട്ടന്‍ ഇതുവരെ വന്നില്ലല്ലോ, അപ്പോഴേക്ക് മഴ പെയ്തു തുടങ്ങി കോരി ചൊരിയുന്ന മഴ. ഞാനും ടെന്‍ഷന്‍ അടിച്ചു തുടങ്ങി എന്തങ്കിലും പറ്റിയോ ഉടന്‍ തന്നെ സഹപ്രവര്‍ത്തകരായ സുരേഷ് കുമാറിനെയും  ജോമോനെയും അബ്ദുല്‍ റഹുമാനെയും  വിളിച്ചു പറഞ്ഞൂ. പാവം സുരേഷ് ആ മഴയത്ത് സ്ഥാപനം മുതല്‍ കുറുപ്പച്ചന്റെ വീട് വരെ നാല് ചാല്‍ ബൈക്ക് ഓടിച്ചു എന്ത് പ്രയോജനം. ജോമോനും ഇക്കയും കൂടെ ഫ്ലയിംഗ് സ്ക്വോഡിനെ വിളിച്ചു, മൊബൈല്‍ പട്രോളിനെ വിളിച്ചു, സിറ്റി പോലിസിനെ വിളിച്ചു, നഗരത്തിലെ എല്ലാ ആശുപത്രികളിലേക്കും വിളിച്ചു അക്സിഡന്റ്റ് പറ്റി എത്തിയവരുടെ പേര് വിവരങ്ങള്‍ ആരാഞ്ഞൂ ആകെ ജഗപൊക. ഇങ്ങനെയൊരു വ്യക്തിയോ അജ്ഞാത വ്യക്തികളോ ആ സമയം അക്സിഡന്റ്റ് പറ്റി എത്തിയില്ലന്നു അറിഞ്ഞു. മാന്‍ മിസ്സിംഗ്‌ പോലീസും അന്വേഷിച്ചു തുടങ്ങി. ജോലി മതിയാക്കി ഞാനും അന്വേഷണം തുടങ്ങി ഒരു പത്തരയായപ്പോള്‍ ഞങ്ങള്‍ കുറുപ്പച്ചന്റെ വീടിനു മുന്‍പില്‍ ചെന്നു. ഗേറ്റ് തുറന്നപ്പോള്‍ തന്നെ അകത്തു ഗ്രഹോപകരണങ്ങള്‍ പറന്നു നടക്കുന്ന ശീല്‍ക്കാര ശബ്ദവും അവ ചുവരില്‍ ഇടിച്ചു നിലത്തു വീഴുന്ന ശബ്ദവും കേട്ടു, വാതലിനു അടുത്തെത്തിയപ്പോള്‍ രമ ചേച്ചിയുടെ ആക്രോശവും കുറുപ്പച്ചന്റെ സോറി സോറി എന്ന മോങ്ങലും കേട്ടു ഞങ്ങളെല്ലാം വീട്ടില്‍ ചെന്നു കിടന്നുറങ്ങി.

പിറ്റേന്ന് പ്രഭാതം പൊട്ടി വിടര്‍ന്നു ഞങ്ങളെല്ലാം സ്ഥാപനത്തില്‍ ചെന്നു കുറുപ്പച്ചന്റെ കഥ കേട്ടു അതിപ്രകാരം. പോകുന്ന വഴിയാണ് പബ്ലിക് ലൈബ്രറി അവിടെയെത്തിയപ്പോളാണ് കഴിഞ്ഞ ഒരാഴ്ചയായി ബുക്ക്‌ മാറ്റി എടുക്കുവാന്‍ വേണ്ടി കൊണ്ട് നടക്കുന്ന കാര്യം ഓര്‍ത്തത്. പുസ്തകം മാറ്റിയെടുത്തു കഴിഞ്ഞു മേശയില്‍ നോക്കിയപ്പോള്‍ പുതിയ ടെക്നിക്കല്‍ ജേര്‍ണല്‍ മറിച്ചു നോക്കി ഇഷ്ടപ്പെട്ട വിഷയങ്ങള്‍ തന്നെ കസേരയില്‍ ഇരുന്നു വായന തുടങ്ങി ഭാര്യയെ മറന്നു വിവാഹ സല്ക്കാരവും മറന്നു. പത്തു മണിക്ക് വായനശാല അടയ്ക്കാന്‍ വേണ്ടി വിളിച്ചപ്പോളാണ് പരിസരബോധം വന്നത് ഉടന്‍ തന്നെ വീട്ടിലേയ്ക്ക് പോയി പിന്നീട് എന്തുണ്ടായി എന്ന് പറഞ്ഞു കഴിഞ്ഞല്ലോ.

ഈ സംഭവത്തിനു മുന്‍പും പിന്‍പും കുറുപ്പച്ചനു ഭാര്യയുടെ മൃഗീയ മര്‍ദ്ദനം ഏറ്റു വങ്ങേണ്ടി വന്നിട്ടുണ്ട് അതില്‍ ഒരു സംഭവം മാത്രം പറയാം. കുറുപ്പച്ചനും ഭാര്യയും കൂടി നഗരത്തിലെ പ്രസിദ്ധമായ വസ്ത്രശാലയില്‍ കയറി ഭാര്യ തകൃതിയായി വസ്ത്രം നോക്കുന്നു. ബോറടിച്ച കുറുപ്പച്ചന്‍ പുറത്തിറങ്ങി അടുത്ത കടയില്‍ ചെന്ന് ഒരു സിഗരറ്റ് വാങ്ങി വലിച്ചു, ആസ്വദിച്ചു വലിക്കുന്നിതിനു ഇടയില്‍ പരിസര ബോധം പോയി. താന്‍ എന്തിനു വന്നുവെന്നോ ഭാര്യ കൂടെ ഉണ്ടെന്നോ ഓര്‍ക്കാതെ അടുത്ത ബസ്സില്‍ കയറി വീട്ടിലേക്കു പോന്നു. വര്‍ഷങ്ങളായി ഭര്‍ത്താവിനെ അറിയുന്ന രമ ചേച്ചി ഓട്ടോ പിടിച്ചു വീട്ടില്‍ വന്നു കുറുപ്പച്ചന്റെ പോക്കറ്റില്‍ നിന്ന് പേഴ്സും കാറിന്റെ താക്കോലും എടുത്തു തിരിച്ചു പോയി വസ്ത്രവും കാറും കൊണ്ടുവന്നു.

കുറുപ്പച്ചനെ കൊണ്ട് ഞങ്ങള്‍ക്ക് ഉണ്ടാവുന്ന പ്രധാന പ്രശ്നം സ്റ്റോര്‍ റൂമിന്റെ താക്കോല്‍ പോക്കറ്റില്‍ ഇട്ടു കൊണ്ട് പോകുന്നതാണ്. സ്റ്റോര്‍ റൂമിന്റെ താക്കോല്‍ ഞങ്ങളുടെ റൂമിലെ ഒരു ഹുക്കില്‍ ഇട്ടിരിക്കും. പുള്ളിക്കാരന്‍ എന്തെങ്കിലും ആവിശ്യത്തിന് തുറന്നാല്‍ തീര്‍ച്ചയായും താക്കോല്‍ ഹുക്കിനു പകരം പോക്കറ്റില്‍ വിശ്രമിക്കും. പല തവണ അത്യാവിശ്യത്തിന് കുറുപ്പച്ചന്റെ വീട്ടില്‍ പോയി താക്കോല്‍ വാങ്ങിയിട്ടുണ്ട്. കുറുപ്പച്ചന്‍ ഒരിയ്ക്കല്‍ കാര്‍ സര്‍വീസ് ചെയ്യാനായി വര്‍ക്ക്‌ ഷോപ്പില്‍ കൊടുത്തു പിറ്റേ ദിവസം നോക്കിയപ്പോള്‍ ഇന്‍വോയിസ്‌ കാണാനില്ല. വര്‍ക്ക്‌ ഷോപ്പിന്റെ പേരും മറന്നു പോയി ഒരാഴ്ചയോളം സര്‍വീസ് സ്റ്റേഷനുകള്‍ കയറി ഇറങ്ങി നടക്കുകയായിരുന്നു പണി. അവസാനം വര്‍ക്ക്‌ ഷോപ്പുടമ കാര്‍ സ്ഥാപനത്തില്‍ എത്തിച്ചു......

രാമന്റെ മൊബൈല്‍ മോഷണം പോയി
************************************
വര്‍ഷങ്ങള്‍ക്കു മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ക്ലറിക്കല്‍ സ്റ്റാഫായിരുന്നു രാമന്‍ എല്ലാവരെയും പറ്റിയുള്ള സംശയമാണ് പുള്ളിക്കാരന്റെ  രോഗം. ഇന്നത്തെക്കാലത്ത് അധികം ആരെയും വിശ്വസിക്കെരുതെന്നു ന്യായം പക്ഷെ രാമന് ഈ ലോകത്തില്‍ ആരെയും വിശ്വാസമില്ല ഭാര്യ ഒരു സാധു സ്ത്രീയായിരുന്നത് കൊണ്ട് പുള്ളിക്കാരനെ സഹിച്ചുയെന്നു മാത്രം. ഇതൊക്കെയാണങ്കിലും മക്കളോട് വലിയ സ്നേഹമായിരുന്നു മൂന്നു പെണ്‍ മക്കള്‍ എല്ലാവരെയും നന്നായി പഠിപ്പിച്ചു നല്ല നിലയില്‍ തന്നെ വിവാഹവും കഴിപ്പിച്ചു രാമന്റെ സ്വഭാവം കാരണം മരുമക്കളൊന്നും വീട്ടില്‍ വരാറില്ലന്നു മാത്രം.

ഓഫീസ് ക്യാബിനില്‍ ഇരുന്നു അടുത്ത ക്യാബിനുകളിലേക്ക് ഓട്ടകണ്ണിട്ടു നോക്കി കൊണ്ടേയിരിക്കും രണ്ടുപേര്‍ സംസാരിക്കുന്നത് കണ്ടാല്‍ പുള്ളിക്കാരന് സംശയമാകും സൂത്രത്തില്‍ ഒരാളോട് ചെന്ന് ചോദിക്കും മറ്റെയാള്‍ എന്നെ പറ്റി എന്താ പറഞ്ഞത് രണ്ടാമത്തെയളോടും ഇതേ ചോദ്യം തന്നെ ആവര്‍ത്തിക്കും. മിക്കവര്‍ക്കും ഇത് അരോചകമാവുമെങ്കിലും ചില താപ്പാനകള്‍ രാമനെ വട്ടാക്കും പുള്ളിക്കാരന്റെ മുന്‍പില്‍ വച്ച് സംസാരിക്കുന്ന പോലെ കാണിക്കും ഇടയ്ക്കിടയ്ക്ക് രാമനെ നോക്കി തല കുലുക്കും ചിരിക്കും. അത് മതി രാമനു ഹാലിളകാന്‍ അവരെ ചെന്ന് തെറിവിളിക്കും, തെറിയെന്നാല്‍ ഇങ്ങനെയുണ്ടോ തെറി ഏഴു പുഴയില്‍ മുങ്ങി കുളിച്ചാലും അതിന്റെ നാറ്റം പോവില്ല. രാമന്‍ ധാരാളം പേരുടെ അടി വാങ്ങിയിടുണ്ട് പക്ഷെ ഒരാളുടെ അടുത്തു മാത്രം തോറ്റു പോയി. നമ്മുടെ അമ്മയെ കൂട്ടി ആരെങ്കിലും തെറി പറഞ്ഞാല്‍ എന്ത് ചെയ്യും ഒന്നുകില്‍ തല്ലും അല്ലെങ്കില്‍ എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോ അമ്മയ്ക്ക് വിളിച്ചാല്‍ സ്വഭാവം മാറുമെന്നു പറയും. എന്നാല്‍ താപ്പാനകളുടെ തലവനായ രാഘവന്‍ പറയും എന്റെ അച്ഛനെയും അമ്മയെയും വിളിച്ചോ പക്ഷെ എന്നെ എന്തെങ്കിലും പറഞ്ഞാന്‍ സഹിക്കില്ല എന്ന്......

രാമന്റെ വീട് പണി വേണമെങ്കില്‍ ഗന്നിസ് റക്കൊര്‍ഡില്‍ ചേര്‍ക്കാം പതിനൊന്നു കോണ്ട്രാക്ടറ
മ്മാരെയാണ് മാറ്റിയത് നാല് വീട് പണിയാനുള്ള പൈസയും ചിലവായി. രാമന്‍ കടയില്‍ ചെന്നാല്‍ ഏറ്റവും വിലകൂടിയ സാധനങ്ങളെ വാങ്ങൂ അതുകൊണ്ട് തന്നെ ചാക്കോച്ചനെ പോലെ കടക്കാര്‍ പറ്റിക്കുമെന്ന് ഉറപ്പ്. പക്ഷെ രാമനോട് ആരെങ്കിലും വാങ്ങിയ സാധനത്തിനു അത്രയും വില വരില്ലെയെന്നു പറഞ്ഞാല്‍ മതി കടയില്‍ ചെന്ന് തെറി വിളിക്കുകയും അവരുടെ അടി വാങ്ങി തിരികെ വരികയും ചെയ്യും.

രാമന്‍ ആരെയും വിശ്വസിക്കില്ലെങ്കിലും ചിലരുമായി സംശയങ്ങള്‍ പങ്കുവയ്ക്കുകയും അവരുടെ ഉപദേശങ്ങള്‍ വാങ്ങുകയും ചെയ്യും അവര്‍ മറ്റാരുമല്ല മുന്‍പ് പറഞ്ഞ താപ്പാനകള്‍ തന്നെ. ഒരു ദിവസം ലോഗ് സൈന്‍ ചെയ്യുവാനായി രാമന്‍ ജോലി ചെയ്യുന്ന സെക്ഷനില്‍ ഞാന്‍ ചെന്നപ്പോള്‍ അരി വാങ്ങുന്ന കണക്കാണ് കേട്ട് കൊണ്ട് ചെന്നത്. കാര്യം അന്വേഷിച്ച എന്നോട് താപ്പാന നമ്പര്‍ വണ്‍ എ
ന്റെ റൂമില്‍ വരാമെന്നു ചെവിയില്‍ പറഞ്ഞൂ.

ആ കഥ ഇങ്ങനെ രാമന്റെ മൂത്ത മകളുടെ വിവാഹം കഴിഞ്ഞു പെണ്ണും ചെക്കനും ജോലി സ്ഥലമായ കോഴിക്കോട് വീട് വാടകയ്ക്ക് എടുത്തു താമസം തുടങ്ങി. ഒരു ദിവസം രാവിലെ മരുമകന്‍ ജോലിയ്ക്ക് പോയി
ബോറടിച്ചിരുന്ന മകള്‍ ടിവി കണ്ടിരുന്ന് തലേന്ന് വാങ്ങി വച്ചിരുന്ന രണ്ടു പാക്കറ്റ് ബ്രഡും ഒരു കുപ്പി ജാമും വൈകുന്നേരം ആയപ്പോഴേക്കും തീര്‍ത്തു. ജോലി കഴിഞ്ഞെത്തിയ മരുമകന്‍ തമാശയായ് പറഞ്ഞു നീ എന്നെ മുടിപ്പിക്കുമല്ലോ. ഉടന്‍ തന്നെ മകള്‍ രാമനെ വിളിച്ചു പറഞ്ഞു രാമന്‍ മകളോട് ഫോണ്‍ കൊടുക്കുവാന്‍ പറഞ്ഞു മരുമകനെ നാല് തലമുറയ്ക്ക് വിളിച്ചൂ. അന്നിട്ടും അരിശം തീരാഞ്ഞാണ് താപ്പാനകളുടെ അഭിപ്രായം ചോദിച്ചത്. അവരുടെ സോലുഷന്‍ ഇപ്രകാരം മരുമകന്‍ അങ്ങനെ പറഞ്ഞങ്കില്‍ അവനെ ഒരു പാഠം പഠിപ്പിക്കണം. അതിനാല്‍ ഇനി മുതല്‍ മകള്‍ക്ക് ഒരു മാസത്തേയ്ക്ക് വേണ്ടത് രാമന്‍ കോഴിക്കോട് എത്തിച്ചു കൊടുക്കുക. ഞാന്‍ ചെന്നപ്പോള്‍ ഒരു മാസത്തേക്ക് വേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കുകയായിരുന്നു. ഇരുപതു കിലോ അരി എന്ന് രാഘവന്‍ പറഞ്ഞപ്പോള്‍ രാമന്‍ തിരുത്തി വേണ്ട പതിനഞ്ചു കിലോ മതി (രണ്ടു പാക്കറ്റ് ബ്രഡും ഒരു കുപ്പി ജാമും ഒറ്റയടിക്ക് തിന്നുന്ന മകള്‍ക്ക് അത്രയും അരി തന്നെ ധാരാളം അല്ലെ).

ഈ സംഭവം മാത്രമല്ല ഇതുപോലെ അനവധി തവണ താപ്പാനകള്‍ രാമനെ കുഴിയി ചാടിച്ചിട്ടുണ്ട് ഒന്ന് കൂടെ പറയാം. രാമന്റെ രണ്ടാമത്തെ മകള്‍ക്ക് വിവാഹ സമ്മാനമായി അന്ന് നിലവിലുള്ളതില്‍ മുന്തിയ കാറായ മാരുതി സെന്‍ വാങ്ങി കൊടുത്തു. രണ്ടാമത്തെ മരുമകന്റെ അച്ഛന്‍ ഇളയമകന് ഒരു മാരുതി 800 വാങ്ങി കൊടുത്തു (മൂത്ത മകന് മാരുതി സെന്‍ ഉണ്ടല്ലോ അത് കൊണ്ട് അനുജനും ഇരിക്കട്ടെ ഒന്ന് എന്ന് അവരുടെ സാധാരണക്കാരനായ അച്ഛന്‍ കരുതിയിരിക്കാം). ഇതറിഞ്ഞ രാമന്‍ വലിയ ഇഷ്യൂവാക്കി ഉപദേശി സംഗത്തിന്റെ അഭിപ്രായം ആരഞ്ഞൂ അതിനു അവരുടെ സോലുഷന്‍ ഇങ്ങനെ. മരുമകനോട്‌ പറയുക മാരുതി സെന്നിന്റെ വില മകളുടെ പേരില്‍ ഫിക്സഡ് ഡിപ്പോസിറ്റ് ഇടുക രാമന്‍ കാറിന്റെ രജിസ്ട്രേഷന്‍ മരുമകന്റെ പേരില്‍ ആക്കി കൊടുക്കും. രാമന്‍ ഇത് മരുമകനോട്‌ പറഞ്ഞതിന്റെ പിറ്റേ ദിവസം കാറ് രാമന്റെ വീട്ടില്‍ കൊണ്ടിട്ടു മരുമകന്‍ സലാം പറഞ്ഞു.


ഇനി രാമന്റെ മൂന്നാമത്തെ മകളുടെ ഒരു വിവാഹാലോചന മുടങ്ങിപോയ കഥ. പെണ്ണ് കാണാന്‍ ചെറുക്കന്റെ അച്ഛനും അമ്മയും രാമന്റെ വീട്ടില്‍ വന്നു.
സിറ്റ് ഔട്ട്‌ പടികള്‍ കയറിയപ്പോള്‍ അച്ഛന്റെ കാല് ഇടറി വീഴുവാന്‍ പോയി. രാമന്‍ ഒട്ടു മടിച്ചില്ല അച്ഛനോട് ചോദിച്ചു രാവിലെ തന്നെ പൂസാണല്ലോ എത്ര പിടിപ്പിച്ചു. അച്ഛനും അമ്മയും ഒന്ന് പറയാതെ തിരിച്ചു പോയി (ചെറുക്കന്‍ രാത്രി രാമനെ വിളിച്ചു തെറി പറഞ്ഞത് വേറെ കാര്യം).

രാമന്റെ മൊബൈല്‍ മോഷണം പോയത് പറഞ്ഞു കൊണ്ട് ഈ ഭാഗം അവസാനിപ്പിക്കാം. രണ്ടാമത്തെ മകളുടെ വിവാഹം അതിഗംഭീരമായി നടത്തി തിരക്കിനിടയില്‍ മൊബൈല്‍ എവിടെയോ മറന്നു വച്ചു. രാത്രിയായപ്പോള്‍ രാമന്‍ തലേ ദിവസം വന്ന എല്ലാ ബന്ധുക്കളുടെയും വീട്ടില്‍ വിളിച്ചു പറഞ്ഞത് ഇപ്രകാരം നിങ്ങളുടെ മകന്‍ / മകള്‍ എന്റെ മൊബൈല്‍ മോഷ്ടിച്ചു എത്രയും പെട്ടന്ന് തിരിച്ചു തരിക. എന്തിനേറെ പറയുന്നു മൂന്നാമത്തെ മകളുടെ വിവാഹത്തിനു ബന്ധുക്കള്‍ ആരും പങ്കെടുത്തില്ല.


രാജു കൊച്ചച്ചന്‍ എന്ന പ്രൈവറ്റ് സെക്കൂരിറ്റി
****************************************
ഞങ്ങളുടെ വിവാഹം കഴിഞ്ഞ് നാലാം ദിനം ഭാര്യഗൃഹത്തില്‍ വിരുന്നിനെത്തി. അഞ്ചാം ദിനം ഉമ്മറത്ത് ബഹളം കേട്ട് കൊണ്ടാണ് ഉണര്‍ന്നത് ഉമ്മറത്തെത്തിയപ്പോള്‍ കണ്ടത് ഒരു വൃദ്ധന്‍ ഒരു മധ്യവയസ്കനെ തലങ്ങും വിലങ്ങും അടിക്കുന്നതാണ്. തല്ലി തളര്‍ന്നപ്പോള്‍ വൃദ്ധന്‍ ചാരുകസാരയില്‍ വീണു മധ്യവയസ്ക്കന്‍ കൂള്‍കൂളായി ചേട്ടത്തിയമ്മേ ചായ എടുക്കൂ എന്ന് പറഞ്ഞു അടുക്കളയിലേക്കു പോയി. വൃദ്ധന്‍ ഭാര്യയുടെ അമ്മയുടെ അച്ഛന്‍, മധ്യവയസ്ക്കന്‍ അദ്ദേഹത്തിന്റെ അനുജന്‍, ആ മധ്യവയസ്ക്കനാണ് രേഖാചിത്രം ഈ ഭാഗത്തിലെ നായകന്‍.

ഭാസ്ക്കര മേനോന്‍ എന്നാണ് പേര് എങ്കിലും ഭാര്യയുടെ അമ്മ വിളിക്കുന്നത്‌ കേട്ട് ഭാര്യയും കൊച്ചിലെ മുതല്‍ രാജു കൊച്ചച്ചന്‍ എന്ന് വിളിച്ചു ശീലിച്ചു അത് കേട്ട് ഞാനും അങ്ങനെ തന്നെ വിളിച്ചു പോന്നു. ഞങ്ങളുടെ ടൂണ്‍ ഒന്നായത് കൊണ്ടാണോ എന്തോ അധികം താമസിയാതെ സൗഹൃതത്തിലായി. രാജു കൊച്ചച്ചന്റെ വിദ്യാഭ്യാസ യോഗ്യത ബിഎ ഓണേഷ്സ് (ഇന്നത്തെ എംഎയ്ക്ക് തുല്യം) ബിഎല്‍ (ഇന്നത്തെ എല്‍എല്‍ബി). ഓ എംഎയല്ലേ എന്ന് കരുതേണ്ട അന്ന് എഴാം ക്ലാസ് പാസായാല്‍ പ്രൈമറി സ്കൂളില്‍ അദ്ധ്യാപകനായി നിയമിക്കപ്പെടും ചുരുക്കി പറഞ്ഞാല്‍ ഇന്നത്തെ എംഎ വെറും എംഎയും അന്നത്തെ ബിഎ ഓണേഷ്സ് ഇമ്മണി വല്യ എംഎയും. ഭാസ്ക്കര മേനോന്റെ കരിയര്‍ തുടങ്ങുന്നത് വക്കീലായിട്ടാണ് പേരെടുത്ത വക്കീലായി വിവാഹം കഴിച്ചു കുട്ടികളായി. കുറെ കഴിഞ്ഞപ്പോള്‍ വക്കീല്‍ പണി മടുത്തു  ഇന്നത്തെ ഒരു പ്രസിദ്ധ പത്രത്തിന്റെ റസിഡന്റ്റ് എഡിറ്ററായി അപ്പോഴേക്കും കുട്ടികളെല്ലാം നല്ല നിലയിലായി. വര്‍ഷങ്ങള്‍ കഴിഞ്ഞൂ കേരളത്തിലും വസന്തത്തിന്റെ ഇടിമുഴക്കം (നക്സല്‍ പ്രസ്ഥാനം) കേട്ട് തുടങ്ങി രാജു കൊച്ചച്ചന്‍ ഒട്ടും മടിച്ചില്ല ജോലിയൊക്കെ വലിച്ചെറിഞ്ഞു ദാരുണമായി വധിക്കപ്പെട്ട സുപ്രസിദ്ധ നക്സലറ്റ് ആചാര്യന്റെ കൂടെ ചേര്‍ന്ന് വയനാടന്‍ കാട് കയറി. പിന്നെത്തെ കഥകള്‍ പറഞ്ഞതും പറയാത്തതുമായ ചരിത്രമാണ് രക്തം കട്ടിയാക്കുന്ന ആ കഥകള്‍ കുറെയൊക്കെ എന്നോട് പറഞ്ഞിട്ടുണ്ടെങ്കിലും വിഷയം അതല്ലാത്തത് കൊണ്ട് പിന്നീടു എപ്പോഴെങ്കിലും എഴുതാം.

അന്നത്തെ കരുത്തനായ ആഭ്യന്തരമന്ത്രി നക്സലിസം വേരോടെ പിഴുതു കളഞ്ഞൂ കുറെപ്പേര്‍ മൃഗീയമായി വധിക്കപ്പെട്ടു ബാക്കിയുള്ളവര്‍ ചെറുതും വലുതുമായ ജയില്‍ ശിക്ഷ അനുഭവിച്ചു ഇടി കൊണ്ട് നെഞ്ചു കലങ്ങി ക്ഷയം പിടിച്ചു നാട്ടില്‍ തേരാപാര പ്രാഞ്ചി പ്രാഞ്ചി നടന്നു മരണം വരിച്ചു.

ഭാസ്ക്കര മേനോനും കിട്ടി നാല് വര്‍ഷം തടവും ക്ഷയവും അപ്പോഴേക്കും ഭാര്യയും മക്കളും ഉപേക്ഷിച്ചു. തറവാട്ടു സ്വത്ത് ഭാഗം കിട്ടിയത് വിറ്റ്  ചികിത്സ നടത്തി രോഗം ഒരുവിധം മാറി. ഞാന്‍ പരിചയപ്പെടുമ്പോള്‍ നാടോടിയായി നടക്കുകയാണ് അടുത്ത ബന്ധുക്കളുടെ വീട്ടില്‍ മൂന്നോ നാലോ ദിവസം തങ്ങും പിന്നെ വേറൊരു ബന്ധുഗൃഹത്തില്‍. മാസത്തില്‍ ഒരു തവണ കൃത്യമായിട്ടും ചേട്ടന്റെ അടിയും ചേടത്തിയമ്മയുടെ ശാപ്പാടും വാങ്ങും വരുമ്പോള്‍ ചേട്ടന്‍ അടിയ്ക്കുമെങ്കിലും പോകാന്‍ നേരം നല്ലൊരു സംഖ്യാ പോക്കറ്റില്‍ ഇട്ടു കൊടുക്കുമായിരുന്നു. മാസത്തില്‍ എട്ടിനും പത്തിനുമിടയ്ക്കുള്ള ദിവസം എന്റെ വീട്ടില്‍ വരും പോകാന്‍ നേരം എന്നോടും വാങ്ങും പൈസ അത് എത്രയന്നല്ലേ ഒരു പയിന്റ് ജോഹറിനുള്ള പൈസാ മാത്രം. ഏറ്റവും അവസാനം ഞങ്ങളുടെ വീട്ടില്‍ വന്നപ്പോള്‍ ഒരു പ്ലാസ്റ്റിക്‌ സഞ്ചി കൈയ്യില്‍ ഉണ്ടായിരുന്നു പോകാന്‍ നേരം അതിലുള്ള വസ്തു എന്നെ കാണിച്ചു ഒരു കാക്കി പാന്റും നീല ഷര്‍ട്ടും പുള്ളിക്കാരന് ഒരു പ്രൈവറ്റ് സെക്കൂരിറ്റി സര്‍വീസില്‍ ജോലി കിട്ടിയത്രേ. പോകരുത് ഇനിയുള്ള കാലം ഞങ്ങളോടൊപ്പം കഴിയണം എന്നുള്ള ഭാര്യയുടെ അപേക്ഷ ഒരു ചെറു ചിരിയോടെ തള്ളി കളഞ്ഞു കൊണ്ട് രാജു കൊച്ചച്ചന്‍ യാത്ര പറഞ്ഞൂ  അത് അന്ത്യയാത്ര  പറച്ചിലായിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഒരു കട വരാന്തയില്‍ മരിച്ചു കിടന്നിരുന്നു. അപ്പോഴും ആ മുഖത്തു ഒരു കള്ള പുഞ്ചിരിയുണ്ടായിരുന്നു ജീവിതമേ പോടാ പുല്ലേ എന്നായിരുന്നോ  ആ ചിരിയുടെ അര്‍ഥം.....................

No comments:

Post a Comment